Sunday, 17 February 2019


ഒറ്റയടിക്ക് ഇല്ലാതായിപ്പോകുന്നത്ര ആഴത്തിൽ   ഒരു ചിന്ത.


ഒറ്റയടിക്ക് ഇല്ലാതായിപ്പോകുന്നത്ര ആഴത്തിൽ
ഒരു ചിന്ത.
മീനെടുക്കുന്ന കൊഴുത്ത തുപ്പലുനോക്കി നിന്ന കുഞ്ഞ്,
ഭംഗിയായി അലങ്കരിച്ച ഒരൊറ്റ ബിന്ദുവിൽ കുടുങ്ങിപ്പോയിരിക്കുന്നു.
തനിക്ക്  നേരെ ഓങ്ങിയ കത്തിമുന.
അത് പാഞ്ഞടുക്കുന്നതിനും
തൊലി തോടുന്നതിന് തൊട്ടു മുന്നേ,
അപകടത്തിന്റെ ബോധ്യം തലയിടുക്കിലേയ്ക്
തള്ളിക്കയറുന്നതിനും മുന്നേ,
ഒരൊറ്റനിമിഷം,
നിങ്ങളൊരു ബിന്ദുവാകുന്നു.
വീതികുറഞ്ഞൊരു സ്വപ്നത്തിലേക്ക്
ഉറങ്ങി വീഴുംപോലെ
നേർത്തു പോകുന്നു.
മണങ്ങളോട്  വെറുപ്പും
ആഴങ്ങളോടസൂയയും തോന്നുന്നു.
തീരെ നിനച്ചിരിക്കാതെ
നിങ്ങളപൂർണമാവുന്നു.
ഒരു പെല്ലറ്റ്
കാലത്ത് സ്കൂളിലേക്കു പായാനാഞ്ഞ കുട്ടിയെത്തേടി
ഒട്ടും സാവധാനമല്ലാതെയെത്തുന്ന പോലെ
നിങ്ങളുടെ ലോകം തീരുന്നു.
വളരെ നീണ്ടൊരു കാവ്യം പോലെ
എവിടെയെങ്കിലുമൊടുങ്ങി വിശ്രമിക്കാൻ
ഏങ്ങുന്നു.
കൊഴുത്ത തുപ്പൽ ബിന്ദു, ഘോഷയാത്രയ്‌ക്കെടുത്ത
മാനത്തുകണ്ണികൾ.
സമയത്തിനും, വെളിച്ചം കുത്തുന്ന  ആകാശത്തിനും
ഇടയിൽ
കപ്പൽഛേദം  കണക്കെ,
മലർന്നു നീന്തുന്നുവെന്നല്ലാതെ ,
അനക്കത്തിന്റെ യാതൊരു തെളിവുമില്ലാതെ നിങ്ങൾ.
ഭൂപടത്തിന്റെ മാതൃക
ഒഴുക്കുവെള്ളത്തിൽ ഇല്ലാതാകുന്നത് കാണുന്ന നിസംഗത.
നൃത്തം ചെയുന്ന,
ജലത്തിൽ സദാ നൃത്തം ചെയ്യുന്ന,
തായ്ത്തടിയുടെ നിഴൽ.
തൊണ്ട പൊട്ടുമാറ്  പുറത്തേയ്ക്കായുന്ന
അവസാനത്തെ കരച്ചിൽ
അതിനു രൂപം നല്കാനാവാതെ നാടുവിടുന്ന വേദന.
ശൂന്യമാവലിന്റെ അവസാനത്തെ വിശേഷണം.



Sunday, 27 January 2019


 a sudden flow.

solitude is a strange sensation. like sitting all alone on the cold floor of a local train. staring nowhere and lost in a floating crowd.  The roaring sound of Monday market. kids, along with their mothers happily sorting rotten onions. through the same street, university students march towards big bazaar to buy bananas. gentle, unexpected rain on a dull winter evening. sweating, i loosened my bra. rain looked like those strange thin ladders Amma carried on her pointing finger. it smelled of tasteless vegetables. a deep metaphor for collapsed uterus. the screaming silence of Amma’s old Usha-Tailoring machine. endless stories of hunger. Aanjili tree near our well. i wish I could die in that deep waters, where Ponmaan used to live. solitude is a strange sensation. I drew a line, shapeless, connecting my beings. a tiny map of belongings. fingers, like flamingo dancers, searched for love. the skin of earthworms. all these made me wait for the momentary sublime of death. hooked waters.
a sudden dream, like expected poetry. unfinished. but polished like a feather.
i have a strange relationship
with water.
coloured depths.
i can even smell it.
strange fragrance.
ulcer pains.
unsent postcards.
the barren land and an aged buffalo
Ammoomma demanded from that bastard.
all cured with the touch of water.
i could forgive the wetness in my grave.
it connects.
most probably
with women who are rivers*,
deep and floating.








(*
 thank you.) 


Wednesday, 7 November 2018


നാരകത്തിന്റെ  ഇല ഞെരടി മണത്തു.
കൃത്യമായി വരച്ചൊരു നേർരേഖ പോലെ
അത് തലച്ചോറിലെത്തുകയും
എന്തിനെയൊക്കെയോ ആഞ്ഞു കുലുക്കുകയും ചെയ്തു.
അതിയായി വിശന്നു.
ഒട്ടും പരിചയമില്ലാത്ത പലഹാരങ്ങൾ
വിശപ്പിനുവേണ്ടിയല്ലാതെ തിന്നാൻ തോന്നി.
വിരലുകളിൽ ദീർഘനേരം തങ്ങി നിന്ന ചമ്മന്തി ഇനിച്ചു.
നാരകത്തിന്റെ ഇല കാണുമ്പോഴൊക്കെ
പലതരം ഗന്ധങ്ങൾ കൊണ്ടുണ്ടാക്കിയ
 ഓർമ്മയുടെ സത്ത ചുഴലിപോലെ വന്നടിക്കാറുണ്ട്.
എന്നെത്തന്നെ അതിലേക് വരിഞ്ഞു കെട്ടിയതായും
ആട്ടത്തിന്റെ  ആക്കം കൊണ്ട്
ആ കെട്ട് മുറുകിപ്പോയതായും  തോന്നും.
7/11/18 12.40

Tuesday, 6 November 2018


എല്ലാമായിരുന്ന ഒരാളിനോട് ഭാഷ നഷ്ടപ്പെടുക.
തൊലി പോലെ ആവരണം ചെയ്തുകഴിഞ്ഞെന്നുറപ്പിച്ച്
ഉടുപ്പൂരാൻ തുടങ്ങിയപ്പോ
സ്പര്ശത്തിന് തർജ്ജിമ വേണ്ടിവരുന്നു
എന്ന് മനസിലാക്കുന്നു.
ഉമ്മ വെക്കാൻ ഇടവേളകൾ ആവശ്യപ്പെടുക.
പേനയെടുത്ത്  എന്തെങ്കിലുമെഴുതാൻ
കുഴഞ്ഞു കിടന്ന എന്നെ
ഞാൻ തന്നെ
നീണ്ട നാളുകൾക്കു ശേഷം നിർബന്ധിക്കുക.
മുതുകിൽ പുണ്ണുള്ള പ്രിയപ്പെട്ട  നായ്ക്കുട്ടിയെ ഓർക്കുക.
മരിച്ചുപോയ സ്ത്രീയെ ഓർത്ത് ദീർഘനേരം കരയുക.
വറ്റിത്തടിച്ച ഞരമ്പുകളിൽ
നെറ്റി ചേർക്കാൻ കൊതിക്കുക്ക.
രണ്ട്  ഉടലുകളെ ബന്ധിപ്പിച്ചിരുന്നത്
സിമന്റു തറയുടെ തണുപ്പാണെന്നറിയുക.


Wednesday, 26 September 2018

മണ്ണിൽ നിന്ന് മാറി
അതിനെ നിരീക്ഷിക്കുക
മണ്ണിലൂടെ അതിനെ തൊടുക.
അരിപ്പ പോലെ
കണ്ണുകൊണ്ട് തടയിടുക.
വെള്ളം.
ബുദ്ധിയുറച്ച്  ജലമായി മാറ്റുക.
water.
H2O.
ഉടലിൽ നിന്ന് ,
ചെടിയുടെ ഉയിരിൽ നിന്ന്,
ഒഴുക്കിന്റെ അനക്കത്തിൽ  നിന്ന്,
സൂക്ഷ്മമായി പറിച്ചെറിയുക.
സ്ത്രീകളുടെ വരണ്ട തൊലിപ്പുറത്തു നിന്ന്
കവിതകളിലേക്കുള്ള
ജലദൂരങ്ങൾ.
വെള്ളം എന്ന ഏകകത്തെ
ചരിത്രത്തിൽ ഇമ്പമല്ലാതാക്കുക.
ഒന്നായി പഠിക്കാൻ ശേഷിയില്ലാതെയാക്കുക.
മഷി.
രക്തം.
അരികുകെട്ടാത്ത  കുഴൽക്കിണറിൽ അകപ്പെട്ട ഒച്ച.
കെട്ടികിടന്ന്  മഴ.
നോട്ടങ്ങളുടെ അറ്റത്തെ നുരയുന്ന വിഷം.
കൊഴുത്ത തുപ്പൽ.
സകലത്തിനുമപ്പുറം
പതപ്പു പൊട്ടി -വെള്ളം.
ഇറവെള്ളത്തിന്റെ  കൃത്യമായ  ഇടവേളകളുള്ള
വിശപ്പ്.
വെള്ളം കൊണ്ടൊരു വെടിപ്പ്.

Monday, 27 August 2018



രണ്ടു പെണ്‍കുട്ടികള്‍
രാത്രി ഭക്ഷണം കഴിക്കാനൊരുങ്ങുന്നു.
വളരെ ചേര്‍ന്ന് നടന്ന് 
തീന്‍മേശയിലെത്തുന്നു.
പല കള്ളികളായി തിരിച്ച ചോറ്റുപാത്രം.
ഓരോന്നിലും,
മറവിയിലെന്നോണം ആണ്ടുകിടക്കുന്ന, കറികള്‍.
വിരലുകള്‍ കൊണ്ടുള്ള നൃത്തം പോലെ
മാറി മാറി അവരത് തൊട്ടുനോക്കുന്നു,
സമയമെടുത്തെങ്കിലും, വേഗത്തിൽ.
ശൂന്യതയിലേക്ക്
ഗന്ധത്തെ, രുചികളെ, അവ പുരണ്ട തൊലിയെ
തര്‍ജിമ ചെയ്തുകൊണ്ടേയിരിക്കുന്നു.
കുഴച്ചു തിന്നുന്ന ഓരോ ഉരുളയ്ക്കിടയിലും
അവസാനത്തെ കണ്ടുമുട്ടലില്‍ എന്നപോലെ
അവര്‍ വര്‍ത്തമാനം പറയും.
സ്റ്റീല്‍ ഗ്ലാസിന്‍റെ തണുപ്പ് തൊട്ട്
ദാഹത്തിന്റെ ദൂരമളക്കും.
വെന്ത് വെടിച്ച ചോറുപോലെ
ആഹ്ളാദരായി 
ബഹളങ്ങള്‍ ഒന്നുമില്ലാതെ
കണ്ണ്കാണാന്‍ കഴിയാത്ത രണ്ടു പെണ്‍കുട്ടികള്‍,
വളരെ ചേര്‍ന്ന് നടന്ന്
തീന്‍മേശ വിടുന്നു.



Sunday, 27 May 2018



ഗ്രൂപ്പ് ഫോട്ടോ സൂം ചെയ്യുകയും
മരിച്ചവന്റെ തോളില്‍ പതിഞ്ഞിരിക്കുന്ന
എന്റെ കൈപ്പത്തി കുറേയേറെ നേരം 
നോക്കിയിരിക്കുകയും ച്യ്തതിനാലാവണം 
കരച്ചിലിന്റെ സാധ്യതയോട് തന്നെ ഒരകല്‍ച്ച തോന്നി. 
എല്ലാ ദിവസവും ജീന്‍സ് അലക്കിയിടാറുണ്ടായിരുന്ന 
മനുഷ്യന്‍, ദിവസത്തിലെ വൃത്തി വ്യവഹാരങ്ങള്‍ 
തുടങ്ങുന്നതിനു മുന്‍പ് തന്നെ നെഞ്ച് പൊട്ടി മരിച്ചു പോയിരിക്കുന്നു.
തേരി കേറിയപ്പോഴൊക്കെ കിതയ്ച്ചു.
കിതയ്ച്ചപ്പോഴൊക്കെ ചിരിച്ചു.
വിഷാദത്തിന്റെ നെടുകൂറ്റന്‍ ചിരികള്‍.
ഓരോ ശ്വാസത്തിലും അടുപ്പം തോന്നുന്നു.
ഇറങ്ങി നടക്കുമ്പോള്‍ കാലിന്റെ സ്വാഭാവിക ചലനങ്ങളെ 
നിരീക്ഷിക്കുക എന്ന അസുഖകരമായ ശീലം 
എന്ന് മുതലാണ്‌ തുടങ്ങിയതെന്ന്‍ ഞാന്‍ അമ്പരന്നു.

പെഡ്രോ പരാമോയെ പറ്റി ഞങ്ങള്‍ ദീര്‍ഖ നേരം സംസാരിച്ചിരുന്നു.
മലയാളത്തില്‍ നല്ല നോവല്‍ എഴുത്തുകാര്‍ ഇല്ലെന്നും
അതുകൊണ്ട് നോവല്‍ വായന തീരെയില്ലെന്നും പറഞ്ഞു.
"റഫീക്ക് അഹമ്മദ് കൊള്ളം". "മ്മം".
വളരെയടുത്ത ആരെയോ പോലെ ബഷീറിനെ പറ്റി ഞങ്ങള്‍ അഭിമാനിച്ചു.


മരണ ദിവസം, ഏകദേശം മരണത്തോടൊപ്പം തന്നെ  
അയാളുടെ ഏറ്റവും മോശപ്പെട്ട കവിത ഷെയര്‍ ചെയ്യപ്പെട്ടു.

പതിവില്‍ കൂടുതല്‍ രേഖകളുള്ള ഒരു കൈപ്പത്തി.
വായനയുടെ സത്ത ഊറ്റിക്കുടിച്ച
അവ്യക്തമായ മണമുള്ള ഡയറി.
അവസാനിക്കാന്‍ നല്ലൊരു ബിന്ദു അന്വേഷിക്കുന്ന
കട്ടിയുള്ള സമാന്തര രേഖകള്‍.
ഉച്ചസ്ഥായിയില്‍ ഇമ്പമുള്ളതാകുന്ന പാട്ടുകള്‍.
ചില്ല് ജനാലയുടെ കയ്യെത്തുന്ന അറ്റത്ത്
വെയില് നോക്കിയിരിക്കുന്ന കടുംപച്ച ഇലച്ചെടി.
തെയ്യത്തറയില്‍ നിന്ന്  ആകാശത്തേക്ക് ഗതിയില്ലാതുയര്‍ന്ന തീപ്പൊരി.
അത് ചൂടാക്കിയ തെയ്യക്കാരന്റെ വേര്‍പ്പ്.
കോളിയടുക്കയ്ക്കുള്ള രാത്രി 7.30 ന്‍റെ അവസാനത്തെ പ്രൈവറ്റ് ബസ്‌.
പഥേര്‍ പാഞ്ജലിയിലെ സംഗീതം പോലെ
ഞങ്ങളെ ബന്ധിപ്പിച്ചിരുന്ന വിഷാദത്തിന്റെ നേര്‍ത്ത ഒരു ചരട്.