Friday, 21 February 2020

കുഞ്ഞിക്കിളി.
കടും നീലയിൽ
 ഇളം മഞ്ഞ പരന്ന കഴുത്ത്‌,
വയലറ്റ് ഒളിഞ്ഞും തെളിഞ്ഞും വാല് ,
കുന്നിക്കുരു കണ്ണ്.

വെടിപ്പിനാകാശം
പരപ്പിന് ചിറക്,
പേടിയില്ലാ കുഞ്ഞിക്കിളി
വാനമാകെപ്പറന്നു.
മണ്ണ് മീതേ നടന്നു .

മതിലുകണ്ട്‌ ചിറകിനു കനം വെപ്പിച്ചു.
കഥയ്ക്കുള്ളിലാകാതെ ഒഴിഞ്ഞു.
അതിർത്തികൾ കാണാതാകും വരെ
പൊങ്ങി പാറി.
കുഞ്ഞിക്കണ്ണു വിടർന്നു.

ആയാസപ്പെടാതെ സ്നേഹിക്കാനിടമുണ്ടെന്നറിഞ്ഞു.
കൂകിപ്പറഞ്ഞു.
ചൂടിന് മുന്നേ നിറംവെക്കുന്ന ഇലപോലെ
സാവധാനം താഴേക്ക്
ശബ്ദമില്ലാതൊഴുകീ കുഞ്ഞിക്കിളി.

ഉച്ചകഴിഞ്ഞു നനവുകളഞ്ഞുണക്കാനിട്ട
നേർത്ത തുണികളിലുരസി,
അയൽക്കൂട്ടത്തിലെ പെണ്ണുങ്ങളുടെ
ഉറക്കെചിരികണ്ടിരുന്നു കുഞ്ഞിക്കിളി.
തെരുവിന്റെ ചെറു പൊക്കത്തിരുന്ന്,
ചിറകില്ലാതാകാശം കണ്ടവർ
രേഖകൾ കത്തിക്കുന്നകണ്ടാഹ്ളാദിച്ചു.
പണിയെടുക്കുന്നവരുടെ വേർപ്പ്
തിളങ്ങുന്ന ശ്രദ്ധിച്ചു.
ഇടവേളകളില്ലാതെ
കുഞ്ഞുങ്ങൾ സന്തോഷിക്കുന്നകണ്ടമ്പരന്നു.
പ്രണയത്തിന്റെ മുനമ്പിൽ തുപ്പല് കിനിയുന്നതറിഞ്ഞു.
ഉല്ലാസത്തിൽ ഉടൽ, നൃത്തം കണക്കെ,
വഴക്കമുള്ളതാക്കി കുഞ്ഞിക്കിളി.

ചരിത്രകാരന്മാർക്ക് വളരെ മുന്നേ
തിരുത്താനെത്താത്തത്ര  ഉയരെ
പറന്നുപൊങ്ങീ കുഞ്ഞിക്കിളി.

No comments:

Post a Comment