എല്ലാവരും അത്താഴം കഴിച്ചുതീര്‍ന്നശേഷം അമ്മ പാത്രങ്ങളെടുത്ത് അടുക്കളയിലേക്ക് നടന്നതിന്‍റെ അങ്ങേതലയ്ക്കല്‍ നിന്ന് , അച്ഛന്‍റെ കൂട്ടുകാര്‍ പൊട്ടിച്ചിരികളുമായി വന്നു. സംഭാഷണങ്ങള്‍ നീളുന്നതിനിടയ്ക്ക്, "എല്ലാവര്‍ക്കും കട്ടനിടട്ടെ?","കഴിക്കാനെന്താ?","കഴിച്ചിട്ടു പോയാല്‍ മതി..." എന്നിങ്ങനെ അച്ഛന്‍ പറയുന്നുണ്ട്. അടുക്കളയില്‍ ഒന്നും ബാക്കിയില്ല. നെടുവീര്‍പ്പിനോപ്പം അമ്മയുടെ ചൂഴ്ന്നുള്ള നോട്ടം അടുക്കളയെ ഉഴിഞ്ഞു. അവസാനത്തെ എച്ചില്‍ , സമയത്തെ തോല്‍പ്പിച്ചുകൊണ്ട് ചോറും, കറികളും, മരച്ചീനി അവിച്ചതും, മുളകുടച്ചതുമോക്കെയായി വളര്‍ന്നു! വിളമ്പി വച്ചിരിക്കുന്ന വിഭവങ്ങള്‍ക്ക് ചുറ്റും ഞങ്ങളിരുന്നു. അമ്മ കൈപ്പതം കൊണ്ട് ചുണ്ടിനു മുകളിലെ വിയര്‍പ്പു തുടച്ച് പാത്രങ്ങളൊക്കെ അടുക്കിവയ്ക്കുമ്പോള്‍ മാര്‍ക്സിന്‍റെ കലാദര്‍ശനത്തെപ്പറ്റി എല്ലാവരും ആഞ്ഞു സംവദിക്കുകയായിരുന്നു.
പൊട്ടിച്ചിരികള്‍ രാത്രിയുടെ നീണ്ട നിഴല്‍പരക്കുന്ന പാതയോരങ്ങളിലേയ്ക്ക് നടന്നകന്നു. വെടിപ്പാക്കിയ അടുക്കളയുടെ നടുവില്‍ , ഇനിയാരും കഴിക്കാനില്ലല്ലോ എന്ന പതിവ് ഉറപ്പുവരുത്തലുമായി അമ്മ കഴിക്കാനിരുന്നു.ഞാന്‍ അളിച്ച എച്ചില്‍ച്ചോറ്, കറിയോഴിഞ്ഞ പാത്രത്തിലിട്ട് അമ്മ ഉണ്ടു തീര്‍ത്തു. അമ്മ എല്ലായിപ്പോഴും ദ്രൗപതിയായിരുന്നില്ല.
No comments:
Post a Comment