Tuesday, 19 July 2016



കൂട്ട് തെറ്റിയ ആളുകളെച്ചുമന്നാണ്
കടല്‍പ്പാലങ്ങള്‍ തകരുന്നത്.
ഇനിയ്കുന്ന കാഴ്ചകള്‍ക്ക് മേലേ
മണലുരസി നടക്കുന്നവര്‍ക്കാണ്
കടല്പാലം കാലംചെയ്യുന്നത്.
കടലിന് കുറുകെ
കാറ്റിനെതിരെ
കലങ്ങിക്കുഴയുന്ന ചിരിക്കള്‍ക്ക് കീഴേ
കടല്പാലം.
ദ്രവിച്ച ചിന്തകളാണ്
കാലിലൂടെ, ഉടലളന്ന്‍,
കണ്ണുകള്‍ കൊണ്ട് ബലിയിട്ട്
അറ്റം വരെ നടക്കുന്നത്.

നൂറായി നുറുങ്ങപ്പെട്ട്
പൊങ്ങുതടിപോലെ
എടുത്തെറിയപ്പെട്ട നീല.
നോട്ടങ്ങള്‍ കൊണ്ട്
പലരാല്‍ പണയംവച്ച
സ്പര്‍ശത്തിന്റെ നനവ്‌.

പായല് പടര്‍ന്ന,
തിരകളാല്‍ എതിര്‍ക്കപ്പെടുന്ന
നിന്റെ നിലവിളികളുള്ള
പാലങ്ങളാണ്
ഓരോ തവണ കാണുമ്പോഴും
കടലിനെ,
ദൈന്യതയുടെ,
അടിക്കുറുപ്പുപോലെ
നേര്‍പ്പിച്ചുകളയുന്നത്.