ജീവിതത്തിലന്നു വരെ കണ്ട ഏറ്റവും,
സുന്ദരങ്ങളായ രണ്ട് സ്വപനങ്ങൾ
പരസ്പരം വീണ് കണികകളായി ചിതറി
ശരീരത്തിലൊരു തിരമാലയുണ്ടാക്കിയപോല
ആ കാഴ്ച്ച,
ആർദ്രതയുടെ നീരനക്കം സൃഷ്ടിച്ചു.
കാക്കക്കുഞ്ഞുങ്ങളുടെ കുളിയായിരുന്നത്.
നോക്കിനിൽക്കുംതോറുമത്
ഹൃദയത്തിൽ വരകളുണ്ടാക്കി.
ഒരു ദൂരദർശിനിയെടുത്ത്
അവരുടെ വായിലെ ചുവപ്പ്
ശ്രദ്ധിച്ചു, ഞാൻ.
ഉപ്പൻ്റെ കണ്ണിലേതുപോലുള്ള
കടും ചുവപ്പ്. പശിമയുള്ളത്.
ഒരു കുഞ്ഞു ജീവിയുടെ ചലനത്തിൻ്റെ
ഭംഗി കാണാൻ കാത്തിരിക്കുന്നതിലൊരു
വൈചിത്രമില്ലേ?
ആ ചലനത്തിൻ്റെ ദൈർഘ്യമോ, വേഗമോ,
ആകൃതിയോ അറിയാതെ
എത്രനേരമിങ്ങനെ?
തലകറക്കം പോലുള്ള ദിവസത്തെ,
ശ്വാസമിടിപ്പിൻ്റെ നേരിയ തുടിപ്പിലേക്ക്
ഒരു കാഴ്ചയുടെ ഉല്ലാസം ഊറിക്കൂട്ടുന്ന കണ്ടു.
കാക്കക്കുഞ്ഞുങ്ങൾ വെള്ളത്തിൽ തലമുക്കി
ഇടത്തേക്കും വലത്തേക്കും വേഗത്തിൽ ലാഞ്ചി
നിവർന്ന്,
ഒപ്പം ചിറക് രണ്ടും വിടർത്തി, വായ തുറന്ന്
ശക്തിയിൽ കുടഞ്ഞു.
അപ്പോൾ,
തൂവലുകൾ വശങ്ങളിലേക്ക് ഏറ്റ് നിന്ന്
വൃത്താകൃതിയിലൊരു കിരീടമുണ്ടാക്കി.
നിമിഷത്തിൽ നനവൊട്ടി മിഴിച്ചു.
വെയിലുമായി അവർ നടത്തുന്ന ഒരിഴുക്കലെത്ര ചന്തമുള്ളതാണ്!
പലേ വലിപ്പത്തിൽ കാക്കകൾ
പലശൈലിയിൽ പറന്നിറങ്ങുന്നു.
കാലുകൾ മാത്രം അനങ്ങാതുറപ്പിച്ച്
ദേഹമാകെ കൊക്കുരുമ്മി
വെള്ളത്തിലേക്കാത്തും, പിൻവാങ്ങിയും
വേഗത്തിലൊരു പറക്കൽ, ആഴത്തിലേക്കൊട്ടുമിറങ്ങാതെ.
ചലനാത്മകമൊരു പിടച്ചിൽ പോലത്
തോന്നിയേക്കാമെങ്കിലും
സുന്ദരമായൊരു കാഴ്ചയാണത്.
എൻ്റെ ബൈനോകുലറിൻ്റെ മുനമ്പ് കൊണ്ട്
തൊടാനാവുന്നയറ്റംവരെ
കാക്കക്കുഞ്ഞുങ്ങളെ ഞാൻ സ്നേഹിച്ചുകൊണ്ടിരുന്നു,
ദിനം.
No comments:
Post a Comment