Friday, 23 March 2018



                           "ഡിസ്പേര്‍സ്ഡ് എമങ്ങ് സ്നൈയില്‍സ് ആന്‍ഡ്‌ റൂട്സ്."

Wednesday, 10 January 2018

 ഓര്‍മ്മകള്‍ റദ്ദ് ചെയ്യപ്പെടുന്നത് എന്ത് കഷ്ടമാണ്?
അറിവ് മുറ്റുമ്പോള്‍ സ്വയം അലിഞ്ഞു പോകുന്നവയും.
കടും പച്ച അഴക്‌വെച്ച വല്യൊരു ആഞ്ഞിലി മരത്തിന്റെ താഴെ തണുപ്പ് തട്ടി കിടന്നിരുന്ന കിണര്‍.പായല് വരിവച്ച ഉയര്‍ന്ന മുറ്റത്തിന്റെ ഇടത് ഭാഗത്ത്. അമ്മൂമ്മ, സ്നേഹത്തിന്റെ കപ്പീം കയറും കൊണ്ട് വരിഞ്ഞുകെട്ടിയ ആഴങ്ങള്‍ ഒളിപ്പിച്ചുവെച്ചത്. ഉടുപ്പൂരി, അമ്മൂമ്മയെ ചേര്‍ന്നു നിന്ന് കുളിക്കും. ആഞ്ഞിലി വേരിന്റെ ഇടയില്‍ ഒച്ചുകള്‍ ഇഴയും. അതിസാന്ദ്രമായ ഒരുറക്കം പോലെ അമ്മൂമ്മ നേര്‍ത്തു കിടക്കുന്നു. തണുത്ത വെള്ളം അലുമിനിയം തൊട്ടീല് പൊങ്ങി വരുമ്പഴേ ഉടല് വിറയ്ക്കും.ധാരാളം കഥപറഞ്ഞ് നെറയെ സമയമെടുത്ത് അമൂമ്മ കുളിപ്പികുമ്പോ, അവരുടെ ശോഷിച്ച വിരലുകള്‍, നനവ്‌ മായ്ക്കാനെന്നോണം ദേഹമാകെ ഓടിനടക്കും. സ്പര്‍ശംകൊണ്ട് ജീവനെ തളച്ചിടുന്ന അപാരമായൊരു വിദ്യ.

വയ്കുന്നേരത്തെ വെട്ടം പരന്ന മഞ്ഞ ചുമരുകളുള്ള ദൂരദേശത്തെ ബാത്‌റൂമില്‍, സ്പര്‍ശം കൊണ്ട് ഓര്‍മ ഇളക്കപെടുന്നു. ജലത്തിനും ശരീരത്തിനും മദ്ധ്യേ മറവിയുടെ വരമ്പ്പൊട്ടുന്നു. കരഞ്ഞു. ആലോചിക്കുമ്പോഴൊക്കെ കരയുന്നു. ഒരു പമ്പരം പോലെ ഭാഷയില്ലാതെ അത് ഒറ്റ ബിന്ദുവില്‍ കറങ്ങുന്നു. ഓര്‍മ്മകള്‍ റദ്ദ് ചെയ്യപ്പെടുന്നത് എന്ത് കഷ്ടമാണ്? 

Sunday, 7 January 2018

ഒരു വലിയ നുണ പറയുന്നു.
കാമുകന്റെ നാഭിക്കു കീഴെ
നോട്ടം കൊണ്ടത് കുഴിച്ചിടുന്നു.
ഒരു കരുതലായി
നേര്‍ത്ത ചിരിപോലെ
നുണ അടക്കം ചെയ്യപ്പെടുന്നു.
ഞങ്ങള്‍ മാത്രമാകുമ്പോള്‍
അതിസൂക്ഷ്മമായി
വഴുവഴുപ്പുള്ള വിരലുകള്‍ കൊണ്ട്
അതിനെ പുറത്തെടുക്കും.
കുഞ്ഞെന്നോണം തലോടും.

നുണ നുണയായി ഉയിരറ്റു.
അത് പൊടിച്ച് വിത്തിട്ടു.
രണ്ടു കുലങ്ങളെ അതുലച്ചു.
നുണ ചിരിച്ചു.
നുണ വിചാരണ ചെയ്യപ്പെട്ടു.
ഞങ്ങളുടെ കിടപ്പുമുറിക്ക് ഇടതുവശം
വിധിപകര്‍പ്പുകള്‍ കത്തിക്കപ്പെട്ടു.
മെയ് വഴക്കത്തിന്റെ ദീര്‍ഖമായ ഒരു നൃത്തം പോലെ
ഞങ്ങള്‍ തീയാളുന്നത് കണ്ടു.

Monday, 9 October 2017

ശ്വാസം കിട്ടാതെ ഒരു കണ്ണ് മരണപ്പെടുന്നു




ശ്വാസം കിട്ടാതെ ഒരു കണ്ണ് മരണപ്പെടുന്നു.

“The years are dead! I’m twenty
...mixing blood with mud
Memory with memory
I am still alone”

ഉടുപ്പ് കുടഞ്ഞു മാറ്റിയ വരികള്‍.
 തീഷ്ണമായ ഒരു കവിത വായിച്ച്‌
രക്തവും മജ്ജയും ഉരുകുന്നപോല്‍


തളിരില വെടിപ്പിലേക്
ചെമ്പരത്തിമൊട്ട്
ഈഴ്ന്നിറങ്ങുമ്പോള്‍
നിങ്ങള്‍ക്കെങ്ങനെയാണ്
കണ്ണുകളിലേക്ക് നോക്കാതിരിക്കാനാവുക?

പൊളിഞ്ഞിളകിയ നഖങ്ങളിലേക്ക്
നോക്കിയപോലെ.
അടര്‍ന്നു തൂങ്ങിയ ചെവി
കണ്ടപോലെ.
കൃഷ്ണമണി ഏങ്ങുന്നു.

മുറിക്ക് പുറത്ത് സമുദ്ര പ്രവാഹം പോലെ
ഒരു കുഞ്ഞിന്റെ കരച്ചില്‍
പലവര്‍ണങ്ങള്‍ കണ്ടുകൊണ്ട്
മുറുക്കെ പൂട്ടിയിരിക്കുന്ന
കണ്ണിന്റെ പീലി മെനഞ്ഞ്
ശവക്കച്ച ഉണ്ടാകുക.
കൊടിപ്പൊക്കങ്ങളില്‍
ചൂണ്ട കുരുക്കിയപോലെ
കുത്തിയുയര്‍ത്തിയ കണ്ണുകള്‍
കൊല്ലപ്പെട്ടവയാണ്.
അവ ചലിപ്പിക്കുന്ന ശരീരങ്ങള്‍
യുക്തി ഭദ്രമായൊരു ശവക്കുഴിയില്‍ അടക്കുക.


കവിതകള്‍ വായിക്കാറുണ്ടോ?
കണ്ണ് കലങ്ങി.
കുമ്പസാരത്തിന്റെ മൂര്‍ച്ചയില്‍
കണ്ണ് കവിതയോട് പറഞ്ഞു
"നമ്മള്‍ സ്വപ്നം കാണുന്നോ?"
കവിത 'അ' എന്നുച്ചരിച്ചു.

“ If we had shared the dust
There would be no misgiving”

ശ്വാസം കിട്ടാതെ ഒരു കണ്ണ് മരണപ്പെടുന്നു.

Sunday, 20 August 2017

മണ്ണിന്‍റെ നെറത്തില് ഒരു അജന്ത ക്ലോക്ക് ഉണ്ടായിരുന്നു.

Thursday, 10 August 2017



Amma deseeded all the pomegranates
with narrowed routes within.
She sat on the cement floor.
wore an onion-smelling nighty
and made a small hill of pomegranate seeds
on a floral-print plate.
we ate all of it. 

Amma ate none
except for one or two seeds
scattered over the floor.
we won’t eat it, of course.
 because of the dirt.

even after these many years,
i can smell those red seeds. 

Saturday, 5 August 2017

ഇഴഞ്ഞിഴഞ്ഞ്‌ പോകുന്ന
കുഞ്ഞു ജന്തുക്കളുടെ നിഴലുതട്ടി
ആഞ്ഞിലി വേരുകള്‍ നിലയറ്റു.
അഞ്ചു മടക്കുള്ള നരച്ച കുടക്കമ്പിയില്‍നിന്നും
കടുംമഞ്ഞ കുപ്പായങ്ങളിട്ട
പ്രേതങ്ങള്‍ വാരിയെല്ല് പണിതു.
പഴുത്ത പ്ലാവിലയുടെ വെയില്‍ തട്ടിയ ഇടങ്ങളില്‍
നീറിന്റെ ഞരമ്പുകള്‍ തെളിഞ്ഞു.
അരഞ്ഞു തേഞ്ഞ അമ്മിക്കല്ലിലെ
കഥകളൊക്കെ ഓപെറ ഗാനത്തിന്റെ
ഉച്ചസ്ഥായിയിലുള്ള ശബ്ദത്തെ ഓര്‍മിപ്പിച്ചു.
വരയിടുക്കില്‍ കനകാംബരം പൂത്തുനിന്നു.
അതൊക്കെ ഇതള് കനക്കും മുന്നേ
കാണാതായിരുന്നു.
കൊക്കോ കായ പൊട്ടിച്ച പടികളിലോക്കെ
വഴുവഴുത്ത് കിടന്ന പച്ച.

മണ്ണിന്‍റെ നെറത്തില് ഒരു അജന്ത ക്ലോക്ക് ഉണ്ടായിരുന്നു.
ദൂരദര്‍ശന്‍റെ സിമന്റ് തണുപ്പിലേക്ക്
അതിന്‍റെ സൂചികള്‍ക്ക് മാത്രമറിയാവുന്ന
വഴിയിലൂടെ  പെണ്ണുങ്ങള്‍ നടന്നു.
അപ്പോഴൊക്കെ അവരുടെ തുമ്പരങ്ങാത്ത
മുടിയില്‍നിന്ന്‍ വെള്ളം ഇറ്റു.

നെറഞൊഴുകിയ തൊടിക്കിണര്‍.
ചെമ്പരത്തിക്കാട്ടില്‍ നിന്ന്‍ വെട്ടിപ്പറന്ന
പൂമ്പാറ്റ നനവുറഞ്ഞ കല്ലില്‍ നേര്‍ത്തു.
പണിയ്ക്ക് പോയ വഴിയിലൊക്കെ
അവര്‍ മണ്ണിരകളെ ചവിട്ടാതെ ഒഴിഞ്ഞു.
വിശക്കാതിരികാന്‍ അവരുടെ മുണ്ട്
അടിവയറ്റില്‍ തഴമ്പുണ്ടാക്കി.

പേരയില ഞരടിയ മണം
കണ്ണടപ്പിച്ച് പെരുവിരലില്‍ നിര്‍ത്തി.
തെളിഞ്ഞ വെള്ളത്തില്‍
വെയിലിനൊപ്പം ചിത്രം വരച്ച്
മാനത്തുകണ്ണികള്‍ ധ്യാനിച്ചു.
അവരുടെ കണ്ണില്‍ സ്വപ്‌നങ്ങള്‍ പാഞ്ഞിരുന്നു.
മഞ്ഞിച്ച തോര്‍ത്തില്‍ ആരവങ്ങളോടെ
പിടക്കുമ്പൊ അവര്‍ വരയ്ക്കുന്ന
ചിത്രങ്ങള്‍ ദാലിയെ ഓര്‍മിപ്പിച്ചു.

മണ്ണുകൊണ്ട് ഉണ്ടാക്കിയ ഒരു ഭാഗം
അമ്മൂമ്മ തലച്ചോറില്‍ സൂക്ഷിച്ചിരുന്നു.
മരിക്കുവോളം ആരാലും കണ്ടുപിടിക്കപെടാതെ.
അടക്കത്തിന് എടുത്തപ്പോ
മന്താരവും, പിച്ചിയും, മുക്കുറ്റിയും, കൈതയും
നിറഞ്ഞ ഒരു പൂന്തോട്ടം അമ്മൂമ്മ
തല കുടഞ്ഞ്‌ താഴത്തിട്ടു.

ഒഴുക്കുവെള്ളം മിനുസപ്പെടുത്തിയ കല്ലുപോലെ
ചിലതൊക്കെ സ്വപ്നത്തില് വഴുതി.