Saturday, 5 August 2017

ഇഴഞ്ഞിഴഞ്ഞ്‌ പോകുന്ന
കുഞ്ഞു ജന്തുക്കളുടെ നിഴലുതട്ടി
ആഞ്ഞിലി വേരുകള്‍ നിലയറ്റു.
അഞ്ചു മടക്കുള്ള നരച്ച കുടക്കമ്പിയില്‍നിന്നും
കടുംമഞ്ഞ കുപ്പായങ്ങളിട്ട
പ്രേതങ്ങള്‍ വാരിയെല്ല് പണിതു.
പഴുത്ത പ്ലാവിലയുടെ വെയില്‍ തട്ടിയ ഇടങ്ങളില്‍
നീറിന്റെ ഞരമ്പുകള്‍ തെളിഞ്ഞു.
അരഞ്ഞു തേഞ്ഞ അമ്മിക്കല്ലിലെ
കഥകളൊക്കെ ഓപെറ ഗാനത്തിന്റെ
ഉച്ചസ്ഥായിയിലുള്ള ശബ്ദത്തെ ഓര്‍മിപ്പിച്ചു.
വരയിടുക്കില്‍ കനകാംബരം പൂത്തുനിന്നു.
അതൊക്കെ ഇതള് കനക്കും മുന്നേ
കാണാതായിരുന്നു.
കൊക്കോ കായ പൊട്ടിച്ച പടികളിലോക്കെ
വഴുവഴുത്ത് കിടന്ന പച്ച.

മണ്ണിന്‍റെ നെറത്തില് ഒരു അജന്ത ക്ലോക്ക് ഉണ്ടായിരുന്നു.
ദൂരദര്‍ശന്‍റെ സിമന്റ് തണുപ്പിലേക്ക്
അതിന്‍റെ സൂചികള്‍ക്ക് മാത്രമറിയാവുന്ന
വഴിയിലൂടെ  പെണ്ണുങ്ങള്‍ നടന്നു.
അപ്പോഴൊക്കെ അവരുടെ തുമ്പരങ്ങാത്ത
മുടിയില്‍നിന്ന്‍ വെള്ളം ഇറ്റു.

നെറഞൊഴുകിയ തൊടിക്കിണര്‍.
ചെമ്പരത്തിക്കാട്ടില്‍ നിന്ന്‍ വെട്ടിപ്പറന്ന
പൂമ്പാറ്റ നനവുറഞ്ഞ കല്ലില്‍ നേര്‍ത്തു.
പണിയ്ക്ക് പോയ വഴിയിലൊക്കെ
അവര്‍ മണ്ണിരകളെ ചവിട്ടാതെ ഒഴിഞ്ഞു.
വിശക്കാതിരികാന്‍ അവരുടെ മുണ്ട്
അടിവയറ്റില്‍ തഴമ്പുണ്ടാക്കി.

പേരയില ഞരടിയ മണം
കണ്ണടപ്പിച്ച് പെരുവിരലില്‍ നിര്‍ത്തി.
തെളിഞ്ഞ വെള്ളത്തില്‍
വെയിലിനൊപ്പം ചിത്രം വരച്ച്
മാനത്തുകണ്ണികള്‍ ധ്യാനിച്ചു.
അവരുടെ കണ്ണില്‍ സ്വപ്‌നങ്ങള്‍ പാഞ്ഞിരുന്നു.
മഞ്ഞിച്ച തോര്‍ത്തില്‍ ആരവങ്ങളോടെ
പിടക്കുമ്പൊ അവര്‍ വരയ്ക്കുന്ന
ചിത്രങ്ങള്‍ ദാലിയെ ഓര്‍മിപ്പിച്ചു.

മണ്ണുകൊണ്ട് ഉണ്ടാക്കിയ ഒരു ഭാഗം
അമ്മൂമ്മ തലച്ചോറില്‍ സൂക്ഷിച്ചിരുന്നു.
മരിക്കുവോളം ആരാലും കണ്ടുപിടിക്കപെടാതെ.
അടക്കത്തിന് എടുത്തപ്പോ
മന്താരവും, പിച്ചിയും, മുക്കുറ്റിയും, കൈതയും
നിറഞ്ഞ ഒരു പൂന്തോട്ടം അമ്മൂമ്മ
തല കുടഞ്ഞ്‌ താഴത്തിട്ടു.

ഒഴുക്കുവെള്ളം മിനുസപ്പെടുത്തിയ കല്ലുപോലെ
ചിലതൊക്കെ സ്വപ്നത്തില് വഴുതി.

3 comments:

  1. മരണത്തോടെ ഇല്ലാതാവുന്ന കഥകളുടെ ഭൂതത്താൻകുടങ്ങൾ ... <3

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete