Monday, 27 August 2018



രണ്ടു പെണ്‍കുട്ടികള്‍
രാത്രി ഭക്ഷണം കഴിക്കാനൊരുങ്ങുന്നു.
വളരെ ചേര്‍ന്ന് നടന്ന് 
തീന്‍മേശയിലെത്തുന്നു.
പല കള്ളികളായി തിരിച്ച ചോറ്റുപാത്രം.
ഓരോന്നിലും,
മറവിയിലെന്നോണം ആണ്ടുകിടക്കുന്ന, കറികള്‍.
വിരലുകള്‍ കൊണ്ടുള്ള നൃത്തം പോലെ
മാറി മാറി അവരത് തൊട്ടുനോക്കുന്നു,
സമയമെടുത്തെങ്കിലും, വേഗത്തിൽ.
ശൂന്യതയിലേക്ക്
ഗന്ധത്തെ, രുചികളെ, അവ പുരണ്ട തൊലിയെ
തര്‍ജിമ ചെയ്തുകൊണ്ടേയിരിക്കുന്നു.
കുഴച്ചു തിന്നുന്ന ഓരോ ഉരുളയ്ക്കിടയിലും
അവസാനത്തെ കണ്ടുമുട്ടലില്‍ എന്നപോലെ
അവര്‍ വര്‍ത്തമാനം പറയും.
സ്റ്റീല്‍ ഗ്ലാസിന്‍റെ തണുപ്പ് തൊട്ട്
ദാഹത്തിന്റെ ദൂരമളക്കും.
വെന്ത് വെടിച്ച ചോറുപോലെ
ആഹ്ളാദരായി 
ബഹളങ്ങള്‍ ഒന്നുമില്ലാതെ
കണ്ണ്കാണാന്‍ കഴിയാത്ത രണ്ടു പെണ്‍കുട്ടികള്‍,
വളരെ ചേര്‍ന്ന് നടന്ന്
തീന്‍മേശ വിടുന്നു.