Monday, 18 January 2021

 ചീലപ്പേൻ 


മുടിക്കുള്ളിൽ നിന്ന് കുപ്പായങ്ങളിലേക്ക് പെരുകിയ ചീലപ്പേൻ.

സർവത്ര ചൊറിച്ചിലായേ പിന്നെയെ 

എല്ലാരും ശ്രദ്ധിക്കൂ.

അപ്പോഴേക്കും ലക്ഷം കോടി പേനുകൾ.

ലക്ഷം, കോടി പേനുകൾ!

നിഴലുകൾക്ക് നീളം വെക്കാനിടമില്ലാതെ 

ചേർന്നിരുന്ന് പെണ്ണുങ്ങൾ ചീല കുടയാൻ തുടങ്ങി.

നെരിപ്പോടിലേക്ക്,

വിഴുവിഴുത്ത  ഗൾഫു പാവാടകൾ ശക്തിയിൽ ഇളകി.

പേന് തീയിൽ പൊട്ടുന്ന കേട്ട് എല്ലാരും തൊള്ളയിലെത്താത്ത ശബ്ദമുണ്ടാക്കി.

വിശപ്പു മറക്കാൻ ആഞ്ഞാഞ്ഞു പേൻ തപ്പി,

കണ്ണ് കൂർത്ത്,  തല മിന്നും വരെ. 


തോട്ടുവക്കിലാളുകൂടിവന്നു.

ഇരന്നെടുത്ത സോപ്പു തുണ്ടിന്മേൽ 

വഴക്കടിച്ചവർ കണ്ടാ മിണ്ടാതെയായി.

"നിന്റെ കെട്ടിയോൻ പിഴ്ത് ചേമ്പെല്ലാം 

നാട്ട്കാര് പെണ്ണുങ്ങക്ക് വീതംവെച്ചെന്ന് കേട്ടല്ലാടീ"

"അത് കടം വീട്യതാണക്കാ".

"നല്ല  പാടായി... ദേ പമ്മിയിരിക്കണൊരീര്!"

മറുതുണിയില്ലാതെ പെണ്ണുങ്ങൾ 

നനവൂറിയതിട്ട്, പുണ്ണ് പിടിച്ച് 

ചീലപ്പേനിനെ പ്രാകി .

റേഷൻ കിട്ടിയ തുണി 

കാലത്തുണങ്ങിക്കിട്ടുമോ എന്നൊരാധി.

അതിൽ പെരുകിക്കിടക്കുന്ന പേൻ കുഞ്ഞുങ്ങളെ ആർക്കുമിളക്കാനാവില്ല.

വെള്ളം തൊട്ടപ്പോൾ തെളിഞ്ഞ കരപ്പനിടയിൽ 

ശ്രദ്ധയോടെ പതുങ്ങിയിരുന്ന് പേനുപെറ്റ്.

എല്ലാ സംസാരങ്ങളുമതിൽ വന്നു തെന്നി.

ഉടുപ്പൂരി എറിയാൻ എല്ലാരും ആഗ്രഹിച്ചു.

"ചെലപ്പോ പിരിയത്തും, കണ്ണിന്റെ പോളേലും പെരുകും.

അമ്പോ! ആർക്കും കാണാൻ കിട്ടൂല്ല!

കൂർപ്പിച്ച നഖം കൊണ്ട് ചോരണ്ടിക്കളയണം."


പതിയെ എപ്പഴോ ചീലപ്പേൻ കാലം വരാതായി.

ഉടുതുണി കിട്ടിത്തുടങ്ങി. 


പറ്റിയിരിക്കുന്ന ചെറുതെന്ത് കണ്ടാലും 

അമ്മ ഓർക്കും, നാശം പിടിച്ച ചീലപ്പേനെ പറ്റി.  

കേട്ടിരിക്കുന്നവരുടെ ചുണ്ടുകൾ വശങ്ങളിലേക്ക് തളരും.


No comments:

Post a Comment