Tuesday, 16 June 2015

സ്നേഹം ചുരത്തുന്നവര്‍

                     ന്നും വീട്ടില്‍ പാല് തരുന്ന സ്ത്രീ കരിവാളിച്ച മുഖവുമായി ഏന്തിയേന്തി വന്നു.അല്ലെങ്കില്‍,നിറഞ്ഞ ചിരിയും വാതോരാതെയുള്ള അന്വേഷണങ്ങളുമായി ,ദൂരെ നിന്നേ പാല്‍ക്കുപ്പി നീട്ടിക്കൊണ്ട് വേഗത്തില്‍ അവര്‍ വരുമായിരുന്നു.വീട്ടുപടിക്കലെത്തിയിട്ടും പാല്‍ക്കുപ്പി തന്നില്ല...കനത്ത മുഖവുമായി വരാന്തയിലിരുന്നു."എന്താ കാര്യമെന്ന് ചോദിക്ക്" എന്ന വിധേയഭാവം.
    "ഇല്ലെന്നു പറയരുത്..ഒരു ആയിരംരൂപ തന്നേ പറ്റൂ..." അമ്മയോടാണ്.
    "എന്‍റെ മോള് ഇന്നലെ വീണു...ഒരു കൊഴപ്പോം ഇല്ലാരുന്നു...പെറ്റ കൊച്ചിനും ഒന്നൂല്ല..ഇന്നലെ ആയപ്പം പുല്ലും വേണ്ട കാടീം വേണ്ട.വയറും വീര്‍ത്ത്..കാണാന്‍ വയ്യ... ഡോക്ടറെ കാണിക്കാനാ പൈസ..."
അതുവരെ കെട്ടിനിന്ന കനത്ത ഭാവത്തിന്‍റെ ഓരത്ത് കൂടി പെട്ടെന്ന്‍ ഒരു കണ്ണീര്‍ച്ചാല് പൊട്ടിയൊഴുകി.
    അമ്മ അകത്തു പോയി രൂപാ കൊണ്ടുവന്നു.അവര്‍ അത് വാങ്ങി കണ്ണീരു തുടച്ച് എണീറ്റു.ഒറ്റനോട്ടു മടക്കി ബ്ലൌസിനിടയില്‍ തിരുകി.
   "ഇന്നലെ കാലത്ത് മുതല്‍ അവളുടെ കൂടെ ഒറ്റ നില്പായിര്ന്ന്‍,എനിക്ക് ദീനം വന്നാലും ഇത്രേം ദണ്ണമില്ല.ഇനി വീട്ടില്‍ ചെന്നിട്ടു വേണം വല്ലോം വച്ചുണ്ടാക്കാന്‍".
  "പാല്.."
   "അയ്യോ മറന്ന്..."
പാല്‍ക്കുപ്പി തരുമ്പോ അവരുടെ വിരലുകള്‍ അനാവശ്യമായി ധൃതിപ്പെട്ടു.
  "ച്ചെവിത്തേന്നും ഇല്ല ..."
ലോകത്താര്‍ക്കും മനസിലാവാത്ത ഭാഷയില്‍ പിറുപിറുത്തുകൊണ്ട്‌ ,നേര്‍ത്ത് നേര്‍ത്ത്‌ അവര്‍ നടന്നുനീങ്ങി.ഇനിയവരെ സ്ത്രീയെന്നു പരുക്കന്‍ മട്ടില്‍ വിളിക്കാനാവില്ല.

No comments:

Post a Comment