Wednesday, 7 November 2018


നാരകത്തിന്റെ  ഇല ഞെരടി മണത്തു.
കൃത്യമായി വരച്ചൊരു നേർരേഖ പോലെ
അത് തലച്ചോറിലെത്തുകയും
എന്തിനെയൊക്കെയോ ആഞ്ഞു കുലുക്കുകയും ചെയ്തു.
അതിയായി വിശന്നു.
ഒട്ടും പരിചയമില്ലാത്ത പലഹാരങ്ങൾ
വിശപ്പിനുവേണ്ടിയല്ലാതെ തിന്നാൻ തോന്നി.
വിരലുകളിൽ ദീർഘനേരം തങ്ങി നിന്ന ചമ്മന്തി ഇനിച്ചു.
നാരകത്തിന്റെ ഇല കാണുമ്പോഴൊക്കെ
പലതരം ഗന്ധങ്ങൾ കൊണ്ടുണ്ടാക്കിയ
 ഓർമ്മയുടെ സത്ത ചുഴലിപോലെ വന്നടിക്കാറുണ്ട്.
എന്നെത്തന്നെ അതിലേക് വരിഞ്ഞു കെട്ടിയതായും
ആട്ടത്തിന്റെ  ആക്കം കൊണ്ട്
ആ കെട്ട് മുറുകിപ്പോയതായും  തോന്നും.
7/11/18 12.40

Tuesday, 6 November 2018


എല്ലാമായിരുന്ന ഒരാളിനോട് ഭാഷ നഷ്ടപ്പെടുക.
തൊലി പോലെ ആവരണം ചെയ്തുകഴിഞ്ഞെന്നുറപ്പിച്ച്
ഉടുപ്പൂരാൻ തുടങ്ങിയപ്പോ
സ്പര്ശത്തിന് തർജ്ജിമ വേണ്ടിവരുന്നു
എന്ന് മനസിലാക്കുന്നു.
ഉമ്മ വെക്കാൻ ഇടവേളകൾ ആവശ്യപ്പെടുക.
പേനയെടുത്ത്  എന്തെങ്കിലുമെഴുതാൻ
കുഴഞ്ഞു കിടന്ന എന്നെ
ഞാൻ തന്നെ
നീണ്ട നാളുകൾക്കു ശേഷം നിർബന്ധിക്കുക.
മുതുകിൽ പുണ്ണുള്ള പ്രിയപ്പെട്ട  നായ്ക്കുട്ടിയെ ഓർക്കുക.
മരിച്ചുപോയ സ്ത്രീയെ ഓർത്ത് ദീർഘനേരം കരയുക.
വറ്റിത്തടിച്ച ഞരമ്പുകളിൽ
നെറ്റി ചേർക്കാൻ കൊതിക്കുക്ക.
രണ്ട്  ഉടലുകളെ ബന്ധിപ്പിച്ചിരുന്നത്
സിമന്റു തറയുടെ തണുപ്പാണെന്നറിയുക.