Monday, 10 August 2015

അമ്മക്കാര്യങ്ങള്‍


"ലാല്‍സംഗത്തിനു ശേഷം ഡല്‍ഹിയില്‍ പതിമൂന്നുകാരിയുടെ തലയറുത്തുമാറ്റി".ബ്രേകിംഗ് ന്യൂസായി എഴുതിക്കാണിച്ച വാര്‍ത്തകണ്ട് ഞങ്ങള്‍ ഓരോ വിധത്തില്‍ പ്രതികരിച്ചു. "ഇതൊക്കെ ഇപ്പോള്‍ ഒരു സ്ഥിരം സംഭവമല്ലേ..." എന്നാണ് ഞാന്‍ പറയാനൊരുങ്ങിയത്. അച്ഛന്‍, " ഇനി എന്തൊക്കെ കാണാനിരിക്കുന്നു," എന്ന രീതിയില്‍ ധീർഘമായൊന്നു നിശ്വസിച്ചു. ഞങ്ങള്‍ അമ്മയെ നോക്കി; അമ്മ നിര്‍ത്താതെ കരയുന്നു! "ഈ അമ്മമാര്‍ എപ്പോഴുമെന്താ ഇങ്ങനെ" എന്ന് മുഖം ചുളിച്ചുകൊണ്ട് ഞാന്‍ ആലോച്ചിക്കുമ്പോഴേക്കും, അച്ഛന്‍ മുറി വിട്ടിരുന്നു.

സ്വപ്നാടനത്തിന്റെ വഴിയറ്റം


ഞങ്ങൾ നടക്കാനിറങ്ങി. നീണ്ട വഴിയിലൂടെ സമയത്തെ പിളര്‍ന്ന്‍ കാല്പാദത്തിനു കനം വയ്പ്പിച്ചു. പെട്ടെന്ന് ഉള്ളിലെന്തോ കാളിയപ്പോഴാണ് തിരിഞ്ഞുനോക്കിയത്. നടന്നു വന്ന വഴി , തലേന്നത്തെ സ്വപ്നം പോലെ മാഞ്ഞു പോയിരിക്കുന്നു. അവനെ നോക്കി. കണ്ണുകളില്‍ നിറയെ ചിരി. സഞ്ചി തുറന്ന്‍ അവന്‍ കുറേ പുസ്തകങ്ങള്‍ നീട്ടി. എനിക്ക് തലകറങ്ങും പോലെ തോന്നി. ഭയവും അമ്പരപ്പും ഒരുമിച്ചുള്ള അവസ്ഥയിലായതിനാല്‍ ഞാന്‍പോലുമറിയാതെ എന്‍റെ കൈകള്‍ നീണ്ടു. ശേഷം, വഴിയോടൊപ്പം അവനും പോടിഞ്ഞില്ലതായി. ഭൂമിക്കുള്ളിലേക്ക് ഒരു സൂചിക്കുത്ത് പോലെ ആഴത്തില്‍ വീണുമറഞ്ഞു... അസ്തമിച്ച വഴിയെനോക്കി, ആഴത്തില്‍ മറഞ്ഞ സ്നേഹിതനെ നോക്കി തിരഞ്ഞെടുപ്പിന്‍റെ സാധ്യതയറിയാതെ ഞാന്‍ നിന്നു. തിരികെ നടക്കണമെന്നാണെങ്കില്‍ പുതിയ വഴി കണ്ടെത്തണം. ഇരുട്ട് പരക്കുന്നതിനൊപ്പം, പുസ്തകക്കെട്ടിലെ എന്‍റെ പിടി മുറുകി വന്നു.  


Monday, 6 July 2015

കിനാവിലെ പുരുഷന്‍ ;അഥവാ ഒറ്റപെടലിലെ ഒളിത്താവളങ്ങള്‍

.
          ഒറ്റയ്ക്ക് ജീവിക്കാനുറച്ച വടിവൊത്ത ഈ ശരീരമല്ലാതെ , ഭൂമിക്കുമുകളില്‍  എടുത്തു വയ്ക്കപ്പെട്ട ആഡംബരത്തിന്‍റെ നീര്‍ക്കെട്ട്പോലെയുള്ള  ആ  വീട്ടില്‍,  മറ്റാരുമില്ലെന്ന് അവള്‍ക്കു പൂര്‍ണ ബോധ്യമായിരുന്നു.  എങ്കിലും, ചലനങ്ങളുടെ കണക്കെടുപ്പുപോലെ വീട്ടുപണികള്‍ ചെയ്യുമ്പോള്‍ ,  മഞ്ഞവെയില്‍ പരക്കുന്ന അപരാഹ്നന്നത്തിന്‍റെയും,  ഇടയ്ക്കിടെ അറിഞ്ഞുകൊണ്ടുള്ള അറിയായ്മകളില്‍ ഉരസിമാറുന്ന കൈകളുടെയും  അദ്രിശ്യമായൊരാവരണം അവള്‍ക്കു ചുറ്റും നിര്‍മിക്കപ്പെട്ടു . അടച്ച മുന്‍വാതിലിന് നേരെയുള്ള സെറ്റിയില്‍ ഉന്മാദത്തോടെ വായിച്ചിരിക്കുമ്പോളെല്ലാം , താനറിയാതെ അകത്തളങ്ങളില്‍ തന്നെനോക്കിയിരിക്കുന്ന രണ്ടാമത്തെ നിഴലിനെ , കൌശലക്കാരിയായ കണ്ണുകള്‍ ചികഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്കിടയ്ക് കാലു കോച്ചിപ്പിടിക്കുമ്പോള്‍,  മത്തുപിടിപ്പിക്കുന്ന നോട്ടവുമായി വന്ന് പരിചരിക്കുന്ന ,സ്ഥിരം മുഖമില്ലാത്ത പുരുഷരൂപമായിരുന്നു ഒറ്റപ്പെടല്‍! അലസമായി മുടിയിഴകളെ വിരല്‍തുമ്പില്‍ പിണയ്ക്ക്കുമ്പോള്‍ , ഉരുകിയൊലിക്കുന്ന കിനാവുകളിലെ കറുത്ത,ബലിഷ്ടങ്ങളായ കൈകള്‍ അവളെ മുറുകെ ചേര്‍ത്ത് പിടിച്ചിരുന്നു.
        
             ഒറ്റപ്പെടലുകളിലല്ലെങ്കില്‍ പിന്നെപ്പോഴാണ് പെണ്ണുടലുകള്‍ പൂത്തുലയുന്ന മറുപകുതിയാല്‍ വലയം ചെയ്യപ്പെടുന്നത്? നിരന്തരം നടക്കുന്നെങ്കിലും , ആരാലും കൊത്തിമാറ്റപ്പെടാത്ത ധ്യാനനിര്‍മിതികള്‍.
       

Tuesday, 23 June 2015

വേരറ്റ പടര്‍പ്പുകള്‍

"പ്പാ...നമ്മുടെ ഫാക്ടറി ഇനി തോറക്കോ??"
"ഉം...."
"തോറന്നില്ലെങ്കിലാ...?"
"ഇപ്പം കഴിയുമ്പോലങ്ങ് കഴിയും."

കറുത്ത പൂപ്പലുകള്‍ പറ്റിയിരിക്കുന്ന ചുള്ളിക്കമ്പുകള്‍ അടുക്കികെട്ടി വയ്ക്കുകയായിരുന്നു അപ്പന്‍.ചീവീടിന്‍റെ മുറവിളി മാനം മുട്ടെ പൊങ്ങി.
"അപ്പാ , ഇപ്പം നമ്മക്ക് കാടൊണ്ടല്ലാ...."
"ഉം...."
"കാടും തീര്‍ന്നാലാ...??"

ചുള്ളിക്കെട്ടില്‍ പറ്റിയിരുന്ന കുളയട്ടകള്‍ തലയിലൂടിഴഞ്ഞ്,ചെവി കടന്ന് കഴുത്തില്‍ പിടിയിട്ടതായി അയാള്‍ക്ക് തോന്നി.
"കാടും തീര്‍ന്നാലാ അപ്പാ??" കുട്ടി വീണ്ടും ചോദിച്ചു.

ബോണക്കാട്കുന്നുകളില്‍ നിനച്ചിരിക്കാതെ മഞ്ഞിറങ്ങാറുണ്ട്.

Friday, 19 June 2015

അമ്മ ,അമ്മ മാത്രമാണ്.



                               ല്ലാവരും അത്താഴം കഴിച്ചുതീര്‍ന്നശേഷം അമ്മ പാത്രങ്ങളെടുത്ത് അടുക്കളയിലേക്ക് നടന്നതിന്‍റെ അങ്ങേതലയ്ക്കല്‍ നിന്ന് , അച്ഛന്‍റെ കൂട്ടുകാര്‍ പൊട്ടിച്ചിരികളുമായി വന്നു.  സംഭാഷണങ്ങള്‍ നീളുന്നതിനിടയ്ക്ക്, "എല്ലാവര്‍ക്കും കട്ടനിടട്ടെ?","കഴിക്കാനെന്താ?","കഴിച്ചിട്ടു പോയാല്‍ മതി..." എന്നിങ്ങനെ അച്ഛന്‍ പറയുന്നുണ്ട്.   അടുക്കളയില്‍ ഒന്നും ബാക്കിയില്ല.   നെടുവീര്‍പ്പിനോപ്പം അമ്മയുടെ ചൂഴ്ന്നുള്ള നോട്ടം അടുക്കളയെ ഉഴിഞ്ഞു.    അവസാനത്തെ എച്ചില്‍ , സമയത്തെ തോല്‍പ്പിച്ചുകൊണ്ട് ചോറും, കറികളും, മരച്ചീനി അവിച്ചതും, മുളകുടച്ചതുമോക്കെയായി വളര്‍ന്നു!  വിളമ്പി വച്ചിരിക്കുന്ന വിഭവങ്ങള്‍ക്ക് ചുറ്റും ഞങ്ങളിരുന്നു.  അമ്മ കൈപ്പതം കൊണ്ട് ചുണ്ടിനു മുകളിലെ വിയര്‍പ്പു തുടച്ച് പാത്രങ്ങളൊക്കെ അടുക്കിവയ്ക്കുമ്പോള്‍  മാര്‍ക്സിന്‍റെ കലാദര്‍ശനത്തെപ്പറ്റി എല്ലാവരും ആഞ്ഞു സംവദിക്കുകയായിരുന്നു.

                            പൊട്ടിച്ചിരികള്‍ രാത്രിയുടെ നീണ്ട നിഴല്‍പരക്കുന്ന പാതയോരങ്ങളിലേയ്ക്ക് നടന്നകന്നു. വെടിപ്പാക്കിയ അടുക്കളയുടെ  നടുവില്‍ , ഇനിയാരും കഴിക്കാനില്ലല്ലോ എന്ന  പതിവ്  ഉറപ്പുവരുത്തലുമായി അമ്മ കഴിക്കാനിരുന്നു.ഞാന്‍ അളിച്ച എച്ചില്‍ച്ചോറ്, കറിയോഴിഞ്ഞ പാത്രത്തിലിട്ട് അമ്മ ഉണ്ടു തീര്‍ത്തു. അമ്മ എല്ലായിപ്പോഴും  ദ്രൗപതിയായിരുന്നില്ല.  

Thursday, 18 June 2015

ജീവനുള്ള വീടുകള്‍.





                        വീട്, എന്‍റെ ശ്വാസംപോലെ എന്‍റെതു മാത്രമാണ്. ഒരു വേനലില്‍ വീടിന്‍റെ  മണ്‍കട്ടകള്‍ വിളറി വെടിച്ച് പൊടിഞ്ഞുപോയി. ദീര്‍ഘനേരമെടുത്താണ് ഞാനവനെ പഴയ എന്‍റെ വീടാക്കിയത്. പിന്നൊരിക്കല്‍ മഴത്തുള്ളികള്‍ അതിന്‍റെ നെഞ്ചിലേക്ക് ദാഹത്തോടെ പെയ്തിറങ്ങി. വീട് കുത്തൊലിപ്പായി താഴേക്ക്.. പുതുക്കിപ്പണിത്, മഴകടക്കാത്ത മേല്‍കൂരയിട്ട് ഒരുവിധം വീണ്ടുമവനെ വീടാക്കിയെടുത്തു. മഞ്ഞില്‍ പൊതിഞ്ഞപ്പോള്‍ തീകായിച്ച്  രക്ഷപ്പെടുത്തി.  കാറ്റും,കാറും ,മിസൈലുകളും കടന്നുപോയി.
   
         അങ്ങനെയിരിക്കെ ഒരുനാള്‍ (ഞാന്‍ ഉള്ളപ്പോള്‍ത്തന്നെ ) എന്‍റെ വീട് ഉത്തരത്തില്‍  കെട്ടിതൂങ്ങി ആത്മഹത്യ ചെയ്തു. വളരെ എളുപ്പത്തില്‍ ഞാന്‍ വെയിലും,മഴയും, കാറ്റുമായി എങ്ങോട്ടൊക്കെയോ ചിതറിപ്പോയി...

Wednesday, 17 June 2015

മഴയ്ക്കു മുന്‍പേ ജനിക്കുന്നവര്‍

.
        ഴയുമായി പിണഞ്ഞ് കാറ്റുവീശി. മണ്ണില്‍നിന്നും തണുപ്പ് അരിച്ചിറങ്ങി, പൊങ്ങിപ്പറന്നു. സുഷുപ്ത്തിയിലാണ്ടിരുന്ന ഈയലുകള്‍ സ്വപ്നച്ചിറകുകള്‍ ഒതുക്കിക്കൊണ്ട് മണ്ണിലെ ചെറിയ ദ്വാരങ്ങളിലൂടെ പുറത്തുവന്നു. ചിറകുറയ്ക്കാന്‍ ആഞ്ഞുപറന്നു; വെട്ടത്തിന് നേരെ, ആവേശത്തിന്‍റെ ചിറകടിയുമായി...വെളിച്ചം പലതവണ കുതറി.വെട്ടിച്ചു പറന്ന്, നിയോണ്‍ ചൂടിനെ പൊതിഞ്ഞു. മണ്ണില്‍ പതിയിരുന്ന്‍ ജനിക്കേണ്ടി വന്നതിന്‍റെ  പ്രതിഷേധം,നഗര മധ്യത്തിലെ കൂറ്റന്‍ ലൈറ്റുകാലിന്‍റെ ഉയരത്തിലേക്ക് പറന്നു ചിതറിച്ചു.
  
     കണ്ണാടിച്ചിറകുകള്‍ പൊഴിഞ്ഞു വീണ്, ഈയല്‍ കുരുന്നുകള്‍ ഭൂമിയില്‍ വട്ടം കറങ്ങി.

വീണ്ടുമവ മണ്ണിനുള്ളിലെ തണുപ്പുറഞ്ഞ തടവറകള്‍ അന്വേഷിച്ചു. മിനുമിനുത്ത ദേഹത്തെ ഇഴച്ചിഴച്ച് പോകവേ, തണുത്ത കാറ്റില്‍;മഴപ്പരപ്പില്‍, വീണ്ടും ജനിക്കുന്നതിനെപ്പറ്റിയും, വെട്ട ത്തിളക്കത്തിലേക്ക് പറന്നുയരുന്നതിനെപ്പറ്റിയും  ഈയല്‍പൊറ്റകള്‍ ആര്‍ത്തിയോടെ ഓര്‍ക്കുന്നുണ്ടാകാം.