Friday, 5 May 2023

 ചെറിയ വിശേഷങ്ങളാണ് ഉള്ളത്,

ഈയിടെയായിട്ട്. 

എത്ര അകറ്റി കെട്ടിയാലും നീളം തോന്നിക്കാത്തത്.

പുതുതായി വാങ്ങിയ നെയിൽ പോളിഷിന്റെ നിറം,

മുറിയിലേക്ക് പെട്ടെന്ന് വന്ന പൂച്ച,

അല്ലറ-ചില്ലറ ഷോപ്പിംഗ്,

ഇന്ന് റിലീസായ പടം,

അമ്മ കൊടുത്തയച്ച മീനച്ചാറ്,

അങ്ങനെ,

പറയത്തക്ക പൊലിമയൊന്നുമില്ലാത്ത 

കുഞ്ഞു കാര്യങ്ങളിൽ പറ്റിപിടിച്ചാണ് സമയം നീങ്ങുക.

ഫോൺ സംഭാഷങ്ങൾ കുറഞ്ഞതിനെപ്പറ്റി, 

നടക്കാനിറങ്ങുമ്പോൾ എന്നും കാണുന്ന കുഞ്ഞ്, 

വേഗത്തിൽ നടക്കുന്ന കെട്ടിടം പണികൾ, 

ഇതൊക്കെ കേറിക്കൂടിയ സംസാരം.

ഇഷ്ടപെട്ടവരൊക്കെ വെവ്വേറെ നഗരത്തിലായതോർക്കും,

പൂക്കളുടെ ഫോട്ടോ എടുക്കും, നിറയെ.

അവധി കിട്ടാത്തതിന്  പഴിക്കും.


സന്തോഷത്തിന്റെ പടുകുഴിയിൽ 

നിലാവെത്ര വീണു.

അറിയാത്തൊരിടത്തേയ്ക്ക് ആരും പോവൂല്ലാന്ന് 

അമ്മച്ചി പറയും,

അറിയാവുന്നെല്ലാം മാഞ്ഞുപോകും വരെ ഞാൻ നിൽക്കും.


Friday, 28 April 2023

 വേവിച്ച ചീനിക്കിഴങ്ങിലൊന്നെടുത്ത് 

രണ്ടായിട്ട് പൊളിച്ചു.

ചൂടുള്ള ആവി പതിഞ്ഞു മേലേക്ക് പൊന്തി.

ഒറ്റയ്ക്ക് അത് കഴിക്കുന്നതില്പരം സങ്കടമുള്ളൊരു നേരം എനിക്കില്ല 

പകുത്ത കഷ്ണത്തിലൊരു പങ്ക് കൊടുക്കാൻ അടുത്താരുമില്ല.

ഇളക്കമുള്ള മണ്ണിൽനിന്ന് അനായാസം പിഴുത 

കിഴങ്ങിന്റെ തണുപ്പ്,

വീട്ടിലേക്ക്  ചുമന്നത്തിന്റെ ക്ഷീണം 

ഓർമയിൽ ചാമ്പല് മുക്കി സൂക്ഷിച്ച വിത്ത് കഷണങ്ങൾ.

  

പൊള്ളലുള്ളൊരു തൊലിപോലെ നൊന്ത് കെടക്കണ 

ചീനിയുടെ പശിമയുള്ള അകം.

അത്, ഒറ്റയ്ക്ക് ആയല്ലോ എന്നോർമിപ്പിക്കും.

അങ്ങനെ തന്നെയാണ്,

ആളൊഴിഞ്ഞ മുറികളിൽ, തിരക്കുള്ള കടകളിൽ, കയറ്റങ്ങളിൽ ആയ്ക്കുമ്പോൾ 

പുതിയ ഉടുപ്പ് വാങ്ങുമ്പോ , ഫോട്ടോ കാണുമ്പോ 

ഒക്കെയും 

ചീനിയുടെ പാതി പിടിച്ച്  നിന്നുപോകും.

ചുവന്ന, പാടപോലുള്ള തൊലി കളഞ്ഞു വേഗം തിന്നിട്ട് 

ഉമിനീരിനു കഴലിക്കാൻ സമയം കൊടുക്കാതെ 

എന്തെങ്കിലും ചെയ്തു നേരം കളയും.

'ഇനി വാങ്ങരുതെന്ന്'  എന്നും കരുതും .

Wednesday, 10 August 2022

 ചിന്തയും കാഴ്ചയും തമ്മിൽ  അസ്വാഭാവികമായൊരകൽച്ചയുണ്ടായിട്ടും 

ഏറ്റവും ഇഴുകി നിന്നുകൊണ്ട് ഒരുപമ ജനിക്കുന്നു.

പതിയെ നടക്കാൻ ശീലിച്ചതിൽ പിന്നെയോ, 

ഒറ്റയ്ക്കു ഭക്ഷണം കഴിക്കുമ്പോഴോ 

ഈ ഉപമകൾക്ക് നീളം വെക്കുന്നു.

അതൊരാളുടെ ഓർമയോ, സത്യമോ ആയിപ്പോകുന്നു.


ഒച്ചിന്റെ യാത്രയവഷേപ്പിച്ച തിളക്കമുള്ള വരകളിൽ 

മേഘങ്ങൾ പ്രതിഫലിച്ചു.

തൊലിമൂടിയ എന്റെ അസ്തിയിൽ 

പൂമ്പാറ്റയുടെ  ഫോസിൽ  

നിറം മങ്ങാതെ ഒട്ടിക്കിടന്നു.

ചെവിയിൽനിന്ന് അസ്തമയസൂര്യന്റെ 

അവസാനത്തെ പ്രകാശം മൂർച്ചയിൽ എറിയപെട്ടു.

കഴുത്തെല്ലുകളിൽ ഉറുമ്പ് വരിവെച്ചു, 

ഇരുട്ടത്ത്‌  പച്ചനിറത്തിൽ ചതഞ്ഞു മരിച്ച പ്രാണി 

സ്വപ്നത്തിൽ തിരിച്ചു പോരുന്നു

അത് സ്വരം താഴ്ത്തി എന്നോട് മിണ്ടുന്നു.

ശേഷം,

അരണയുടെ ഓർമയിൽ ഞാൻ പനിച്ചു കിടന്നു.


പ്രാണികളുടെ സൂക്ഷ്മജീവിതം 

എന്നെക്കടന്നു പോകുന്നേയില്ല 

അത് വ്രണപ്പെട്ടും അല്ലാതെയും തൊലിയിൽ തങ്ങികിടക്കുന്നു.

ജീർണിച്ച് മാത്രമല്ല ആ ദൂരം കുറയുകെന്നറിയുന്നു,

വശങ്ങളിലേക്ക് ചാഞ്ഞു ചാഞ്ഞു പോവുന്നു.

Tuesday, 8 February 2022

Wednesday, 26 January 2022

 പതനത്തെപ്പറ്റി.


പ്രളയജലത്തിൽപെട്ടപോലെ  

അനിനിയന്ത്രിതമായ ഭയമരിച്ച 

വിരൽത്തുമ്പുകൾ സൂചിയായുള്ളൊരു   

ഘടികാരം ചുമന്നാണ് നടപ്പ്.

പതിയെയുള്ള സംസാരം 

രണ്ടുപേർക്കിടയിൽ സൃഷ്ടിക്കുന്ന 

നീരൊഴുക്കിൻ ചൂട്.

സമയത്തിന്‍റെ ചുളിവുകളെ  

അത് നികത്തിപോന്നിരുന്നു.

വിങ്ങലിന്‍റെ പതിവില്ലായ്മയിൽ എനിക്ക് നോവുണ്ടായി.


വിലക്കപ്പെട്ട പ്രദേശം.

വേലികെട്ടിത്തിരിച്ചിരിക്കുന്ന,

കാവൽക്കാരുള്ള,

നിയന്ത്രിതമായ ശ്വാസോച്ഛാസമുള്ളവരുടെ  നഗരം

എന്നിലേക്ക് ഒലിച്ചടിഞ്ഞു കിടന്നു.

കഴുത്തുറയ്ക്കാത്ത കുഞ്ഞിനെപ്പോലെ 

അതിനെ കൈപ്പത്തിയിൽ ഒതുക്കിയെടുത്തു.


ഏങ്ങലിൽ മുറിവിന്‍റെ വിസ്താരം 

എനിക്കറിയാനൊത്തു-

നടക്കുന്നതിന്‍റെ ക്രമത്തിൽ 

ചിന്തിക്കാൻ ശീലിച്ചതുകൊണ്ടാവും.

അവസാനത്തെ സംഭാഷണം 

സംവത്സരങ്ങളുടെ കുരുക്കിൽ 

തൂങ്ങിയാടി, അമർത്തി 

തുട രണ്ടും മാന്തിപ്പൊളിച്ചു.

അലിഞ്ഞുപോകുന്ന ഏതോ ദ്രാവകത്തിൽ 

എന്നെത്തന്നെ മുക്കിയെടുത്ത ശേഷം 

ഞാനാകെ അൽപ്പായുസായിപ്പോയിരിക്കുന്നു.

കളങ്ങളുള്ളൊരു പ്രതലത്തിലേക്കുരുളുന്ന 

പന്തുപോലെ 

നിലയ്കാൻ  വേഗത കുറച്ച് 

കിടക്കയിൽ മലർന്നു കിടക്കുന്നു.


അവിശുദ്ധങ്ങളായ പുലർച്ചകളിൽ 

വളർത്തുപൂച്ചയുടെ മാറെല്ലിന്‍റെ അനക്കം നോക്കി 

കൺപോളകൾ വീർത്ത് 

അടുത്ത ദിവസവുമെന്നെ വായ്പയ്ക്കെടുത്തു.

Tuesday, 2 November 2021

1. വാക്കുകൾക്ക് പറ്റുന്നത് 


വാക്കുകൾക്ക് പറ്റുന്നത് 

തീരേ കുറച്ചാണ്.

തീരേ,

കുറച്ച്‌ .

ശ്രമിക്കരുതെന്നല്ല.

സ്വസ്ഥരായിരിക്കുമ്പോൾ 

ഓർത്തു നോക്കൂ.

വാക്കുകൾക്ക്

പറ്റുന്നത് 

തീരേ 

കുറച്ചാണ്.

എങ്കിലും 

എന്നുമേ,

പുറകോട്ടു സഞ്ചരിച്ചു 

സംഭാഷങ്ങൾ പൂരിപ്പിച്ചുകൊണ്ടിരിക്കുന്നു.

വാക്കുകൾക്ക് പറ്റുന്നത് 

തീരേ കുറച്ചല്ലേ?


2.

 റെയിൽ പാളത്തിനരികെ പൂക്കൾ.

കുഞ്ഞു കുഞ്ഞു പൂക്കൾ.

എരിക്ക് കൂടിനിക്കുന്ന വേഗങ്ങൾ.

ചിലരതിന്റെ ചിത്രം പകർത്തുന്നു.

ഭൂപ്രദേശങ്ങൾ  മാറുന്നത് 

ജനാലാ മാറ്റമായി മനസിലാക്കുന്നു.

കുഞ്ഞു പൂക്കൾ തറപറ്റി അനങ്ങുന്നു:

ഭാരമറ്റ കുസൃതിയിൽ ഈർപ്പം വറ്റാതെ.


3.

കടൽത്തീരത്തുകൂടി 

ഓടുന്ന കൂട്ടുകാർ.

നനഞ്ഞൊട്ടി കനം വെച്ച ഉടുപ്പുകൾ.

മണലുരസി പോറല് വീണ ശരീരങ്ങൾ 

വീഴ്ചയിൽ നോവാതെ 

ഉപ്പാൽ കണ്ണ് നീറാതെ 

ഉല്ലാസരായി 

കൂട്ടുകാർ.


ഒറ്റയ്ക്കു കടലുകാണാൻ 

വന്നിരിക്കുന്നൊരാൾ.

Wednesday, 13 October 2021

 ഒരു മിന്നാമിന്നിയെ 

പേഴ്സിൽ സൂക്ഷിച്ചിരിക്കുന്നെന്ന് 

നാളേറെ കഴിഞ്ഞ് ഞാനറിയുന്നു.

പകൽവെളിച്ചത്തിലാ ജീവിയെക്കാണുന്നതിന്   

ചേർച്ചയില്ലായ്മയുടെ ഒരു പകപ്പുണ്ട് .

പൊട്ടുവെളിച്ചത്തെ 

ഒരു ജന്തുശരീരമായി സ്ഥിരപ്പെടുത്തിയതിന്‍റെ അസ്വസ്ഥത.

അതിനു കണ്ണുകളുണ്ടായിരുന്നില്ല.

സ്വർണത്തിന്‍റെ മഞ്ഞയിൽ ചിറക്:

നേർത്തൊരു കണ്ണാടിക്കുപ്പായം പോലെ.

അതിനറ്റത്ത് , പരാചയപ്പെട്ടൊരു പിടുത്തം കണക്കെ 

കറുത്ത രണ്ടു പൊട്ടുകൾ.

ഞാൻ കാത്തിരുന്നു.


മിന്നുന്നേയില്ല, ജഡം.

മിന്നുന്നേയില്ല.

ജഡം.


11.07.2020