Monday, 6 July 2015

കിനാവിലെ പുരുഷന്‍ ;അഥവാ ഒറ്റപെടലിലെ ഒളിത്താവളങ്ങള്‍

.
          ഒറ്റയ്ക്ക് ജീവിക്കാനുറച്ച വടിവൊത്ത ഈ ശരീരമല്ലാതെ , ഭൂമിക്കുമുകളില്‍  എടുത്തു വയ്ക്കപ്പെട്ട ആഡംബരത്തിന്‍റെ നീര്‍ക്കെട്ട്പോലെയുള്ള  ആ  വീട്ടില്‍,  മറ്റാരുമില്ലെന്ന് അവള്‍ക്കു പൂര്‍ണ ബോധ്യമായിരുന്നു.  എങ്കിലും, ചലനങ്ങളുടെ കണക്കെടുപ്പുപോലെ വീട്ടുപണികള്‍ ചെയ്യുമ്പോള്‍ ,  മഞ്ഞവെയില്‍ പരക്കുന്ന അപരാഹ്നന്നത്തിന്‍റെയും,  ഇടയ്ക്കിടെ അറിഞ്ഞുകൊണ്ടുള്ള അറിയായ്മകളില്‍ ഉരസിമാറുന്ന കൈകളുടെയും  അദ്രിശ്യമായൊരാവരണം അവള്‍ക്കു ചുറ്റും നിര്‍മിക്കപ്പെട്ടു . അടച്ച മുന്‍വാതിലിന് നേരെയുള്ള സെറ്റിയില്‍ ഉന്മാദത്തോടെ വായിച്ചിരിക്കുമ്പോളെല്ലാം , താനറിയാതെ അകത്തളങ്ങളില്‍ തന്നെനോക്കിയിരിക്കുന്ന രണ്ടാമത്തെ നിഴലിനെ , കൌശലക്കാരിയായ കണ്ണുകള്‍ ചികഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്കിടയ്ക് കാലു കോച്ചിപ്പിടിക്കുമ്പോള്‍,  മത്തുപിടിപ്പിക്കുന്ന നോട്ടവുമായി വന്ന് പരിചരിക്കുന്ന ,സ്ഥിരം മുഖമില്ലാത്ത പുരുഷരൂപമായിരുന്നു ഒറ്റപ്പെടല്‍! അലസമായി മുടിയിഴകളെ വിരല്‍തുമ്പില്‍ പിണയ്ക്ക്കുമ്പോള്‍ , ഉരുകിയൊലിക്കുന്ന കിനാവുകളിലെ കറുത്ത,ബലിഷ്ടങ്ങളായ കൈകള്‍ അവളെ മുറുകെ ചേര്‍ത്ത് പിടിച്ചിരുന്നു.
        
             ഒറ്റപ്പെടലുകളിലല്ലെങ്കില്‍ പിന്നെപ്പോഴാണ് പെണ്ണുടലുകള്‍ പൂത്തുലയുന്ന മറുപകുതിയാല്‍ വലയം ചെയ്യപ്പെടുന്നത്? നിരന്തരം നടക്കുന്നെങ്കിലും , ആരാലും കൊത്തിമാറ്റപ്പെടാത്ത ധ്യാനനിര്‍മിതികള്‍.