Saturday, 20 May 2017

നിവൃത്തികേടിന്റെ അതിഭീകരമായൊരു അരാഷ്ട്രീയതയുണ്ട്. പറഞ്ഞു തീര്‍പ്പാക്കാന്‍ പറ്റാത്ത നീതികേട്. അതുണ്ട് എന്ന ബോധ്യം കൊണ്ടുമാത്രം കാര്യമുണ്ടാകുന്നത്. ആ ഗതികേടില്‍ നിങ്ങള്‍( ഒരിക്കലും) കവിതഎഴുതരുത്. 
മരിച്ചോരെപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെ നീണ്ടു മെലിഞ്ഞ കൈവിരലുകളിലെ ദ്രവിച്ച നഖങ്ങളും, മുഴുവിക്കാന്‍പറ്റാതെ അറച്ച് നിക്കണ കവിതയുമാണ് ആദ്യം ചിത്രരൂപത്തില്‍ മനസില് കിട്ടുക. നെഞ്ച് തുളച്, കനച്ച വേദന കണ്ണിലൂടെ ഒഴുകും. ചോരപോലെ. വിഷയബധമല്ലാത്ത വരികള്‍കൊണ്ട് കവിത ഉണ്ടാക്കിയാണ് ഇതൊക്കെ മായ്ച്ചുകളയുക, പലപ്പോഴും. ചെലപ്പോ അയ്യപ്പനേം, റുള്‍ഫോയെയും നെറയെ വായിക്കും. അങ്ങനെ, അടുക്കി നെയ്ത വിഷാദത്തിന്റെ വേരുകളിലേക്കും, ഒച്ചകളില്‍ പരതുന്ന മരണപ്പെട്ട പ്രണയങ്ങളിലേയ്ക്കും എളുപ്പത്തില്‍ ഒളിച്ചിരിക്കാന്‍ പറ്റാറുണ്ട്. തലയ്ക്കകത്ത് തീനീച്ചകൂട്ടം ശബ്ദത്തോടെയും അല്ലാതെയും വട്ടമിട്ടുപറക്കും. ഉറക്കമില്ലാതെ, പിണഞ്ഞുകിടക്കുന്ന സാങ്കല്പിക ശരീരങ്ങളോട് ശബ്ദമില്ലാതെ കവിത ചൊല്ലും. പിന്നെയും ചെറിയൊരു കുലുക്കത്തോടെ മരിച്ചവര്‍ വരിവെക്കും. അസഹാനീയതയുടെ വെടിപ്പുള്ള ഓര്‍മ്മകള്‍. നാല് പെണ്മക്കളെ ആണ്‍ബലത്തിന്റെ ചൂരില്ലാതെ വളര്‍ത്തി,ഒപ്പം വളര്‍ന്ന അമ്മൂമ്മ നെറച് തന്ന കഥകളുടെ ഒരു ബലമുണ്ട്. ഒന്നിനും ഒപ്പിയെടുക്കാന്‍ പറ്റാത്ത ഒന്ന്. മെലിഞൊട്ടിയ വെളുത്ത വയറുകൊണ്ട് ചിതയിട്ട ചില ചിന്തകളുണ്ട്. ഒരാളുടെ ഇമാജിനേഷനെ/ചിന്തയുടെ എയിസ്തെറ്റിക്സിനെ കൃത്യമായി സ്വാധീനിക്കുന്ന ചിലതുണ്ട്ന്ന്‍ അപ്പോഴൊക്കെ ഓര്‍ക്കാറുണ്ട്. തടിച്ച മുലകലുമായി മലര്‍ന്നു കിടക്കുന്ന ശരീരത്തില്‍നിന്ന് പറന്നുപൊങ്ങുന്ന മഞ്ഞിച്ച പൂമ്പാറ്റകള്‍. മുറിവുണങ്ങാത്ത ചലമൊലിച്ച ചിരികള്‍. കിണറ്റിലേക്ക് എത്തിനോക്കി കുരച് സന്തോഷിക്കുന്ന നായ്ക്കുട്ടി. ഇറയത് ചവച്ചുതുപ്പിയ മുറുക്കാന്റെ ചോപ്പ് തഴമ്പ്പോലെ ഉറച് കിടക്കുന്നു. അത് ഭൂപടങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപെട്ട ചിലതിനെ സ്മരിക്കുന്നു.അതിന്റെ വശങ്ങളില്‍ മുക്കുറ്റി വളരാറുണ്ട്. ഉള്ളില്‍ മരണമിങ്ങനെ മഷിയറ്റ് വേര്‍ത്തുകിടക്കുന്നു.

Saturday, 22 April 2017


ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ തിരക്കിന്റെ ഉച്ച്വാസം വളരെയെളുപ്പം ഊഹിക്കാനായതുകൊണ്ട്, ഒരു കോച്ച് ഇപ്പറം ലേഡീസ് കമ്പാര്‍ട്ട്മെന്റിന്‍റെ വരാന്തയില്‍ സീറ്റുപിടിക്കുകയായിരുന്നു. ഒറ്റയ്ക്ക്. ഒഴിഞ്ഞ മനസും തിരക്കുള്ള കാഴ്ചകളുമായി പണിയെടുക്കുന്ന പെണ്ണുങ്ങളുടെ വിയര്‍ത്തൊട്ടലിന്റെ നടുവിലിരിക്കുന്നതാണ് സ്വാതന്ത്രത്തിന്റെ ഏറ്റവും സ്വകാര്യമായ വേര്‍ഷനെന്ന്‍ വിസ്വസിക്കുന്നൊരാളാണ് ഞാന്‍. പിന്നിലേയ്ക്ക് പായുന്ന വെളിച്ചപ്പൊട്ടുകളല്ലാതെ മറ്റൊന്നും ഒറ്റനോട്ടത്തില്‍ വ്യക്തമല്ല. ഒട്ടും വശമില്ലാത്ത ഭാഷ സംസാരിക്കുന്ന ഒരുപറ്റം പെണ്‍കുട്ടികള്‍ ഇടതുവാക്കിന് കൂടിയിരുപ്പുണ്ട്. ഒരാളുടെ കലങ്ങിയ കണ്ണ് സ്വപ്നംകാണുകയും, ബാക്കിയുള്ളവരുടെ മുഖങ്ങള്‍ മൊബൈല്‍ സ്ക്രീനിന്റെ വെട്ടത്തില്‍ വികൃതമായും തോന്നിച്ചു. അവരുടെ, സ്ക്രീനിന്റെ പലഭാകങ്ങളിലേക്ക് നൃത്തംചെയ്യുന്ന കൈവിരലുകള്‍ക്കൊപ്പം മാറി മാറി തെളിയുന്ന മുഖത്തെ ചിരി എന്നെ രസിപ്പിച്ചു.ഒരുവള്‍ യാതൊരു പകചിലുമില്ലാതെ കയ്യെത്തി മുലചൊറിഞ്ഞു. നിറം മങ്ങിയ ബ്രാ അയച്ചിടുന്നതിനിടെ അവള്‍ ചിരിയോടെ വര്‍ത്തമാനം പറഞ്ഞുകൊണ്ടേയിരുന്നു. ശൂന്യമാവലിന്റെ സന്തോഷം പങ്കുവയ്ക്കപ്പെടാനുള്ളതല്ല. അഥവാ ആതിന്റെ ഭാഷ ശ്രേണീബധമായി മെരുക്കപെടാത്ത ഒന്നാണ്. അപ്രതീക്ഷിതമെന്നു നാം കരുതുന്നവ പലതും പറ്റിപ്പോകലുകളാണല്ലോ. പറ്റരുതെന്ന് നമ്മെത്തന്നെ വിശ്വസിപ്പിച്ചിരുന്ന ചിലത്. അത് സൃഷ്ടിക്കുന്ന ശൂന്യത ചിലപ്പോള്‍ ചിലത് സംഭവിക്കുന്ന സന്തോഷത്തേക്കാള്‍ വലുതാകും. ആനന്ദം, വിട്ടുപോകുന്നവ ദാനമായി എറിഞ്ഞുതരുന്ന  അവസ്ഥയാണെന്നു ചുരുക്കം.
അത്തരത്തില്‍ ഓരോന്നും അടുത്ത നിമിഷത്തിന്റെ മരണക്കുറിപ്പുകളാണ്. എന്താണ് ചിന്തിക്കുന്നതെന്ന് അടുത്ത മാത്രയില്‍ ഒന്നുകൂടി ചിന്തിക്കുമ്പോള്‍ നേരത്തെ ചിന്തിച്ച ചിന്ത  ആ നേരത്തോടൊപ്പം മരിക്കുന്നു. അങ്ങനെയാവാം ചിന്ത നവീകരിക്കപ്പെടുന്നത്. ചിന്തയുടെയും ചിന്തിക്കുന്ന സമയത്തിന്റെയും മരണപ്പെടലുകളില്ലെങ്കില്‍ സമയം നിശ്ചലമായ തന്തുവിലേക് മാറ്റപ്പെടുകയും, ചിന്ത തുടക്കമോ ഒടുക്കമോ ഇല്ലാത്ത നീണ്ടുപോകുന്ന ആ തന്തുവിലെ നിശ്ചല ബിന്ദുവായി തുടരുകയും ചെയ്യും.
പാട്ടുകേട്ട് ഉണ്മാദിയാവുന്ന അവസ്ഥയില്‍ പാട്ടിനെയും നമ്മുക്കുള്ളിലെ ശൂന്ന്യതയെയും  വേര്‍തിരിക്കനൊക്കില്ല. പാടുന്നതില്‍/ പാട്ട് ഉള്ളെടുക്കുന്നതില്‍ (reception) വരുന്ന നേരിയ തടസം പോലും ആസ്വാദകന്റെ മനസിലെ ശൂന്യതയോട് സംവദിക്കുകയും, ഉന്മാദിയായ ആസ്വാദകന്‍ മരണപ്പെടുകയും ചെയ്യുന്നു.
...............

കാഴ്ചയ്ക്കനുഭവപ്പെടുന്ന തിരക്ക് മനസിനനുഭവപ്പെടുന്നതില്‍ നിന്നും വേറെയല്ല. അസ്വസ്ഥമായ ചില നേരങ്ങളില്‍ ചിലപ്പോള്‍ പൂര്‍ണമായും മരവിച്ചു പോകാറുണ്ട്. അപ്പോഴൊക്കെ ഒഴിഞ്ഞ ഇടങ്ങളില്‍ പോലും വളരെ തിരക്കുള്ള കാഴ്ചകള്‍ കണ്ണുടക്കാറുണ്ട്. ഉറുമ്പ് വരിവെക്കുന്നത് മുതല്‍  ശുക്ലം ചുവയ്ക്കുന്ന നോട്ടങ്ങള്‍ വരെ അതില്‍ പെടും. ഒരു നീണ്ട മരവിപ്പ് ക്രമേണ ഓര്‍മകളെ പോലും ബാധിക്കാറുണ്ട്. അപ്പോഴൊക്കെ മിക്കവാറും കറുത്ത ഒരു പ്രതലത്തെപ്പറ്റിയാവും ചിന്തിക്കുക. കൃത്യമായ അറ്റവും അരികും ഇല്ലാത്ത, ആകൃതിക്ക്‌ മെരുങ്ങാത്ത, വശങ്ങള്‍ കൊണ്ട് കുഴക്കുന്ന കറുത്ത പ്രതലം. ചില മരണങ്ങളാകും അത് നിറയെ. ശബ്ദത്താല്‍ അനങ്ങാതെ ഏറെ നേരം അങ്ങനെ ഇരിക്കാറുണ്ട്. ഒരു ക്രൂരമായ വിനോദമെന്ന നിലയ്ക്ക് ഈ ശൂന്യമാകല്‍ മനപൂര്‍വം നിര്‍മിച്ചെടുക്കാറുണ്ടെങ്കിലും, മുന്നറിയിപ്പിന്റെ ഭാരമില്ലാതെ ചിലത് സംഭവിക്കുമ്പോള്‍, പെരുത്ത് വരുന്ന മനസിന്റെ സുഖമാണ് ആനന്ദത്തിന്റെ ഒരേറ്. ഞെട്ടലിന്റെ ഇടവേളകള്‍ തരുന്ന ബുദ്ധിയില്‍ പ്രിയമുള്ളവരുടെ മരണം ഞാന്‍ സങ്കല്‍പ്പിക്കാറുണ്ട്. വളരെ ശ്രമകരമായ പ്രവൃത്തിചെയ്യുന്നെന്ന ബോധ്യത്തോടെ ഞാനത് ഓരോ നിമിഷവും ഉടച്ചുണ്ടാക്കികൊണ്ടിരിക്കും. നിരന്തരമുള്ള ഈ പ്രവൃത്തിയിലാണ് വറ്റിത്തീരാത്ത സ്നേഹം എന്നില്‍ നിന്ന് ഞാന്‍ കണ്ടെത്തുന്നത്. അത് അപാരമായ പ്രണയത്തില്‍ നിന്ന് ഉണ്ടാകുന്ന വികൃതമായ സൃഷ്ടി/ ചിന്തയാവാം. 

Friday, 3 March 2017

വളരെ കാലത്തിന് ശേഷം അനുഭവപ്പെട്ട അസ്വസ്ഥതയുടെ കാരണം, തന്നെത്തന്നെ ബോധ്യപ്പെടുത്താനാവാതെ സ്വസ്തി ഞെരങ്ങി.അഴക്കയം പോലെ ഭയപ്പെടുത്തുന്ന മൌനത്തിലും, എകാംഗിയുടെ നിഷേധതിലും, നിലാവ് പരക്കുന്നത് ഭ്രാന്ത്പിടിപ്പിക്കാനാണെന്ന് ദീര്‍ഘനേരത്തെ ആലോചനയ്ക്ക് ശേഷം അവള്‍ കണ്ടെത്തുകയായിരുന്നു. മയങ്ങിക്കിടന്ന കവിള്‍രോമങ്ങളെ ചൂടുപിടിപ്പിച്ചുകൊണ്ട് കണ്ണീര് ഒലിച്ചിറങ്ങി. ഓര്‍മ്മകള്‍ വരിവെച്, അടക്കത്തോടെ പായുന്നു. ചിലതൊക്കെ മാറ്റിയടുക്കാന്‍ തോന്നുന്നു. മുഖങ്ങള്‍ക്കൊക്കെ എന്തൊരു തെളിച്ചം. വാക്കുകള്‍ക്ക് അശുദ്ധി.ബോധ്യങ്ങള്‍ക്ക് മങ്ങലിന്റെ ചിതലിപ്പ്. ഏറെനേരം, കഴിഞ്ഞുപോയ കടല്‍ദൂരങ്ങളെപ്പറ്റി ഓര്‍ത്തിരിക്കാനുള്ള കെല്‍പ്പില്ലാത്തത് കൊണ്ടായിരിക്കണം, ടെറസ്സിന്റെ ഇരുട്ടില്‍ സ്ഥിരം ഇരിക്കാറുള്ള ചൂരല്‍കസേരയില്‍നിന്ന്, നക്ഷത്രങ്ങള്‍ പുള്ളികുത്തിയ, തനിക്കുമേലെ പോട്ടിവീഴാന്‍ ശ്വാസംപിടിച്ചുനില്‍ക്കുന്ന ആകാശപ്പരപ്പിലെക്ക്, അവള്‍ പറന്നു പോയി. മാലാഖയെപ്പോലെ സാരിത്തുമ്പ് നാലുപാടും പറന്നാടി. മുഖം, കാണാനാവാത്ത എന്തിനെയോ എത്തിനോക്കും വിധം മുകളിലേയ്ക്കുയര്‍ത്തി, ശാസ്ത്രത്തിന്റെ എല്ലാ കണക്കുകളെയും വകഞ്ഞുമാറ്റി, സ്വസ്തി മുകളിലേക്കുയര്‍ന്നു. താഴെ ഭുഗോളം, എറിഞ്ഞുവീഴ്ത്തിയ ഗോട്ടി പോലെ കാണാനാവാതെ പൊന്തക്കാട്ടില്‍ പതുങ്ങികിടന്നു.
പെണ്ണുങ്ങളിങ്ങനെ അന്തമില്ലാതെ എഴുതിക്കൂട്ടി, മുടിക്കെട്ടിന്റെ ജെടയ്ക്കുള്ളില്‍ വിരല് കുടുക്കി, ആണിടങ്ങളുടെ ഉച്ചീലേക്ക് നോട്ടമയയ്ച്ച്, ബുദ്ധിജീവി  ആരാഷ്ട്രീയത്തിലേക്ക് നടുവിരല് കാട്ടി, തുപ്പലില്‍ അലിയാതെകിടക്കണ മീന്‍മണം കൊണ്ട് പടങ്ങള് കോറി, അയഞ്ഞ മുലകള്‍ക്കു നേരെ കണ്ണാടി കാട്ടി, കാലുകള്‍ വിടര്‍ത്തി വെച്ച്, അമ്മേടെ തേഞ്ഞ കറുത്ത നഖംമുങ്ങിയ രസച്ചോറു തിന്ന്‍, ഉന്മാദത്തിന്റെ നീര്‍ക്കെട്ടില്...
 നിങ്ങളുടെ  എലീറ്റ് ആണ്‍ പെണ്‍ നടുവരമ്പിന്റെ വിശാലമാനവപ്പെടലുകലുണ്ടല്ലോ, ആ എഴുത്തുകള്‍ ഉണര്‍ത്താത്ത അവസ്തപ്പെടലുകലാണ് എഴുത്തിന്റെ എന്നല്ല കലയുടെതന്നെ എയിസ്തറ്റിക്സ്.

Friday, 18 November 2016



എന്റെ ശവം
പോതുദര്‍ശനത്തിന് വയ്ക്കരുത്.
ശ്വാസം നിലച്ച്,
കണ്ണടഞ്ഞ്
ആനന്തത്തിലാഴ്ന്ന നിമിഷം
മണ്ണിലാഴ്ത്തി
വേര് പൊടിപ്പിച്ച്
മുകളിലായൊരു
കുഞ്ഞു കനകാംബരം നടണം.
എന്റെ സത്ത ഊറ്റിക്കുടിച്ച് വളരാന്‍ പോന്ന
കുസൃതി നിറഞ്ഞ ഒന്ന്.
അതില്‍ നിറയെ
മഞ്ഞപ്പൂമ്പാറ്റകള്‍ പറക്കണം.

വിളറിയ വെളുപ്പ്‌.
ആത്മരതി.
ഭോഗിക്കപ്പെട്ട സ്വപ്നങ്ങളുടെ
നീണ്ട പകലുറക്കം പോലെ
മരണം.
കൊന്നൊടുക്കി,ഏച്ചുകെട്ടിയ
റീത്ത് വയ്ക്കെരുതെന്നപേക്ഷ.
വാടിയ പൂമണം ചൊരുക്കാണെനിക്ക്.
കടം കിട്ടിയ പുസ്തകങ്ങള്‍
ആളൊഴിയും മുന്‍പേ
തിരികെക്കൊടുക്കണം.
തുറക്കാനറച്ച പേന
ശര്‍ദിച്ചുവെച്ച വാക്കുകള്‍
കൊടുക്കാനുറച്ച പ്രണയം
എന്നോടൊപ്പം നശിക്കട്ടെ.
എന്റെ തണുപ്പോര്‍ത്ത്,
കഥകള്‍ കുമിഞ്ഞ്‌
തിരക്കിനിടയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്നവനെ
ചികഞ്ഞുപിടിച്
ശവം കാട്ടരുത്.
ഒരു പൊട്ടിച്ചിരിയുടെ കനത്തോടെ
ഞാനുണര്‍ന്നുപോകും.

മഴയുള്ള ദിവസമാണെങ്കില്‍
മഴ തൊടീക്കുക.
നിരത്തിലേയ്ക്ക് വെമ്പുന്ന
വിരലുകളെ
കൂട്ടിക്കെട്ടരുത്.
ഇളം നീലകൊണ്ട് പൊതിഞ്ഞ്
നോട്ടങ്ങള്‍ കൊണ്ട് നനയിക്കാതെ
നിലവിളികൊണ്ടശുദ്ധമാക്കാതെ
ശാപത്തിന്റെ വായ്ക്കരിയിട്ട്
ഒഴുക്കുക.
മണ്ണ് മടുപ്പുപോലെ മൂടട്ടെ.
ഒച്ചയുണ്ടാക്കാതെ,
ഇറ്റ് ശ്വാസത്തില്‍ സമാധി.

Tuesday, 19 July 2016



കൂട്ട് തെറ്റിയ ആളുകളെച്ചുമന്നാണ്
കടല്‍പ്പാലങ്ങള്‍ തകരുന്നത്.
ഇനിയ്കുന്ന കാഴ്ചകള്‍ക്ക് മേലേ
മണലുരസി നടക്കുന്നവര്‍ക്കാണ്
കടല്പാലം കാലംചെയ്യുന്നത്.
കടലിന് കുറുകെ
കാറ്റിനെതിരെ
കലങ്ങിക്കുഴയുന്ന ചിരിക്കള്‍ക്ക് കീഴേ
കടല്പാലം.
ദ്രവിച്ച ചിന്തകളാണ്
കാലിലൂടെ, ഉടലളന്ന്‍,
കണ്ണുകള്‍ കൊണ്ട് ബലിയിട്ട്
അറ്റം വരെ നടക്കുന്നത്.

നൂറായി നുറുങ്ങപ്പെട്ട്
പൊങ്ങുതടിപോലെ
എടുത്തെറിയപ്പെട്ട നീല.
നോട്ടങ്ങള്‍ കൊണ്ട്
പലരാല്‍ പണയംവച്ച
സ്പര്‍ശത്തിന്റെ നനവ്‌.

പായല് പടര്‍ന്ന,
തിരകളാല്‍ എതിര്‍ക്കപ്പെടുന്ന
നിന്റെ നിലവിളികളുള്ള
പാലങ്ങളാണ്
ഓരോ തവണ കാണുമ്പോഴും
കടലിനെ,
ദൈന്യതയുടെ,
അടിക്കുറുപ്പുപോലെ
നേര്‍പ്പിച്ചുകളയുന്നത്.