Tuesday, 23 June 2015

വേരറ്റ പടര്‍പ്പുകള്‍

"പ്പാ...നമ്മുടെ ഫാക്ടറി ഇനി തോറക്കോ??"
"ഉം...."
"തോറന്നില്ലെങ്കിലാ...?"
"ഇപ്പം കഴിയുമ്പോലങ്ങ് കഴിയും."

കറുത്ത പൂപ്പലുകള്‍ പറ്റിയിരിക്കുന്ന ചുള്ളിക്കമ്പുകള്‍ അടുക്കികെട്ടി വയ്ക്കുകയായിരുന്നു അപ്പന്‍.ചീവീടിന്‍റെ മുറവിളി മാനം മുട്ടെ പൊങ്ങി.
"അപ്പാ , ഇപ്പം നമ്മക്ക് കാടൊണ്ടല്ലാ...."
"ഉം...."
"കാടും തീര്‍ന്നാലാ...??"

ചുള്ളിക്കെട്ടില്‍ പറ്റിയിരുന്ന കുളയട്ടകള്‍ തലയിലൂടിഴഞ്ഞ്,ചെവി കടന്ന് കഴുത്തില്‍ പിടിയിട്ടതായി അയാള്‍ക്ക് തോന്നി.
"കാടും തീര്‍ന്നാലാ അപ്പാ??" കുട്ടി വീണ്ടും ചോദിച്ചു.

ബോണക്കാട്കുന്നുകളില്‍ നിനച്ചിരിക്കാതെ മഞ്ഞിറങ്ങാറുണ്ട്.

Friday, 19 June 2015

അമ്മ ,അമ്മ മാത്രമാണ്.



                               ല്ലാവരും അത്താഴം കഴിച്ചുതീര്‍ന്നശേഷം അമ്മ പാത്രങ്ങളെടുത്ത് അടുക്കളയിലേക്ക് നടന്നതിന്‍റെ അങ്ങേതലയ്ക്കല്‍ നിന്ന് , അച്ഛന്‍റെ കൂട്ടുകാര്‍ പൊട്ടിച്ചിരികളുമായി വന്നു.  സംഭാഷണങ്ങള്‍ നീളുന്നതിനിടയ്ക്ക്, "എല്ലാവര്‍ക്കും കട്ടനിടട്ടെ?","കഴിക്കാനെന്താ?","കഴിച്ചിട്ടു പോയാല്‍ മതി..." എന്നിങ്ങനെ അച്ഛന്‍ പറയുന്നുണ്ട്.   അടുക്കളയില്‍ ഒന്നും ബാക്കിയില്ല.   നെടുവീര്‍പ്പിനോപ്പം അമ്മയുടെ ചൂഴ്ന്നുള്ള നോട്ടം അടുക്കളയെ ഉഴിഞ്ഞു.    അവസാനത്തെ എച്ചില്‍ , സമയത്തെ തോല്‍പ്പിച്ചുകൊണ്ട് ചോറും, കറികളും, മരച്ചീനി അവിച്ചതും, മുളകുടച്ചതുമോക്കെയായി വളര്‍ന്നു!  വിളമ്പി വച്ചിരിക്കുന്ന വിഭവങ്ങള്‍ക്ക് ചുറ്റും ഞങ്ങളിരുന്നു.  അമ്മ കൈപ്പതം കൊണ്ട് ചുണ്ടിനു മുകളിലെ വിയര്‍പ്പു തുടച്ച് പാത്രങ്ങളൊക്കെ അടുക്കിവയ്ക്കുമ്പോള്‍  മാര്‍ക്സിന്‍റെ കലാദര്‍ശനത്തെപ്പറ്റി എല്ലാവരും ആഞ്ഞു സംവദിക്കുകയായിരുന്നു.

                            പൊട്ടിച്ചിരികള്‍ രാത്രിയുടെ നീണ്ട നിഴല്‍പരക്കുന്ന പാതയോരങ്ങളിലേയ്ക്ക് നടന്നകന്നു. വെടിപ്പാക്കിയ അടുക്കളയുടെ  നടുവില്‍ , ഇനിയാരും കഴിക്കാനില്ലല്ലോ എന്ന  പതിവ്  ഉറപ്പുവരുത്തലുമായി അമ്മ കഴിക്കാനിരുന്നു.ഞാന്‍ അളിച്ച എച്ചില്‍ച്ചോറ്, കറിയോഴിഞ്ഞ പാത്രത്തിലിട്ട് അമ്മ ഉണ്ടു തീര്‍ത്തു. അമ്മ എല്ലായിപ്പോഴും  ദ്രൗപതിയായിരുന്നില്ല.  

Thursday, 18 June 2015

ജീവനുള്ള വീടുകള്‍.





                        വീട്, എന്‍റെ ശ്വാസംപോലെ എന്‍റെതു മാത്രമാണ്. ഒരു വേനലില്‍ വീടിന്‍റെ  മണ്‍കട്ടകള്‍ വിളറി വെടിച്ച് പൊടിഞ്ഞുപോയി. ദീര്‍ഘനേരമെടുത്താണ് ഞാനവനെ പഴയ എന്‍റെ വീടാക്കിയത്. പിന്നൊരിക്കല്‍ മഴത്തുള്ളികള്‍ അതിന്‍റെ നെഞ്ചിലേക്ക് ദാഹത്തോടെ പെയ്തിറങ്ങി. വീട് കുത്തൊലിപ്പായി താഴേക്ക്.. പുതുക്കിപ്പണിത്, മഴകടക്കാത്ത മേല്‍കൂരയിട്ട് ഒരുവിധം വീണ്ടുമവനെ വീടാക്കിയെടുത്തു. മഞ്ഞില്‍ പൊതിഞ്ഞപ്പോള്‍ തീകായിച്ച്  രക്ഷപ്പെടുത്തി.  കാറ്റും,കാറും ,മിസൈലുകളും കടന്നുപോയി.
   
         അങ്ങനെയിരിക്കെ ഒരുനാള്‍ (ഞാന്‍ ഉള്ളപ്പോള്‍ത്തന്നെ ) എന്‍റെ വീട് ഉത്തരത്തില്‍  കെട്ടിതൂങ്ങി ആത്മഹത്യ ചെയ്തു. വളരെ എളുപ്പത്തില്‍ ഞാന്‍ വെയിലും,മഴയും, കാറ്റുമായി എങ്ങോട്ടൊക്കെയോ ചിതറിപ്പോയി...

Wednesday, 17 June 2015

മഴയ്ക്കു മുന്‍പേ ജനിക്കുന്നവര്‍

.
        ഴയുമായി പിണഞ്ഞ് കാറ്റുവീശി. മണ്ണില്‍നിന്നും തണുപ്പ് അരിച്ചിറങ്ങി, പൊങ്ങിപ്പറന്നു. സുഷുപ്ത്തിയിലാണ്ടിരുന്ന ഈയലുകള്‍ സ്വപ്നച്ചിറകുകള്‍ ഒതുക്കിക്കൊണ്ട് മണ്ണിലെ ചെറിയ ദ്വാരങ്ങളിലൂടെ പുറത്തുവന്നു. ചിറകുറയ്ക്കാന്‍ ആഞ്ഞുപറന്നു; വെട്ടത്തിന് നേരെ, ആവേശത്തിന്‍റെ ചിറകടിയുമായി...വെളിച്ചം പലതവണ കുതറി.വെട്ടിച്ചു പറന്ന്, നിയോണ്‍ ചൂടിനെ പൊതിഞ്ഞു. മണ്ണില്‍ പതിയിരുന്ന്‍ ജനിക്കേണ്ടി വന്നതിന്‍റെ  പ്രതിഷേധം,നഗര മധ്യത്തിലെ കൂറ്റന്‍ ലൈറ്റുകാലിന്‍റെ ഉയരത്തിലേക്ക് പറന്നു ചിതറിച്ചു.
  
     കണ്ണാടിച്ചിറകുകള്‍ പൊഴിഞ്ഞു വീണ്, ഈയല്‍ കുരുന്നുകള്‍ ഭൂമിയില്‍ വട്ടം കറങ്ങി.

വീണ്ടുമവ മണ്ണിനുള്ളിലെ തണുപ്പുറഞ്ഞ തടവറകള്‍ അന്വേഷിച്ചു. മിനുമിനുത്ത ദേഹത്തെ ഇഴച്ചിഴച്ച് പോകവേ, തണുത്ത കാറ്റില്‍;മഴപ്പരപ്പില്‍, വീണ്ടും ജനിക്കുന്നതിനെപ്പറ്റിയും, വെട്ട ത്തിളക്കത്തിലേക്ക് പറന്നുയരുന്നതിനെപ്പറ്റിയും  ഈയല്‍പൊറ്റകള്‍ ആര്‍ത്തിയോടെ ഓര്‍ക്കുന്നുണ്ടാകാം. 

Tuesday, 16 June 2015

സ്നേഹം ചുരത്തുന്നവര്‍

                     ന്നും വീട്ടില്‍ പാല് തരുന്ന സ്ത്രീ കരിവാളിച്ച മുഖവുമായി ഏന്തിയേന്തി വന്നു.അല്ലെങ്കില്‍,നിറഞ്ഞ ചിരിയും വാതോരാതെയുള്ള അന്വേഷണങ്ങളുമായി ,ദൂരെ നിന്നേ പാല്‍ക്കുപ്പി നീട്ടിക്കൊണ്ട് വേഗത്തില്‍ അവര്‍ വരുമായിരുന്നു.വീട്ടുപടിക്കലെത്തിയിട്ടും പാല്‍ക്കുപ്പി തന്നില്ല...കനത്ത മുഖവുമായി വരാന്തയിലിരുന്നു."എന്താ കാര്യമെന്ന് ചോദിക്ക്" എന്ന വിധേയഭാവം.
    "ഇല്ലെന്നു പറയരുത്..ഒരു ആയിരംരൂപ തന്നേ പറ്റൂ..." അമ്മയോടാണ്.
    "എന്‍റെ മോള് ഇന്നലെ വീണു...ഒരു കൊഴപ്പോം ഇല്ലാരുന്നു...പെറ്റ കൊച്ചിനും ഒന്നൂല്ല..ഇന്നലെ ആയപ്പം പുല്ലും വേണ്ട കാടീം വേണ്ട.വയറും വീര്‍ത്ത്..കാണാന്‍ വയ്യ... ഡോക്ടറെ കാണിക്കാനാ പൈസ..."
അതുവരെ കെട്ടിനിന്ന കനത്ത ഭാവത്തിന്‍റെ ഓരത്ത് കൂടി പെട്ടെന്ന്‍ ഒരു കണ്ണീര്‍ച്ചാല് പൊട്ടിയൊഴുകി.
    അമ്മ അകത്തു പോയി രൂപാ കൊണ്ടുവന്നു.അവര്‍ അത് വാങ്ങി കണ്ണീരു തുടച്ച് എണീറ്റു.ഒറ്റനോട്ടു മടക്കി ബ്ലൌസിനിടയില്‍ തിരുകി.
   "ഇന്നലെ കാലത്ത് മുതല്‍ അവളുടെ കൂടെ ഒറ്റ നില്പായിര്ന്ന്‍,എനിക്ക് ദീനം വന്നാലും ഇത്രേം ദണ്ണമില്ല.ഇനി വീട്ടില്‍ ചെന്നിട്ടു വേണം വല്ലോം വച്ചുണ്ടാക്കാന്‍".
  "പാല്.."
   "അയ്യോ മറന്ന്..."
പാല്‍ക്കുപ്പി തരുമ്പോ അവരുടെ വിരലുകള്‍ അനാവശ്യമായി ധൃതിപ്പെട്ടു.
  "ച്ചെവിത്തേന്നും ഇല്ല ..."
ലോകത്താര്‍ക്കും മനസിലാവാത്ത ഭാഷയില്‍ പിറുപിറുത്തുകൊണ്ട്‌ ,നേര്‍ത്ത് നേര്‍ത്ത്‌ അവര്‍ നടന്നുനീങ്ങി.ഇനിയവരെ സ്ത്രീയെന്നു പരുക്കന്‍ മട്ടില്‍ വിളിക്കാനാവില്ല.

Thursday, 11 June 2015

കൈസഞ്ചി



മുഖം വ്യക്തമല്ലാത്ത തലയ്ക്കും,
പാദങ്ങളുടെ ആയാസം പേറുന്ന
കാല്‍മുട്ടിനുമിടയില്‍
തലകീഴായി തൂങ്ങുന്ന
പല നിറത്തിലുള്ള വാവലുകള്‍...
ഒറ്റ അറയേ ഉള്ളൂ.
കുത്തിനിറയ്ക്കാനാവില്ല.
അക്ഷരങ്ങള്‍ (നിരൂപകപ്പരിഷകള്‍ കാണാതെ)
പൊതിഞ്ഞുകെട്ടി;
സ്നേഹിതന്‍തന്ന പേന അരികിലിട്ടു.
അമ്മയ്ക്കു കൊടുക്കാനുള്ള കണ്ണീരിന്‍റെ പലിശ
അപ്പനും എനിക്കും തമ്മിലുള്ള
പൊട്ടിച്ചിരികളുടെ അകലങ്ങള്‍ക്ക് കൈമാറി.

പാതയുടെ അറ്റമളക്കാന്‍
ഭൂപടങ്ങളെടുത്തിട്ടില്ല.
പകരം,
പൂന്തോട്ടത്തിലെ മഞ്ഞിച്ച പൂക്കള്‍ക്ക്മേലെ
വെട്ടിപ്പറക്കുന്ന പലവര്‍ണങ്ങളുള്ള
ശലഭത്തെ കൂടെ കൂട്ടിയിട്ടുണ്ട്.
വൈകുന്നേരത്തിന്‍റെ ഓര്‍മ്മകള്‍
അരം പറ്റുന്ന ഓണപ്പുല്ലുകള്‍.
സ്നേഹത്തിന്‍റെ കായ്പ്പുള്ള കൈകളാല്‍
തലയുഴിയുമ്പോള്‍, അമ്മൂമ്മ പറയാറുള്ള
പേക്കഥകളാണ് സഞ്ചിക്ക്
കടും നിറം പൂശിയത്.

യാത്രയില്‍ മഴയും, മാനവും
കാടും, കനവും തരാനുള്ള
പങ്കിന്‍റെ ഭാകം മാറ്റിവച്ചിട്ടുണ്ട്.
കനപ്പെട്ട വിചാരങ്ങളുടെ ശേഷി അളന്നിട്ടില്ല.

കുഞ്ഞു കാര്യങ്ങളിലെ
ചന്തമുള്ള നിറങ്ങളാല്‍ നൂറ്റ
ചെറു ചിരിയോളം പോന്ന
ഒരു സഞ്ചിയാണ് എന്‍റെത്...