Wednesday, 10 January 2018

 ഓര്‍മ്മകള്‍ റദ്ദ് ചെയ്യപ്പെടുന്നത് എന്ത് കഷ്ടമാണ്?
അറിവ് മുറ്റുമ്പോള്‍ സ്വയം അലിഞ്ഞു പോകുന്നവയും.
കടും പച്ച അഴക്‌വെച്ച വല്യൊരു ആഞ്ഞിലി മരത്തിന്റെ താഴെ തണുപ്പ് തട്ടി കിടന്നിരുന്ന കിണര്‍.പായല് വരിവച്ച ഉയര്‍ന്ന മുറ്റത്തിന്റെ ഇടത് ഭാഗത്ത്. അമ്മൂമ്മ, സ്നേഹത്തിന്റെ കപ്പീം കയറും കൊണ്ട് വരിഞ്ഞുകെട്ടിയ ആഴങ്ങള്‍ ഒളിപ്പിച്ചുവെച്ചത്. ഉടുപ്പൂരി, അമ്മൂമ്മയെ ചേര്‍ന്നു നിന്ന് കുളിക്കും. ആഞ്ഞിലി വേരിന്റെ ഇടയില്‍ ഒച്ചുകള്‍ ഇഴയും. അതിസാന്ദ്രമായ ഒരുറക്കം പോലെ അമ്മൂമ്മ നേര്‍ത്തു കിടക്കുന്നു. തണുത്ത വെള്ളം അലുമിനിയം തൊട്ടീല് പൊങ്ങി വരുമ്പഴേ ഉടല് വിറയ്ക്കും.ധാരാളം കഥപറഞ്ഞ് നെറയെ സമയമെടുത്ത് അമൂമ്മ കുളിപ്പികുമ്പോ, അവരുടെ ശോഷിച്ച വിരലുകള്‍, നനവ്‌ മായ്ക്കാനെന്നോണം ദേഹമാകെ ഓടിനടക്കും. സ്പര്‍ശംകൊണ്ട് ജീവനെ തളച്ചിടുന്ന അപാരമായൊരു വിദ്യ.

വയ്കുന്നേരത്തെ വെട്ടം പരന്ന മഞ്ഞ ചുമരുകളുള്ള ദൂരദേശത്തെ ബാത്‌റൂമില്‍, സ്പര്‍ശം കൊണ്ട് ഓര്‍മ ഇളക്കപെടുന്നു. ജലത്തിനും ശരീരത്തിനും മദ്ധ്യേ മറവിയുടെ വരമ്പ്പൊട്ടുന്നു. കരഞ്ഞു. ആലോചിക്കുമ്പോഴൊക്കെ കരയുന്നു. ഒരു പമ്പരം പോലെ ഭാഷയില്ലാതെ അത് ഒറ്റ ബിന്ദുവില്‍ കറങ്ങുന്നു. ഓര്‍മ്മകള്‍ റദ്ദ് ചെയ്യപ്പെടുന്നത് എന്ത് കഷ്ടമാണ്? 

Sunday, 7 January 2018

ഒരു വലിയ നുണ പറയുന്നു.
കാമുകന്റെ നാഭിക്കു കീഴെ
നോട്ടം കൊണ്ടത് കുഴിച്ചിടുന്നു.
ഒരു കരുതലായി
നേര്‍ത്ത ചിരിപോലെ
നുണ അടക്കം ചെയ്യപ്പെടുന്നു.
ഞങ്ങള്‍ മാത്രമാകുമ്പോള്‍
അതിസൂക്ഷ്മമായി
വഴുവഴുപ്പുള്ള വിരലുകള്‍ കൊണ്ട്
അതിനെ പുറത്തെടുക്കും.
കുഞ്ഞെന്നോണം തലോടും.

നുണ നുണയായി ഉയിരറ്റു.
അത് പൊടിച്ച് വിത്തിട്ടു.
രണ്ടു കുലങ്ങളെ അതുലച്ചു.
നുണ ചിരിച്ചു.
നുണ വിചാരണ ചെയ്യപ്പെട്ടു.
ഞങ്ങളുടെ കിടപ്പുമുറിക്ക് ഇടതുവശം
വിധിപകര്‍പ്പുകള്‍ കത്തിക്കപ്പെട്ടു.
മെയ് വഴക്കത്തിന്റെ ദീര്‍ഖമായ ഒരു നൃത്തം പോലെ
ഞങ്ങള്‍ തീയാളുന്നത് കണ്ടു.