പതനത്തെപ്പറ്റി.
പ്രളയജലത്തിൽപെട്ടപോലെ
അനിനിയന്ത്രിതമായ ഭയമരിച്ച
വിരൽത്തുമ്പുകൾ സൂചിയായുള്ളൊരു
ഘടികാരം ചുമന്നാണ് നടപ്പ്.
പതിയെയുള്ള സംസാരം
രണ്ടുപേർക്കിടയിൽ സൃഷ്ടിക്കുന്ന
നീരൊഴുക്കിൻ ചൂട്.
സമയത്തിന്‍റെ ചുളിവുകളെ
അത് നികത്തിപോന്നിരുന്നു.
വിങ്ങലിന്‍റെ പതിവില്ലായ്മയിൽ എനിക്ക് നോവുണ്ടായി.
വിലക്കപ്പെട്ട പ്രദേശം.
വേലികെട്ടിത്തിരിച്ചിരിക്കുന്ന,
കാവൽക്കാരുള്ള,
നിയന്ത്രിതമായ ശ്വാസോച്ഛാസമുള്ളവരുടെ നഗരം
എന്നിലേക്ക് ഒലിച്ചടിഞ്ഞു കിടന്നു.
കഴുത്തുറയ്ക്കാത്ത കുഞ്ഞിനെപ്പോലെ
അതിനെ കൈപ്പത്തിയിൽ ഒതുക്കിയെടുത്തു.
ഏങ്ങലിൽ മുറിവിന്‍റെ വിസ്താരം
എനിക്കറിയാനൊത്തു-
നടക്കുന്നതിന്‍റെ ക്രമത്തിൽ
ചിന്തിക്കാൻ ശീലിച്ചതുകൊണ്ടാവും.
അവസാനത്തെ സംഭാഷണം
സംവത്സരങ്ങളുടെ കുരുക്കിൽ
തൂങ്ങിയാടി, അമർത്തി
തുട രണ്ടും മാന്തിപ്പൊളിച്ചു.
അലിഞ്ഞുപോകുന്ന ഏതോ ദ്രാവകത്തിൽ
എന്നെത്തന്നെ മുക്കിയെടുത്ത ശേഷം
ഞാനാകെ അൽപ്പായുസായിപ്പോയിരിക്കുന്നു.
കളങ്ങളുള്ളൊരു പ്രതലത്തിലേക്കുരുളുന്ന
പന്തുപോലെ
നിലയ്കാൻ വേഗത കുറച്ച്
കിടക്കയിൽ മലർന്നു കിടക്കുന്നു.
അവിശുദ്ധങ്ങളായ പുലർച്ചകളിൽ
വളർത്തുപൂച്ചയുടെ മാറെല്ലിന്‍റെ അനക്കം നോക്കി
കൺപോളകൾ വീർത്ത്
അടുത്ത ദിവസവുമെന്നെ വായ്പയ്ക്കെടുത്തു.