Thursday, 11 June 2015

കൈസഞ്ചി



മുഖം വ്യക്തമല്ലാത്ത തലയ്ക്കും,
പാദങ്ങളുടെ ആയാസം പേറുന്ന
കാല്‍മുട്ടിനുമിടയില്‍
തലകീഴായി തൂങ്ങുന്ന
പല നിറത്തിലുള്ള വാവലുകള്‍...
ഒറ്റ അറയേ ഉള്ളൂ.
കുത്തിനിറയ്ക്കാനാവില്ല.
അക്ഷരങ്ങള്‍ (നിരൂപകപ്പരിഷകള്‍ കാണാതെ)
പൊതിഞ്ഞുകെട്ടി;
സ്നേഹിതന്‍തന്ന പേന അരികിലിട്ടു.
അമ്മയ്ക്കു കൊടുക്കാനുള്ള കണ്ണീരിന്‍റെ പലിശ
അപ്പനും എനിക്കും തമ്മിലുള്ള
പൊട്ടിച്ചിരികളുടെ അകലങ്ങള്‍ക്ക് കൈമാറി.

പാതയുടെ അറ്റമളക്കാന്‍
ഭൂപടങ്ങളെടുത്തിട്ടില്ല.
പകരം,
പൂന്തോട്ടത്തിലെ മഞ്ഞിച്ച പൂക്കള്‍ക്ക്മേലെ
വെട്ടിപ്പറക്കുന്ന പലവര്‍ണങ്ങളുള്ള
ശലഭത്തെ കൂടെ കൂട്ടിയിട്ടുണ്ട്.
വൈകുന്നേരത്തിന്‍റെ ഓര്‍മ്മകള്‍
അരം പറ്റുന്ന ഓണപ്പുല്ലുകള്‍.
സ്നേഹത്തിന്‍റെ കായ്പ്പുള്ള കൈകളാല്‍
തലയുഴിയുമ്പോള്‍, അമ്മൂമ്മ പറയാറുള്ള
പേക്കഥകളാണ് സഞ്ചിക്ക്
കടും നിറം പൂശിയത്.

യാത്രയില്‍ മഴയും, മാനവും
കാടും, കനവും തരാനുള്ള
പങ്കിന്‍റെ ഭാകം മാറ്റിവച്ചിട്ടുണ്ട്.
കനപ്പെട്ട വിചാരങ്ങളുടെ ശേഷി അളന്നിട്ടില്ല.

കുഞ്ഞു കാര്യങ്ങളിലെ
ചന്തമുള്ള നിറങ്ങളാല്‍ നൂറ്റ
ചെറു ചിരിയോളം പോന്ന
ഒരു സഞ്ചിയാണ് എന്‍റെത്...


No comments:

Post a Comment