Saturday, 4 April 2026

 പല ദിവസം; ഉച്ചനേരം


1. 

അരപ്പാതിയിൽ ആകാശം കണ്ടു.

നേർപ്പിച്ചടച്ച വാതിലിൽ തങ്ങിക്കിടന്ന വെട്ടം

പൊട്ടുകാറ്റിൽ  മുറിയെ പറ്റം വിഴുങ്ങി.

തെറിച്ചേ വീണു ഉച്ചനേരം.


2.

വേർപ്പാവിയായി ദേഹമൊട്ടി,

വിശപ്പടക്കി 

രണ്ടാളും വാതിൽപ്പടിയിൽ 

നേർക്കുനേർ മിണ്ടിയിരുന്നു.

തൊലിറപ്പുത്ത്‌ മെഴുക്കടിഞ്ഞു.

വർഷമേറേ 

ഒഴുക്കിൽപ്പെട്ടും, സന്തോഷിച്ചും,

മുഷിപ്പിലും, കയം മുട്ടുന്ന സങ്കടത്തിലും 

പറ്റിനിന്നു  ജീവിച്ചവർ.

ഉപ്പ്കയ്ക്കും ഈരപ്പകലിൽ 

പതിയെയാഞ്ഞിട്ടവർ ഉമ്മവെച്ചു.

ദീർഘനേരം.

ശേഷം ചുളിഞ്ഞ കടലാസുപോലെ 

ചേർന്നിരുന്നു.


3

ഈർപ്പം ശാഖകളായി പതിഞ്ഞ കെട്ടിടത്തിൽ 

മഷിപോലെ വെയിൽ പടർന്നു.

മരത്തിന്റെ ചില്ലയാടി നിഴലനങ്ങി. 

നേർത്തൊരു പാട്ട് കേൾക്കുന്ന മുറിയിലേക്ക് 

വെളിച്ചം ക്ഷണിക്കപ്പെട്ടു.

Saturday, 26 July 2025

അത്തിമരം കണ്ട മൂന്നുപേരും മറ്റും 


ഹിൽസ്റ്റേഷനിലെ 

വൈകുന്നേരം.

കുതിരകളുടെ തിരിച്ചിറക്കം നോക്കി 

കയറ്റം കയറുന്ന 

മൂന്നു കൂട്ടുകാർ.

അരികിലൊരു അത്തിമരം

നിറഞ്ഞു കായ്ച്ചു നിന്നു.

ആ കാഴ്ചയിലേക്ക്  പിടിച്ചിട്ടപാടേ 

അവർക്ക് 

ഹൃദയമിടിപ്പുകൂടി.

മൂന്നെണ്ണം കടുംനിറത്തിലുള്ളത് 

മുട്ടുരഞ്ഞ് പറിച്ചെടുത്ത്, 

ഫോട്ടോ പകർത്തി, 

ചാറൊഴുക്കി കഴിച്ച് 

ആഹ്ളാദരായിരമ്പി 

മൂന്ന് കൂട്ടുകാർ.

Wednesday, 23 July 2025

 ഞങ്ങൾക്ക്  മാത്രമായി ഒരു ലോകം 

ആദ്യമായി  നീറ്റിയുണ്ടാക്കിയ ദിവസം 

എനിക്കോർമയുണ്ട്. 

"പെരുമഴ വരണ്, വയല്  വരെ പോയി നോക്കീറ്റ് വരാം"ന്ന് 

മുഖത്തുനോക്കാതെ പറഞ്ഞിറ്റ് 

എന്നേംകൊണ്ട് അമ്മച്ചി കുത്തിറക്കിറങ്ങി.  

ചെറുതുങ്ങളെ ഇതിനൊന്നും കൂട്ടാറില്ല. 

ഒറ്റയ്ക്പുവാൻ പേടിയുമുണ്ടാവില്ല.

ഞങ്ങൾ ഉറപ്പില്ലാത്ത പടവിലൂടെ താഴേക്കിറങ്ങി.

അതിരു തൊട്ട് തൊട്ട് വരമ്പിൽക്കയറി.


മട  നിറഞ്ഞു. 

മുട്ടറ്റം പൊന്തിയ ചെളി വെള്ളത്തില് 

അമ്മച്ചി പൊതഞ്ഞു നടന്നു. 

കൈകൊണ്ടും മാന്തി

നീറിയ നഖത്തിനിടയ്ക് വീണ്ടും മണ്ണുകേറ്റി.

കൈരണ്ടും  ലാഞ്ചിക്കഴുക്കി കരയ്ക്ക് കേറി. 

തവള മൊട്ട ഒഴുക്കില് മാലപോലെ നീങ്ങുന്ന കണ്ടുനിന്നതിനിടയ്ക്  

അമ്മച്ചി ഏങ്ങുന്നെന്ന് എനിക്കറിയാനൊത്തു. 

മറയ്ക്കാൻ നോക്കുന്ന അത്രേം തെളിഞ്ഞു തെളിഞ്ഞു വന്നു.

അവരുടെ വയറ്റിനൊപ്പം പൊക്കമുള്ള എന്നെ ചേർത്തു.

കേക്കാനറച്ച്  ഒട്ടിനിന്നപാട്,

ദയനീയതയെപ്പറ്റി എനിക്ക് വെളിപാടുണ്ടായി;

ആദ്യമായി.

തണുപ്പുകൊണ്ടല്ലാതെ വെറപറ്റി.


സന്ധ്യായാവാൻ ഇനിയുമുണ്ട് നേരം.

എങ്കിലും

കണ്ടുനിക്കേ,

ഇരുട്ട് അവസാനത്തെ വെട്ടത്തെയും വിഴുങ്ങി.

സംശയിച്ചാലും കേൾക്കാനൊക്കാത്തപോലെ

മഴയുടെ ഇരപ്പിൽ  അമ്മച്ചി വാവിട്ട് കരയാൻ തുടങ്ങി. 

ആ തേരികുന്നിനു കീഴേ വെള്ളം പൊങ്ങിയത് 

ഒരു എടകിട്ടലായിരുന്നു. 

മിറ്റം കൂടുതലുള്ള  വീട്ടിൽ 

അമ്മച്ചിക്കും എനിക്കും അറിയാവുന്ന 

സങ്കടത്തിന്റെ ഒറ്റ രഹസ്യം പൊട്ടി. 

എവിടെയെങ്കിലും ആരും കാണാതെ കുഴിച്ചിടാനോ, 

കൊണ്ട് കളയാനോ ഉള്ളതെന്തോ അവർക്കുണ്ടായിട്ടുണ്ട്. 

വിശ്വാസത്തിന്റെ പെരുവെള്ളം എന്നേം കൊണ്ട് പാഞ്ഞു.

അതീന്നു നീന്തിക്കേറാതിരിക്കാൻ മുങ്ങിക്കൊണ്ടിരുന്നു. 

Sunday, 15 June 2025

 പാട കെട്ടിയ സെറാമിക് കോപ്പയിലേക്ക് 

തന്നെത്തന്നെ തിരയുന്നൊരു സന്മാർഗിയെപ്പോലവൾ 

മുട്ടുകുത്തി നിന്ന് ഒച്ചയെടുത്തു.

എണ്ണപടർന്ന നെറ്റി മുക്കി 

കടൽജലംപോൽ ഉപ്പ് കയ്‌ക്കുന്ന 

ധമനി വാൽവുകളിലേക് ചൂട് കൂട്ടി.

മൈനയെപ്പോലെ അവിടവിടെ മഞ്ഞ വീഴ്ത്തി 

തോർത്തികയറി 

നെടുവീർപ്പിൽ ദീർഘമായി പിടച്ചു.

ആമാശയത്തിൽ സ്വപ്നം വഴിതെറ്റിക്കിടന്നു.

അരികിൽ അമ്മച്ചി തന്നുപോയ പിടിമാറിയ കുട.

ചുമരിലിൽ ചത്തുപോയ വളർത്തുപൂച്ചയുടെ 10 x 12 ചിത്രം

ചരിവിൽ തൂങ്ങിക്കിടക്കുന്നു.

നെടും പാതയിൽ പാതിയിലായിപ്പോയവളെപോലെ, 

ഒടുക്കം തിരിച്ചു നിന്നടത്തുതന്നെത്തിയവരെപോലെ, 

പമ്പരംപോലെ

വട്ടത്തിൽ ചുറ്റുന്നു, തീരാതെ .

വീടിനകം വെട്ടം തൊട്ടിട്ടില്ല.

ലാഞ്ചലേൽക്കാത്ത കെണറ്റ് വെള്ളംകണക്കെ 

കുതിർന്നിട്ടൊരകം.

ചെടികളുടെ ഞരമ്പുകൾ വെള്ളം തൊടാതെ ചുരുങ്ങി,

നിറം വറ്റി.

പുതപ്പുകളിലെ ആഹ്ളാദമുള്ള പശമണം പൊയ്‌പ്പോയി.


മേൽപറഞ്ഞവയൊക്കെ സ്ഥിര സന്ദർശകരെന്നിരിക്കേ  

ഏറെനേരവും ദിവസം കടന്നുപോകുന്നത്, 

ഒരേ വേഗത്തിലായിരുന്നു.

ചടച്ചിട്ടുണ്ടെങ്കിലും താളത്തിൽ.

കുറച്ചായി നിരതെറ്റി പായലാണ്.

കണ്ടതിലേറെയും കൈക്കലാക്കി 

അതടുക്കിയും നിരത്തിയും വെച്ച ഷെൽഫുകൾ,

ബലത്തിൽ എഴുതിയ  നീണ്ട വരികൾ 

എഴുത്തുമേശയിൽ ഓളങ്ങൾ പോലെ 

പരുപരപ്പിൽ മലർന്നു കിടന്നു. 

ഖേതമില്ലെങ്കിലും ഏറെ ഉൽകണ്ഠയിൽ കഴിഞ്ഞുപോകുന്ന

ദിനചര്യയുടെ ഇടവേളയാണിന്ന്.

കിച്ചൻ ക്ളോത്തിന്റെ കടുംനിറങ്ങളിൽ 

നോക്കിയിരിക്കുന്ന 

പലവിചാരങ്ങളുടെ നെയ്ത്ത്.

ഞാനാർക്കും പങ്ക് മാറ്റിവെച്ചിട്ടില്ല,

പൊറുതിയിൽ പേടിമാത്രം ബാക്കി.

കിട്ടാഞ്ഞതൊക്കെ എഴുത്തിൽ തിരുകിവെച്ചുറപ്പിച്ചു.

മാറിപ്പോകേണ്ടിവന്ന ഇടങ്ങളിലേക് തുപ്പി നീറ്റി.

സദസുകളിൽ അടക്കമില്ലാരുന്നു.


ജനാലയിൽ കാറ്റ് തട്ടി.

വേഗത്തിൽ ഞാനൊരു പാളി തുറന്നു,

പുറകേ മറ്റേതും.

അറ്റം കാണാത്ത ആ തെരുവിൽ എപ്പോഴും കുട്ടികളുണ്ടാവും.

പണി കഴിഞ്ഞു വരുന്നവരിലേക്കും ,

വിലപേശുന്നവരിലേക്കും,

മുഷിഞ്ഞ മണമുള്ളവരിലേക്കും,

ഇടക്കാലത്തേക്ക് വന്നുപോകുന്നവരിലേക്കും

സ്നേഹത്തിന്റെ അയവുണ്ടായി.

പിന്നിക്കെട്ടിയ മുടിയുമായി ഞാൻ 

കണ്ണെടുക്കാതെ 

നിശ്ചയം കെട്ടുനിന്നു.

കാറ്റ് കടന്നും, ജനൽ തുറന്നും കിടന്നു.

Thursday, 12 June 2025

ഈർച്ചപ്പകലുകളേയും,

തുള്ളിതോരാ രാത്രികളേയും കടന്ന് 

ഉറക്കച്ചടവുള്ള എന്റടുത്തേക്ക് 

ഒരെഴുത്ത് വന്നു.

ആ ഇടുങ്ങിയ മുറിയിലെ 

ഉച്ചനേരത്തിലാകെ കണ്ണീരിനിച്ചു.

മുഷിപ്പിന്റെ മുകളിലേക്ക് 

അലിയാൻ പാകത്തിന് 

സന്തോഷത്തിന്റെ ഒരു കട്ട വെച്ചപോലെ.


കത്തുകളിൽ എന്തിത്ര?

വിശേഷങ്ങൾ പറയാൻ സാധ്യതകളേറെ ഉള്ളപ്പോ,

കത്തുകൾ എന്ത് കരുതുന്നു?


വേഗത്തിന്റെ കുറവിൽ 

സമയ-സ്ഥല വ്യത്യാസങ്ങളിൽ 

ഒരാളുടെ വിരലനങ്ങിയതിന്റെ തിരയടിപ്പ്.

എഴുതിനിറയ്പ്പാൻ 

ഇടമോ, സംഭവങ്ങളോ ഇല്ലാതെയും അവയ്‌ക്കെത്താം.

കൈപറ്റലിൽ,

ഉള്ളിൽ ഭാരമില്ലാതാവുന്നൊരാഹ്ലാദം കൊട്ടും.


"എഴുത്തുണ്ട്"

എടുത്തുവെച്ചാള് 

അതിശയത്തോടെയോ,

ഒരു ചെറിയ ചിരിയോടെയോ പറയാം.

നിങ്ങളും ചിരിക്കും.

പോസ്റ്റുകാർഡിലെ ചിത്രം നോക്കി,

തിരിച്ച്,  എഴുത്തു വായിച്ച് 

പിന്നെയുമാ വിശറിയനക്കം തുടർന്ന്,

ഏറ്റവും പ്രിയപ്പെട്ടവയ്‌ക്കൊപ്പം എടുത്തുവെക്കും-

ഒരു പൂന്തോട്ടം സൂക്ഷിക്കും പോലെ.

അടുപ്പത്തിന്റെ പതിച്ചിൽ

തെളിവിനൊരു മഷിനെറം.

വായിക്കുമ്പോഴൊക്കെ 

ന്ലാവിൽ ഒരു മിന്നൽ.

എത്തിപ്പെടാത്ത കത്തുകളുണ്ടാവാം,

എത്തിയെന്നറിയാതെയും പോവാം,

വാങ്ങാതെയുമാവാം.

മറ്റൊരാളുടെ ഓർമയിൽ 

നിങ്ങൾക്ക്   മറുജീവിതമുണ്ടെന്നതാണ് കാര്യം.

മനുഷ്യസാധ്യമായ,

അത് മാത്രമായ ഒന്ന്.


വെട്ടം വീണതും 

കൊക്ക്, കാലൂന്നി ആകാശത്തേക്ക് 

നീണ്ട കഴുത്തു പൊക്കി.

ഇത്രയ്ക്കും കനം കുറഞ്ഞൊരു പതനം

അതിന്റെ എല്ലുകളെ തണുപ്പിച്ചു കാണണം.

ചിറകുകളിൽ ചൂടും 

നോട്ടത്തിൽ മന്ദതയും കൊണ്ട് 

വിശപ്പ് മറന്നത്  രണ്ടു കാലിൽ നിന്നു.

നിൽക്കുന്ന പ്രതലം ബലമില്ലാത്തതാണ്.

വയലിലെ പകുതി കുഴഞ്ഞ ചെളിയുടെ പൊതയിൽ

കുമിളകൾ വീഴ്ത്തിപ്പിടയുന്ന,

ചിലപ്പോൾ അനങ്ങാതെ കണ്ണുകൾ പുറത്തേക് ചാടികിടക്കുന്ന, 

മീനുകളെ 

വെറുതേ കണ്ടു നിക്കയാണാ 

ചാര കൊക്കുള്ള പക്ഷി.

നടന്നിടത്തൊക്കെ മൂന്ന് നേർത്ത വരകൾ 

അതിന്റെ പാദങ്ങളിൽ നിന്നൂരി പോന്നിരുന്നു.

ആമാശയത്തിലെ കാളലിന്റെ മൃദുവല്ലാത്ത രേഖകൾ 

തിങ്ങികിടക്കുന്ന മറയില്ലാത്തൊരു ചതുരം, ആ കണ്ടം.

അതിരിൽ ചെടികളുണ്ടായിട്ടും 

ദൂരേ വന്മരങ്ങളിൽ ചെളിപ്പാട് വീഴ്ത്തിയാണ് പക്ഷി വിശ്രമം.

വെയിലിന്റെ കുത്തലിൽ കണ്ണുപെട്ടിട്ട് 

വയലിൽ കൊറ്റിയുണ്ടാക്കിപോയ 

നിൽപ്പ് ശേഷിപ്പുകളെ കണ്ടെന്നു വരുത്താൻ തെല്ലു സമയം പിടിക്കും.

മിച്ചം കിട്ടാത്തൊരു കാഴ്ചയാണത്.

അത് ക്യാമറയിൽ പകർത്തി, 

ഒന്നുകൂടി സൂം ചെയ്തു നോക്കി.

മഞ്ഞിച്ച പാദങ്ങളും, 

സന്ദേഹപ്പെട്ടുള്ള നടത്തവും 

ഒരക്ഷരം പോലുള്ള നിൽപ്പും 

വീണ്ടും വീണ്ടും ഞാനെടുത്തു.      .

എന്റെ സ്വപ്നത്തിൽ സന്ദർശനമുണ്ടാകുമെന്ന് ഉറപ്പും നൽകി.

അതൊരു വേഗത്തിലുള്ള പറക്കൽ ആവും, ഞാനോർത്തു.


ദീർഘമായ ജീവിതമുള്ളവർക്ക് 

തീരെ ചെറുതെന്ന് തോന്നുന്ന കാഴ്ചകൾ നീട്ടുന്നതെന്താവും?

കോൾപ്പാടത്തെ നോക്കിനില്കുന്നയാളിലേക്ക് 

മെഴുക്കുള്ള ഒരു തൊടൽ.

പുളച്ചിലിന്റെ  മദ്ധ്യാഹ്നങ്ങൾ കടന്ന് 

വീട് വിട്ട് പുറത്തേക്ക് നടക്കാനിറങ്ങുന്നയാൾക് 

സ്വാസ്ഥ്യത്തിന്റെ ഒരുറപ്പും,

അതിന്റെ മറവിയെപ്പറ്റി ആവലാതിയില്ലാതെ 

നോക്കി നില്കാനാവുകയും കഴിയുക.

ദിനചര്യകൾ സൗമ്യമായേക്കും..

കൊറ്റി തിന്ന നേർത്ത വെട്ടത്തിന്റെ മിനുസതയും

അത് പോറിയിട്ട തിരച്ചിലുകളും 

നമ്മെ അനുകമ്പയുള്ളവരാകുന്നു.

ഏറെ.


Thursday, 31 August 2023



a pressed flower

inside an old poetry note

which i kept for a friend,

now dead.

i buried a cat,

near a naalumani plant.

among those violet flowers

she sleeps, eyes wide open.

a framed picture

of lovers’ feet,

as they are waiting to be touched 

by the ocean tide.

a walk amidst all the chaos

to see

the moonrise.

the mitti attar,

we bought

on our first visit to the crowded charminar,

is still in my embroidered bag,

unopened.

let me forget, gently,

because i still have

a pressed flower

inside an old poetry note

which i kept for a friend,

now dead.

Friday, 5 May 2023

 ചെറിയ വിശേഷങ്ങളാണ് ഉള്ളത്,

ഈയിടെയായിട്ട്. 

എത്ര അകറ്റി കെട്ടിയാലും നീളം തോന്നിക്കാത്തത്.

പുതുതായി വാങ്ങിയ നെയിൽ പോളിഷിന്റെ നിറം,

മുറിയിലേക്ക് പെട്ടെന്ന് വന്ന പൂച്ച,

അല്ലറ-ചില്ലറ ഷോപ്പിംഗ്,

ഇന്ന് റിലീസായ പടം,

അമ്മ കൊടുത്തയച്ച മീനച്ചാറ്,

അങ്ങനെ,

പറയത്തക്ക പൊലിമയൊന്നുമില്ലാത്ത 

കുഞ്ഞു കാര്യങ്ങളിൽ പറ്റിപിടിച്ചാണ് സമയം നീങ്ങുക.

ഫോൺ സംഭാഷങ്ങൾ കുറഞ്ഞതിനെപ്പറ്റി, 

നടക്കാനിറങ്ങുമ്പോൾ എന്നും കാണുന്ന കുഞ്ഞ്, 

വേഗത്തിൽ നടക്കുന്ന കെട്ടിടം പണികൾ, 

ഇതൊക്കെ കേറിക്കൂടിയ സംസാരം.

ഇഷ്ടപെട്ടവരൊക്കെ വെവ്വേറെ നഗരത്തിലായതോർക്കും,

പൂക്കളുടെ ഫോട്ടോ എടുക്കും, നിറയെ.

അവധി കിട്ടാത്തതിന്  പഴിക്കും.


സന്തോഷത്തിന്റെ പടുകുഴിയിൽ 

നിലാവെത്ര വീണു.

അറിയാത്തൊരിടത്തേയ്ക്ക് ആരും പോവൂല്ലാന്ന് 

അമ്മച്ചി പറയും,

അറിയാവുന്നെല്ലാം മാഞ്ഞുപോകും വരെ ഞാൻ നിൽക്കും.


Friday, 28 April 2023

 വേവിച്ച ചീനിക്കിഴങ്ങിലൊന്നെടുത്ത് 

രണ്ടായിട്ട് പൊളിച്ചു.

ചൂടുള്ള ആവി പതിഞ്ഞു മേലേക്ക് പൊന്തി.

ഒറ്റയ്ക്ക് അത് കഴിക്കുന്നതില്പരം സങ്കടമുള്ളൊരു നേരം എനിക്കില്ല 

പകുത്ത കഷ്ണത്തിലൊരു പങ്ക് കൊടുക്കാൻ അടുത്താരുമില്ല.

ഇളക്കമുള്ള മണ്ണിൽനിന്ന് അനായാസം പിഴുത 

കിഴങ്ങിന്റെ തണുപ്പ്,

വീട്ടിലേക്ക്  ചുമന്നത്തിന്റെ ക്ഷീണം 

ഓർമയിൽ ചാമ്പല് മുക്കി സൂക്ഷിച്ച വിത്ത് കഷണങ്ങൾ.

  

പൊള്ളലുള്ളൊരു തൊലിപോലെ നൊന്ത് കെടക്കണ 

ചീനിയുടെ പശിമയുള്ള അകം.

അത്, ഒറ്റയ്ക്ക് ആയല്ലോ എന്നോർമിപ്പിക്കും.

അങ്ങനെ തന്നെയാണ്,

ആളൊഴിഞ്ഞ മുറികളിൽ, തിരക്കുള്ള കടകളിൽ, കയറ്റങ്ങളിൽ ആയ്ക്കുമ്പോൾ 

പുതിയ ഉടുപ്പ് വാങ്ങുമ്പോ , ഫോട്ടോ കാണുമ്പോ 

ഒക്കെയും 

ചീനിയുടെ പാതി പിടിച്ച്  നിന്നുപോകും.

ചുവന്ന, പാടപോലുള്ള തൊലി കളഞ്ഞു വേഗം തിന്നിട്ട് 

ഉമിനീരിനു കഴലിക്കാൻ സമയം കൊടുക്കാതെ 

എന്തെങ്കിലും ചെയ്തു നേരം കളയും.

'ഇനി വാങ്ങരുതെന്ന്'  എന്നും കരുതും .

Wednesday, 10 August 2022

 ചിന്തയും കാഴ്ചയും തമ്മിൽ  അസ്വാഭാവികമായൊരകൽച്ചയുണ്ടായിട്ടും 

ഏറ്റവും ഇഴുകി നിന്നുകൊണ്ട് ഒരുപമ ജനിക്കുന്നു.

പതിയെ നടക്കാൻ ശീലിച്ചതിൽ പിന്നെയോ, 

ഒറ്റയ്ക്കു ഭക്ഷണം കഴിക്കുമ്പോഴോ 

ഈ ഉപമകൾക്ക് നീളം വെക്കുന്നു.

അതൊരാളുടെ ഓർമയോ, സത്യമോ ആയിപ്പോകുന്നു.


ഒച്ചിന്റെ യാത്രയവഷേപ്പിച്ച തിളക്കമുള്ള വരകളിൽ 

മേഘങ്ങൾ പ്രതിഫലിച്ചു.

തൊലിമൂടിയ എന്റെ അസ്തിയിൽ 

പൂമ്പാറ്റയുടെ  ഫോസിൽ  

നിറം മങ്ങാതെ ഒട്ടിക്കിടന്നു.

ചെവിയിൽനിന്ന് അസ്തമയസൂര്യന്റെ 

അവസാനത്തെ പ്രകാശം മൂർച്ചയിൽ എറിയപെട്ടു.

കഴുത്തെല്ലുകളിൽ ഉറുമ്പ് വരിവെച്ചു, 

ഇരുട്ടത്ത്‌  പച്ചനിറത്തിൽ ചതഞ്ഞു മരിച്ച പ്രാണി 

സ്വപ്നത്തിൽ തിരിച്ചു പോരുന്നു

അത് സ്വരം താഴ്ത്തി എന്നോട് മിണ്ടുന്നു.

ശേഷം,

അരണയുടെ ഓർമയിൽ ഞാൻ പനിച്ചു കിടന്നു.


പ്രാണികളുടെ സൂക്ഷ്മജീവിതം 

എന്നെക്കടന്നു പോകുന്നേയില്ല 

അത് വ്രണപ്പെട്ടും അല്ലാതെയും തൊലിയിൽ തങ്ങികിടക്കുന്നു.

ജീർണിച്ച് മാത്രമല്ല ആ ദൂരം കുറയുകെന്നറിയുന്നു,

വശങ്ങളിലേക്ക് ചാഞ്ഞു ചാഞ്ഞു പോവുന്നു.

Tuesday, 8 February 2022

Wednesday, 26 January 2022

 പതനത്തെപ്പറ്റി.


പ്രളയജലത്തിൽപെട്ടപോലെ  

അനിനിയന്ത്രിതമായ ഭയമരിച്ച 

വിരൽത്തുമ്പുകൾ സൂചിയായുള്ളൊരു   

ഘടികാരം ചുമന്നാണ് നടപ്പ്.

പതിയെയുള്ള സംസാരം 

രണ്ടുപേർക്കിടയിൽ സൃഷ്ടിക്കുന്ന 

നീരൊഴുക്കിൻ ചൂട്.

സമയത്തിന്‍റെ ചുളിവുകളെ  

അത് നികത്തിപോന്നിരുന്നു.

വിങ്ങലിന്‍റെ പതിവില്ലായ്മയിൽ എനിക്ക് നോവുണ്ടായി.


വിലക്കപ്പെട്ട പ്രദേശം.

വേലികെട്ടിത്തിരിച്ചിരിക്കുന്ന,

കാവൽക്കാരുള്ള,

നിയന്ത്രിതമായ ശ്വാസോച്ഛാസമുള്ളവരുടെ  നഗരം

എന്നിലേക്ക് ഒലിച്ചടിഞ്ഞു കിടന്നു.

കഴുത്തുറയ്ക്കാത്ത കുഞ്ഞിനെപ്പോലെ 

അതിനെ കൈപ്പത്തിയിൽ ഒതുക്കിയെടുത്തു.


ഏങ്ങലിൽ മുറിവിന്‍റെ വിസ്താരം 

എനിക്കറിയാനൊത്തു-

നടക്കുന്നതിന്‍റെ ക്രമത്തിൽ 

ചിന്തിക്കാൻ ശീലിച്ചതുകൊണ്ടാവും.

അവസാനത്തെ സംഭാഷണം 

സംവത്സരങ്ങളുടെ കുരുക്കിൽ 

തൂങ്ങിയാടി, അമർത്തി 

തുട രണ്ടും മാന്തിപ്പൊളിച്ചു.

അലിഞ്ഞുപോകുന്ന ഏതോ ദ്രാവകത്തിൽ 

എന്നെത്തന്നെ മുക്കിയെടുത്ത ശേഷം 

ഞാനാകെ അൽപ്പായുസായിപ്പോയിരിക്കുന്നു.

കളങ്ങളുള്ളൊരു പ്രതലത്തിലേക്കുരുളുന്ന 

പന്തുപോലെ 

നിലയ്കാൻ  വേഗത കുറച്ച് 

കിടക്കയിൽ മലർന്നു കിടക്കുന്നു.


അവിശുദ്ധങ്ങളായ പുലർച്ചകളിൽ 

വളർത്തുപൂച്ചയുടെ മാറെല്ലിന്‍റെ അനക്കം നോക്കി 

കൺപോളകൾ വീർത്ത് 

അടുത്ത ദിവസവുമെന്നെ വായ്പയ്ക്കെടുത്തു.

Tuesday, 2 November 2021

1. വാക്കുകൾക്ക് പറ്റുന്നത് 


വാക്കുകൾക്ക് പറ്റുന്നത് 

തീരേ കുറച്ചാണ്.

തീരേ,

കുറച്ച്‌ .

ശ്രമിക്കരുതെന്നല്ല.

സ്വസ്ഥരായിരിക്കുമ്പോൾ 

ഓർത്തു നോക്കൂ.

വാക്കുകൾക്ക്

പറ്റുന്നത് 

തീരേ 

കുറച്ചാണ്.

എങ്കിലും 

എന്നുമേ,

പുറകോട്ടു സഞ്ചരിച്ചു 

സംഭാഷങ്ങൾ പൂരിപ്പിച്ചുകൊണ്ടിരിക്കുന്നു.

വാക്കുകൾക്ക് പറ്റുന്നത് 

തീരേ കുറച്ചല്ലേ?


2.

 റെയിൽ പാളത്തിനരികെ പൂക്കൾ.

കുഞ്ഞു കുഞ്ഞു പൂക്കൾ.

എരിക്ക് കൂടിനിക്കുന്ന വേഗങ്ങൾ.

ചിലരതിന്റെ ചിത്രം പകർത്തുന്നു.

ഭൂപ്രദേശങ്ങൾ  മാറുന്നത് 

ജനാലാ മാറ്റമായി മനസിലാക്കുന്നു.

കുഞ്ഞു പൂക്കൾ തറപറ്റി അനങ്ങുന്നു:

ഭാരമറ്റ കുസൃതിയിൽ ഈർപ്പം വറ്റാതെ.


3.

കടൽത്തീരത്തുകൂടി 

ഓടുന്ന കൂട്ടുകാർ.

നനഞ്ഞൊട്ടി കനം വെച്ച ഉടുപ്പുകൾ.

മണലുരസി പോറല് വീണ ശരീരങ്ങൾ 

വീഴ്ചയിൽ നോവാതെ 

ഉപ്പാൽ കണ്ണ് നീറാതെ 

ഉല്ലാസരായി 

കൂട്ടുകാർ.


ഒറ്റയ്ക്കു കടലുകാണാൻ 

വന്നിരിക്കുന്നൊരാൾ.

Wednesday, 13 October 2021

 ഒരു മിന്നാമിന്നിയെ 

പേഴ്സിൽ സൂക്ഷിച്ചിരിക്കുന്നെന്ന് 

നാളേറെ കഴിഞ്ഞ് ഞാനറിയുന്നു.

പകൽവെളിച്ചത്തിലാ ജീവിയെക്കാണുന്നതിന്   

ചേർച്ചയില്ലായ്മയുടെ ഒരു പകപ്പുണ്ട് .

പൊട്ടുവെളിച്ചത്തെ 

ഒരു ജന്തുശരീരമായി സ്ഥിരപ്പെടുത്തിയതിന്‍റെ അസ്വസ്ഥത.

അതിനു കണ്ണുകളുണ്ടായിരുന്നില്ല.

സ്വർണത്തിന്‍റെ മഞ്ഞയിൽ ചിറക്:

നേർത്തൊരു കണ്ണാടിക്കുപ്പായം പോലെ.

അതിനറ്റത്ത് , പരാചയപ്പെട്ടൊരു പിടുത്തം കണക്കെ 

കറുത്ത രണ്ടു പൊട്ടുകൾ.

ഞാൻ കാത്തിരുന്നു.


മിന്നുന്നേയില്ല, ജഡം.

മിന്നുന്നേയില്ല.

ജഡം.


11.07.2020

Monday, 28 June 2021

 ആദ്യത്തെ പുസ്തക മോഷണം 


ആദ്യത്തെ പുസ്തക മോഷണം 

പ്രാർത്ഥനയുടെ ചലനനിർമ്മിതിയാണ്,

അല്ലെങ്കിൽ പ്രദർശന മാതൃക.

മറ്റാർകും പരിചയമില്ലാത്ത കാരണങ്ങളിൽ 

തീഷ്ണമായൊരു നിമിഷം.

ഇപ്രകാരമാകാം എന്ന് തയ്യാറായിട്ടുണ്ടാവില്ല,

ആകയാൽ 

ആ തോന്നലിന്  ആകൃതിയില്ല.

സൂചിയനങ്ങാത്ത ഉച്ചനേരത്ത്‌

സമയത്തിന്‍റെ  ഒരിടിവിൽ 

രണ്ടാമതൊരാളില്ലാതെ 

അടുക്കിൽ നിന്ന് ചൂണ്ടുവിരലുകൊണ്ട് 

മുന്നോട്ടു വലിച്ച്, 

ശബ്ദമില്ലായ്മയുടെ ഉഷ്ണത്തിൽ 

സ്വന്തമല്ലാത്ത പ്രിയപെട്ടതിനെ വീട്ടിലെത്തിക്കുന്നു.

എണ്ണത്തിലധികം കാണില്ല; ഒന്നോ രണ്ടോ.

എങ്കിലുമത് 

ഉറക്കം കുറഞ്ഞു തുടങ്ങുമ്പോൾ 

എടുത്തുനോക്കാനൊരു കൊളുത്ത്.

(മിക്കവാറും മുൻവശത്തെ സീലിലുടക്കിയ 

ദീർഘനേരങ്ങൾ)


മോഷ്ടിച്ച ആദ്യത്തെ പുസ്തകം.

അതിൽ നിരയില്ലാതെഴുതിയിരിക്കുന്ന 

മടക്ക തീയതികൾ.

പക്വതയെത്തിയ വായനക്കാരി.

Saturday, 26 June 2021

 ധൃതി 

ഒരൊഴിഞ്ഞ കളത്തിൽ 

തിരശ്ചീനമായി വീണുകിടക്കുന്ന 

ചുവന്ന നിറമുള്ളൊരു റിസീവർ:

രഹസ്യങ്ങളിലേക്കുള്ള 

ടണൽ വിരിവു പോലെ.

ഒച്ചകൊണ്ട് ഏറു കിട്ടിയവർ.

സമയത്തെ നേർപ്പിച്ച് 

തുപ്പലിറക്കത്തിലൊളിപ്പിച്ചു .

പിൻവാങ്ങലിന്‍റെ  ബിംബഘടനയുള്ളൊരു

സ്വചിത്രം.

ധൃതി,

ക്ഷമയാചിക്കുന്നവനിൽ നിന്ന് 

നിങ്ങളെ പിരിച്ചു കൊണ്ടുപോയേക്കാം

-ഒഴുക്ക് പകർത്തുന്നവളുടെ 

അടച്ചുപിടിച്ച ഇടംകണ്ണുപോലെ 

സ്വാഭാവികമായൊരു മധ്യസ്ഥം.

നെഞ്ചിടിപ്പാണ് കൂലി.


പൂച്ച 

വിട്ടുപോയൊരു നൂൽപ്പന്തിന്‍റെ  അറ്റംപോലെ 

അകലത്തിന്‍റെയും അടുപ്പത്തിന്‍റെയും 

ഭയപെടുത്തുന്നൊരു ഉരസൽ.

ചേർന്ന് കിടന്നുറങ്ങുമ്പോഴും 

ദൂരെനിന്നു കാണുമ്പോഴും 

ആർദ്രമായൊരിണക്കം

- പൂച്ച.

ഓരോ തവണ കടന്നു പോകുമ്പോഴും 

തിരിച്ചു വരില്ലെന്ന സാധ്യതകൊണ്ട് മുറിപ്പെടുത്തിയും 

വേഗത്തിലോടിവന്നെന്‍റെ പേടിയെ മെരുക്കിയും 

അവൾ ഹൃദയത്തെ തുലാസിന്‍റെ  രൂപത്തിലാക്കികഴിഞ്ഞു.

ദേഹമാകെ നക്കിത്തുടയ്ക്കുമ്പോൾ 

ഒറ്റയ്ക്കുള്ളൊരു ടാംഗോ നൃത്തം.

അരം കൂർപ്പിച്ച നാക്കിൽ അറ്റുപോയതിന്‍റെയൊക്കെ 

പിടച്ചിൽ.

ഒരാലോചനയുടെ എതിർവശം കണക്കെ 

ശൂന്യമായിരിക്കലുണ്ട്  ഏറെനേരം 

പിന്നെ പൊടുന്നനേ  

നമ്മുടെ രഹസ്യങ്ങളൊക്കെ അറിഞ്ഞിട്ടെന്നോണം 

ഒരു നോട്ടം,

ഭംഗിയിൽ ഒരു നടത്തം.


ഫ്ലോറൽ പ്രിന്‍റുള്ള തടത്തുണി 

പഴയ സാരിയുടെ മുന്താണിയാണ് പുതിയ തടത്തുണി.

അതിൽ, പല വലിപ്പത്തിലുള്ള പൂക്കളുടെ ഞെരുക്കം

- മഞ്ഞയും, ഇളം പിങ്കും, വെള്ളയും കൂടിയത്.

ഉടുത്തുടുത്ത് നേർത്തും വലിഞ്ഞും 

പശിമയുള്ളതായിക്കഴിഞ്ഞു.

ചൂട് പാത്രത്തിലേക്ക് ബലത്തിൽ ചേർക്കുമ്പോഴൊക്കെ 

ഞെട്ടലിന്‍റെ തളർച്ചയുണ്ട്.

അമ്മയുടെ തൊലിയൊട്ടിക്കിടന്ന 

സർക്കീട്ടോർമ്മകൾക്കൊക്കെ 

നൂലടർന്ന തുമ്പുരുകുമ്പോൾ 

തീപിടിക്കുന്നുണ്ടാവും.

__________________________________________________________ 



*അമ്മ, വെന്തതിനുമേലെ പൂക്കൾ ചുറ്റിയിരുന്ന കാലം 

വേർത്തു പോയ്കഴിഞ്ഞു.


Wednesday, 5 May 2021

 

a failed attempt to document intimacy

 

as i was watching the afternoon rain

a crow came down from the floating clouds

and sat on the balcony.

soaking wet,

she carried the remaining lights in her eyes.

we ignored each other’s presence.


i could hear the buzzing of dragonflies

on a clear day over the barren paddy fields.

she must also be thinking of something

-maybe the panting of an earthworm.

 or tracing the viscous fear

slowly finding its way through her fingertips.


the evening was unusually quiet.

an injured silence swallowed the moment:

we let it mature.

-an exile in itself

this brief friendship i cherish is a scissor in disguise.

with every embrace, the wound widens. 


i was complaining about

the dryness in my throat

and the fading sun in my stomach.

the crow, shook up from the uneven wind

refuses to bid farewell.

a reassurance that i exist-

to the warm ashes sedimented under the last layer of my skin.

the poor little thing

perches on to the burning sill.

the weight we hide

never be shared

-like homesickness.

 

a gentle attempt to fly

can scar our company.

a muted anticipation sealed in pain.

not yet.

she is still there,

in the rain,

still wet.

a crow

and a woman

disarranging sighs

in a wreath.  


Saturday, 27 February 2021

 ഫുട്നോട്ട് ടു ഇൻസോംനിയ 


ഒറിഗാമി മുയലിന്‍റെ, അളവുതെറ്റിയ ആദ്യത്തെ മടക്ക്.

സ്വയം വലിഞ്ഞും പലതായി പിരിഞ്ഞും 

മാംസനൃത്തം പോലെ തിരക്ക്.

അതിന്‍റെ പല വശങ്ങളിൽ നിന്നും 

പരിചയമുണ്ടെന്നു തോന്നിക്കുന്ന മനുഷ്യർ 

വാങ്ങാനുദ്ദേശിക്കാത്ത വസ്തുക്കളുടെ പേര് 

തൊണ്ട വീങ്ങുമാറ് വിളിച്ച് 

കടകളിലേക്ക് ബലത്തിൽ വലിച്ചിടുംപോലെ.

നടത്തത്തിന്  ഭാരമേറി, കൈവീശാൻ ശേഷിയില്ലാതെ.

തോളിലാരോ പറ്റിയിരുന്ന് 

ബിഗ്ഷോപ്പറിലെ എന്‍റെ പിടുത്തത്തിലേക്ക്  

സൂചി തുന്നുന്നു:

തൊലിയിൽ  സമ്മതമില്ലാതെ പൊങ്ങലുകളുണ്ടാക്കുന്നു.

അമ്മ വർഷങ്ങളായി ഉടുക്കുന്ന 

അതേ മജന്ത പൂക്കളുള്ള പോളിസ്റ്റർ സാരിയിൽ 

ഒരു സ്ത്രീ കടന്നു പോയി.

അത് വീട്ടിലെത്തി പറഞ്ഞു സന്തോഷിക്കാനാളില്ലെന്നോർത്ത്  

ഞാൻ മാഞ്ഞുപോയി.


പിരിപിണങ്ങിയ അടപ്പുപോലുറക്കം.

കോഫീ ഹൗസിലെ   

കളിമൺ പാത്രങ്ങളുടെ ഉരസൽ  ശബ്ദത്തിന്‍റെ 

ആരോഹണം താങ്ങാനാവാതെയാണ് ഞെട്ടിയെഴുന്നേൽക്കുന്നത്. 

തണുത്ത വെള്ളം കുടിക്കാൻ തോന്നിയെങ്കിലും 

കരയുകയാണുണ്ടായത്.

ഉപ്പൂറ്റി ശക്തിയിലൂന്നി നടന്നു, മുറിയാകെ.

ഒരിളവും നൽകാതുറക്കം പൊയ്ക്കഴിഞ്ഞു.

കൺപീലികളിലോരോന്നിലും വെളിച്ചത്തിന്‍റെ റോന്തുചുറ്റൽ.

ഇപ്പോളനാവശ്യമായി ഓർക്കാനാണ് 

നട്ടുച്ചയ്ക് ഇലവുങ്കാ പൊട്ടിയ കണ്ടതുതന്നെ.

ശാഖകളുള്ളൊരു വയറുവേദന നഖങ്ങളിൽ നീന്തി തുടങ്ങി.


ധൃതിയിൽ ഞാൻ പുറത്തേക്കോടി 

ഒരു കെട്ട് മുല്ലമൊട്ടയഞ്ഞപോലെ 

ഛർദിച്ചു.


Monday, 15 February 2021

 നെരിപ്പോട് വെക്കുന്ന സമയത്താണ് ഫോണടിക്കുന്നത്.

സിമന്റ് തറയിലൂടെ 

കൈമുട്ടിന്‍റെയറ്റം വരെ ഉരസിനീക്കി റിങ് ടോൺ കെടുത്തി.

വീണ്ടും വിളിച്ചതുകൊണ്ടെടുത്തു.

കടൽത്തീരമില്ലാത്ത നഗരത്തിൽ 

സ്ഥിരതാമസമാക്കിയ സുഹൃത്താണ്.


എന്റെ ഞരമ്പിലൂടെ സ്വസ്ഥതയുടെ വെളിച്ചം പാഞ്ഞു.

അതെന്‍റെ ശബ്ദത്തെ മിനുസമുള്ളതാക്കി.

സകലതിനോടും ഒരു സ്നേഹം വന്നുനിറഞ്ഞു.


" ഒരുമിച്ചു വായിച്ച കവിത കണ്ടു,

പഴയ മാസിക തപ്പിയപ്പോൾ. 

കേൾപ്പിക്കാല്ലോ എന്നോർത്തു".

ഒരു പുതപ്പുപോലെയാണയാളുടെ ശബ്ദം, കയർക്കാനൊക്കാത്തതരം.

"ആടോ"

ഞാനെന്‍റെ രക്തത്തെയാകെ കേൾവിയിലേക്കെടുത്തിരുന്നു.  

പ്രിയപ്പെട്ട അധ്യാപകനെ ടൗണിൽ വെച്ച് കണ്ടുമുട്ടുന്ന 

കണ്ണുകാണാനാകാത്ത  വിദ്യാർഥിനികൾ. 

അതാണാ കുഞ്ഞു കവിത.


കവിത പറഞ്ഞു കഴിഞ്ഞുടനെ 

ഒരു മിന്നലിനെ ഞങ്ങൾ രണ്ടാളും വിഴുങ്ങിയിരിക്കണം!

മൂടൽമഞ്ഞിന്‍റെ അസ്തമയം തലച്ചോറിൽ പതിച്ചപോലെ ഞാൻ വിറച്ചു.

ഭൂമിയാകെ അനക്കമറ്റ് വെമ്പിയപോലെ.

എനിക്കുറപ്പായിരുന്നു,

ഈർപ്പമുള്ള കൈപ്പത്തികളായിരുന്നതിന്‍റെ പ്രാർത്ഥന.

വർത്തമാനത്തിന്  പ്രാർത്ഥനയുണ്ടാകുക

എന്നതെത്ര വാത്സല്യമുള്ള ശേഷിപ്പാണ്!


ചെന്നടിയാൻ മനുഷ്യർ പരസ്പരം തിരഞ്ഞെടുക്കുന്നല്ലോ!   

നിമിഷങ്ങളുടെ നീറ്റലിലായാൽക്കൂടി,

സൗഹാർദമായത് കടന്നുവരും.

Sunday, 14 February 2021

ജീവിതത്തിലന്നു വരെ കണ്ട ഏറ്റവും,

സുന്ദരങ്ങളായ രണ്ട് സ്വപനങ്ങൾ 

പരസ്പരം വീണ്  കണികകളായി ചിതറി

ശരീരത്തിലൊരു തിരമാലയുണ്ടാക്കിയപോല 

ആ കാഴ്ച്ച, 

ആർദ്രതയുടെ നീരനക്കം സൃഷ്ടിച്ചു.


കാക്കക്കുഞ്ഞുങ്ങളുടെ കുളിയായിരുന്നത്.


നോക്കിനിൽക്കുംതോറുമത്

ഹൃദയത്തിൽ വരകളുണ്ടാക്കി.

ഒരു ദൂരദർശിനിയെടുത്ത്

അവരുടെ വായിലെ ചുവപ്പ്

ശ്രദ്ധിച്ചു, ഞാൻ.

ഉപ്പൻ്റെ കണ്ണിലേതുപോലുള്ള

കടും ചുവപ്പ്.  പശിമയുള്ളത്.

ഒരു കുഞ്ഞു ജീവിയുടെ ചലനത്തിൻ്റെ

ഭംഗി കാണാൻ കാത്തിരിക്കുന്നതിലൊരു

വൈചിത്രമില്ലേ?

ആ ചലനത്തിൻ്റെ ദൈർഘ്യമോ, വേഗമോ,

ആകൃതിയോ അറിയാതെ

എത്രനേരമിങ്ങനെ?

തലകറക്കം പോലുള്ള ദിവസത്തെ,

ശ്വാസമിടിപ്പിൻ്റെ നേരിയ തുടിപ്പിലേക്ക്

ഒരു കാഴ്ചയുടെ ഉല്ലാസം ഊറിക്കൂട്ടുന്ന കണ്ടു.


കാക്കക്കുഞ്ഞുങ്ങൾ വെള്ളത്തിൽ തലമുക്കി

ഇടത്തേക്കും വലത്തേക്കും വേഗത്തിൽ ലാഞ്ചി

നിവർന്ന്,

ഒപ്പം ചിറക് രണ്ടും വിടർത്തി, വായ തുറന്ന്

ശക്തിയിൽ കുടഞ്ഞു.

അപ്പോൾ,

തൂവലുകൾ വശങ്ങളിലേക്ക് ഏറ്റ് നിന്ന്

വൃത്താകൃതിയിലൊരു കിരീടമുണ്ടാക്കി.

നിമിഷത്തിൽ നനവൊട്ടി മിഴിച്ചു.

വെയിലുമായി അവർ നടത്തുന്ന ഒരിഴുക്കലെത്ര ചന്തമുള്ളതാണ്!

പലേ വലിപ്പത്തിൽ കാക്കകൾ

പലശൈലിയിൽ പറന്നിറങ്ങുന്നു.

കാലുകൾ മാത്രം അനങ്ങാതുറപ്പിച്ച്

ദേഹമാകെ കൊക്കുരുമ്മി

വെള്ളത്തിലേക്കാത്തും, പിൻവാങ്ങിയും

വേഗത്തിലൊരു പറക്കൽ, ആഴത്തിലേക്കൊട്ടുമിറങ്ങാതെ.

ചലനാത്മകമൊരു പിടച്ചിൽ പോലത്

തോന്നിയേക്കാമെങ്കിലും

സുന്ദരമായൊരു കാഴ്ചയാണത്.


എൻ്റെ ബൈനോകുലറിൻ്റെ മുനമ്പ് കൊണ്ട്

തൊടാനാവുന്നയറ്റംവരെ 

കാക്കക്കുഞ്ഞുങ്ങളെ ഞാൻ സ്നേഹിച്ചുകൊണ്ടിരുന്നു,

ദിനം.