Sunday, 27 May 2018



ഗ്രൂപ്പ് ഫോട്ടോ സൂം ചെയ്യുകയും
മരിച്ചവന്റെ തോളില്‍ പതിഞ്ഞിരിക്കുന്ന
എന്റെ കൈപ്പത്തി കുറേയേറെ നേരം 
നോക്കിയിരിക്കുകയും ച്യ്തതിനാലാവണം 
കരച്ചിലിന്റെ സാധ്യതയോട് തന്നെ ഒരകല്‍ച്ച തോന്നി. 
എല്ലാ ദിവസവും ജീന്‍സ് അലക്കിയിടാറുണ്ടായിരുന്ന 
മനുഷ്യന്‍, ദിവസത്തിലെ വൃത്തി വ്യവഹാരങ്ങള്‍ 
തുടങ്ങുന്നതിനു മുന്‍പ് തന്നെ നെഞ്ച് പൊട്ടി മരിച്ചു പോയിരിക്കുന്നു.
തേരി കേറിയപ്പോഴൊക്കെ കിതയ്ച്ചു.
കിതയ്ച്ചപ്പോഴൊക്കെ ചിരിച്ചു.
വിഷാദത്തിന്റെ നെടുകൂറ്റന്‍ ചിരികള്‍.
ഓരോ ശ്വാസത്തിലും അടുപ്പം തോന്നുന്നു.
ഇറങ്ങി നടക്കുമ്പോള്‍ കാലിന്റെ സ്വാഭാവിക ചലനങ്ങളെ 
നിരീക്ഷിക്കുക എന്ന അസുഖകരമായ ശീലം 
എന്ന് മുതലാണ്‌ തുടങ്ങിയതെന്ന്‍ ഞാന്‍ അമ്പരന്നു.

പെഡ്രോ പരാമോയെ പറ്റി ഞങ്ങള്‍ ദീര്‍ഖ നേരം സംസാരിച്ചിരുന്നു.
മലയാളത്തില്‍ നല്ല നോവല്‍ എഴുത്തുകാര്‍ ഇല്ലെന്നും
അതുകൊണ്ട് നോവല്‍ വായന തീരെയില്ലെന്നും പറഞ്ഞു.
"റഫീക്ക് അഹമ്മദ് കൊള്ളം". "മ്മം".
വളരെയടുത്ത ആരെയോ പോലെ ബഷീറിനെ പറ്റി ഞങ്ങള്‍ അഭിമാനിച്ചു.


മരണ ദിവസം, ഏകദേശം മരണത്തോടൊപ്പം തന്നെ  
അയാളുടെ ഏറ്റവും മോശപ്പെട്ട കവിത ഷെയര്‍ ചെയ്യപ്പെട്ടു.

പതിവില്‍ കൂടുതല്‍ രേഖകളുള്ള ഒരു കൈപ്പത്തി.
വായനയുടെ സത്ത ഊറ്റിക്കുടിച്ച
അവ്യക്തമായ മണമുള്ള ഡയറി.
അവസാനിക്കാന്‍ നല്ലൊരു ബിന്ദു അന്വേഷിക്കുന്ന
കട്ടിയുള്ള സമാന്തര രേഖകള്‍.
ഉച്ചസ്ഥായിയില്‍ ഇമ്പമുള്ളതാകുന്ന പാട്ടുകള്‍.
ചില്ല് ജനാലയുടെ കയ്യെത്തുന്ന അറ്റത്ത്
വെയില് നോക്കിയിരിക്കുന്ന കടുംപച്ച ഇലച്ചെടി.
തെയ്യത്തറയില്‍ നിന്ന്  ആകാശത്തേക്ക് ഗതിയില്ലാതുയര്‍ന്ന തീപ്പൊരി.
അത് ചൂടാക്കിയ തെയ്യക്കാരന്റെ വേര്‍പ്പ്.
കോളിയടുക്കയ്ക്കുള്ള രാത്രി 7.30 ന്‍റെ അവസാനത്തെ പ്രൈവറ്റ് ബസ്‌.
പഥേര്‍ പാഞ്ജലിയിലെ സംഗീതം പോലെ
ഞങ്ങളെ ബന്ധിപ്പിച്ചിരുന്ന വിഷാദത്തിന്റെ നേര്‍ത്ത ഒരു ചരട്.