Saturday, 26 July 2025

അത്തിമരം കണ്ട മൂന്നുപേരും മറ്റും 


ഹിൽസ്റ്റേഷനിലെ 

വൈകുന്നേരം.

കുതിരകളുടെ തിരിച്ചിറക്കം നോക്കി 

കയറ്റം കയറുന്ന 

മൂന്നു കൂട്ടുകാർ.

അരികിലൊരു അത്തിമരം

നിറഞ്ഞു കായ്ച്ചു നിന്നു.

ആ കാഴ്ചയിലേക്ക്  പിടിച്ചിട്ടപാടേ 

അവർക്ക് 

ഹൃദയമിടിപ്പുകൂടി.

മൂന്നെണ്ണം കടുംനിറത്തിലുള്ളത് 

മുട്ടുരഞ്ഞ് പറിച്ചെടുത്ത്, 

ഫോട്ടോ പകർത്തി, 

ചാറൊഴുക്കി കഴിച്ച് 

ആഹ്ളാദരായിരമ്പി 

മൂന്ന് കൂട്ടുകാർ.

Wednesday, 23 July 2025

 ഞങ്ങൾക്ക്  മാത്രമായി ഒരു ലോകം 

ആദ്യമായി  നീറ്റിയുണ്ടാക്കിയ ദിവസം 

എനിക്കോർമയുണ്ട്. 

"പെരുമഴ വരണ്, വയല്  വരെ പോയി നോക്കീറ്റ് വരാം"ന്ന് 

മുഖത്തുനോക്കാതെ പറഞ്ഞിറ്റ് 

എന്നേംകൊണ്ട് അമ്മച്ചി കുത്തിറക്കിറങ്ങി.  

ചെറുതുങ്ങളെ ഇതിനൊന്നും കൂട്ടാറില്ല. 

ഒറ്റയ്ക്പുവാൻ പേടിയുമുണ്ടാവില്ല.

ഞങ്ങൾ ഉറപ്പില്ലാത്ത പടവിലൂടെ താഴേക്കിറങ്ങി.

അതിരു തൊട്ട് തൊട്ട് വരമ്പിൽക്കയറി.


മട  നിറഞ്ഞു. 

മുട്ടറ്റം പൊന്തിയ ചെളി വെള്ളത്തില് 

അമ്മച്ചി പൊതഞ്ഞു നടന്നു. 

കൈകൊണ്ടും മാന്തി

നീറിയ നഖത്തിനിടയ്ക് വീണ്ടും മണ്ണുകേറ്റി.

കൈരണ്ടും  ലാഞ്ചിക്കഴുക്കി കരയ്ക്ക് കേറി. 

തവള മൊട്ട ഒഴുക്കില് മാലപോലെ നീങ്ങുന്ന കണ്ടുനിന്നതിനിടയ്ക്  

അമ്മച്ചി ഏങ്ങുന്നെന്ന് എനിക്കറിയാനൊത്തു. 

മറയ്ക്കാൻ നോക്കുന്ന അത്രേം തെളിഞ്ഞു തെളിഞ്ഞു വന്നു.

അവരുടെ വയറ്റിനൊപ്പം പൊക്കമുള്ള എന്നെ ചേർത്തു.

കേക്കാനറച്ച്  ഒട്ടിനിന്നപാട്,

ദയനീയതയെപ്പറ്റി എനിക്ക് വെളിപാടുണ്ടായി;

ആദ്യമായി.

തണുപ്പുകൊണ്ടല്ലാതെ വെറപറ്റി.


സന്ധ്യായാവാൻ ഇനിയുമുണ്ട് നേരം.

എങ്കിലും

കണ്ടുനിക്കേ,

ഇരുട്ട് അവസാനത്തെ വെട്ടത്തെയും വിഴുങ്ങി.

സംശയിച്ചാലും കേൾക്കാനൊക്കാത്തപോലെ

മഴയുടെ ഇരപ്പിൽ  അമ്മച്ചി വാവിട്ട് കരയാൻ തുടങ്ങി. 

ആ തേരികുന്നിനു കീഴേ വെള്ളം പൊങ്ങിയത് 

ഒരു എടകിട്ടലായിരുന്നു. 

മിറ്റം കൂടുതലുള്ള  വീട്ടിൽ 

അമ്മച്ചിക്കും എനിക്കും അറിയാവുന്ന 

സങ്കടത്തിന്റെ ഒറ്റ രഹസ്യം പൊട്ടി. 

എവിടെയെങ്കിലും ആരും കാണാതെ കുഴിച്ചിടാനോ, 

കൊണ്ട് കളയാനോ ഉള്ളതെന്തോ അവർക്കുണ്ടായിട്ടുണ്ട്. 

വിശ്വാസത്തിന്റെ പെരുവെള്ളം എന്നേം കൊണ്ട് പാഞ്ഞു.

അതീന്നു നീന്തിക്കേറാതിരിക്കാൻ മുങ്ങിക്കൊണ്ടിരുന്നു. 

Sunday, 15 June 2025

 പാട കെട്ടിയ സെറാമിക് കോപ്പയിലേക്ക് 

തന്നെത്തന്നെ തിരയുന്നൊരു സന്മാർഗിയെപ്പോലവൾ 

മുട്ടുകുത്തി നിന്ന് ഒച്ചയെടുത്തു.

എണ്ണപടർന്ന നെറ്റി മുക്കി 

കടൽജലംപോൽ ഉപ്പ് കയ്‌ക്കുന്ന 

ധമനി വാൽവുകളിലേക് ചൂട് കൂട്ടി.

മൈനയെപ്പോലെ അവിടവിടെ മഞ്ഞ വീഴ്ത്തി 

തോർത്തികയറി 

നെടുവീർപ്പിൽ ദീർഘമായി പിടച്ചു.

ആമാശയത്തിൽ സ്വപ്നം വഴിതെറ്റിക്കിടന്നു.

അരികിൽ അമ്മച്ചി തന്നുപോയ പിടിമാറിയ കുട.

ചുമരിലിൽ ചത്തുപോയ വളർത്തുപൂച്ചയുടെ 10 x 12 ചിത്രം

ചരിവിൽ തൂങ്ങിക്കിടക്കുന്നു.

നെടും പാതയിൽ പാതിയിലായിപ്പോയവളെപോലെ, 

ഒടുക്കം തിരിച്ചു നിന്നടത്തുതന്നെത്തിയവരെപോലെ, 

പമ്പരംപോലെ

വട്ടത്തിൽ ചുറ്റുന്നു, തീരാതെ .

വീടിനകം വെട്ടം തൊട്ടിട്ടില്ല.

ലാഞ്ചലേൽക്കാത്ത കെണറ്റ് വെള്ളംകണക്കെ 

കുതിർന്നിട്ടൊരകം.

ചെടികളുടെ ഞരമ്പുകൾ വെള്ളം തൊടാതെ ചുരുങ്ങി,

നിറം വറ്റി.

പുതപ്പുകളിലെ ആഹ്ളാദമുള്ള പശമണം പൊയ്‌പ്പോയി.


മേൽപറഞ്ഞവയൊക്കെ സ്ഥിര സന്ദർശകരെന്നിരിക്കേ  

ഏറെനേരവും ദിവസം കടന്നുപോകുന്നത്, 

ഒരേ വേഗത്തിലായിരുന്നു.

ചടച്ചിട്ടുണ്ടെങ്കിലും താളത്തിൽ.

കുറച്ചായി നിരതെറ്റി പായലാണ്.

കണ്ടതിലേറെയും കൈക്കലാക്കി 

അതടുക്കിയും നിരത്തിയും വെച്ച ഷെൽഫുകൾ,

ബലത്തിൽ എഴുതിയ  നീണ്ട വരികൾ 

എഴുത്തുമേശയിൽ ഓളങ്ങൾ പോലെ 

പരുപരപ്പിൽ മലർന്നു കിടന്നു. 

ഖേതമില്ലെങ്കിലും ഏറെ ഉൽകണ്ഠയിൽ കഴിഞ്ഞുപോകുന്ന

ദിനചര്യയുടെ ഇടവേളയാണിന്ന്.

കിച്ചൻ ക്ളോത്തിന്റെ കടുംനിറങ്ങളിൽ 

നോക്കിയിരിക്കുന്ന 

പലവിചാരങ്ങളുടെ നെയ്ത്ത്.

ഞാനാർക്കും പങ്ക് മാറ്റിവെച്ചിട്ടില്ല,

പൊറുതിയിൽ പേടിമാത്രം ബാക്കി.

കിട്ടാഞ്ഞതൊക്കെ എഴുത്തിൽ തിരുകിവെച്ചുറപ്പിച്ചു.

മാറിപ്പോകേണ്ടിവന്ന ഇടങ്ങളിലേക് തുപ്പി നീറ്റി.

സദസുകളിൽ അടക്കമില്ലാരുന്നു.


ജനാലയിൽ കാറ്റ് തട്ടി.

വേഗത്തിൽ ഞാനൊരു പാളി തുറന്നു,

പുറകേ മറ്റേതും.

അറ്റം കാണാത്ത ആ തെരുവിൽ എപ്പോഴും കുട്ടികളുണ്ടാവും.

പണി കഴിഞ്ഞു വരുന്നവരിലേക്കും ,

വിലപേശുന്നവരിലേക്കും,

മുഷിഞ്ഞ മണമുള്ളവരിലേക്കും,

ഇടക്കാലത്തേക്ക് വന്നുപോകുന്നവരിലേക്കും

സ്നേഹത്തിന്റെ അയവുണ്ടായി.

പിന്നിക്കെട്ടിയ മുടിയുമായി ഞാൻ 

കണ്ണെടുക്കാതെ 

നിശ്ചയം കെട്ടുനിന്നു.

കാറ്റ് കടന്നും, ജനൽ തുറന്നും കിടന്നു.

Thursday, 12 June 2025

ഈർച്ചപ്പകലുകളേയും,

തുള്ളിതോരാ രാത്രികളേയും കടന്ന് 

ഉറക്കച്ചടവുള്ള എന്റടുത്തേക്ക് 

ഒരെഴുത്ത് വന്നു.

ആ ഇടുങ്ങിയ മുറിയിലെ 

ഉച്ചനേരത്തിലാകെ കണ്ണീരിനിച്ചു.

മുഷിപ്പിന്റെ മുകളിലേക്ക് 

അലിയാൻ പാകത്തിന് 

സന്തോഷത്തിന്റെ ഒരു കട്ട വെച്ചപോലെ.


കത്തുകളിൽ എന്തിത്ര?

വിശേഷങ്ങൾ പറയാൻ സാധ്യതകളേറെ ഉള്ളപ്പോ,

കത്തുകൾ എന്ത് കരുതുന്നു?


വേഗത്തിന്റെ കുറവിൽ 

സമയ-സ്ഥല വ്യത്യാസങ്ങളിൽ 

ഒരാളുടെ വിരലനങ്ങിയതിന്റെ തിരയടിപ്പ്.

എഴുതിനിറയ്പ്പാൻ 

ഇടമോ, സംഭവങ്ങളോ ഇല്ലാതെയും അവയ്‌ക്കെത്താം.

കൈപറ്റലിൽ,

ഉള്ളിൽ ഭാരമില്ലാതാവുന്നൊരാഹ്ലാദം കൊട്ടും.


"എഴുത്തുണ്ട്"

എടുത്തുവെച്ചാള് 

അതിശയത്തോടെയോ,

ഒരു ചെറിയ ചിരിയോടെയോ പറയാം.

നിങ്ങളും ചിരിക്കും.

പോസ്റ്റുകാർഡിലെ ചിത്രം നോക്കി,

തിരിച്ച്,  എഴുത്തു വായിച്ച് 

പിന്നെയുമാ വിശറിയനക്കം തുടർന്ന്,

ഏറ്റവും പ്രിയപ്പെട്ടവയ്‌ക്കൊപ്പം എടുത്തുവെക്കും-

ഒരു പൂന്തോട്ടം സൂക്ഷിക്കും പോലെ.

അടുപ്പത്തിന്റെ പതിച്ചിൽ

തെളിവിനൊരു മഷിനെറം.

വായിക്കുമ്പോഴൊക്കെ 

ന്ലാവിൽ ഒരു മിന്നൽ.

എത്തിപ്പെടാത്ത കത്തുകളുണ്ടാവാം,

എത്തിയെന്നറിയാതെയും പോവാം,

വാങ്ങാതെയുമാവാം.

മറ്റൊരാളുടെ ഓർമയിൽ 

നിങ്ങൾക്ക്   മറുജീവിതമുണ്ടെന്നതാണ് കാര്യം.

മനുഷ്യസാധ്യമായ,

അത് മാത്രമായ ഒന്ന്.


വെട്ടം വീണതും 

കൊക്ക്, കാലൂന്നി ആകാശത്തേക്ക് 

നീണ്ട കഴുത്തു പൊക്കി.

ഇത്രയ്ക്കും കനം കുറഞ്ഞൊരു പതനം

അതിന്റെ എല്ലുകളെ തണുപ്പിച്ചു കാണണം.

ചിറകുകളിൽ ചൂടും 

നോട്ടത്തിൽ മന്ദതയും കൊണ്ട് 

വിശപ്പ് മറന്നത്  രണ്ടു കാലിൽ നിന്നു.

നിൽക്കുന്ന പ്രതലം ബലമില്ലാത്തതാണ്.

വയലിലെ പകുതി കുഴഞ്ഞ ചെളിയുടെ പൊതയിൽ

കുമിളകൾ വീഴ്ത്തിപ്പിടയുന്ന,

ചിലപ്പോൾ അനങ്ങാതെ കണ്ണുകൾ പുറത്തേക് ചാടികിടക്കുന്ന, 

മീനുകളെ 

വെറുതേ കണ്ടു നിക്കയാണാ 

ചാര കൊക്കുള്ള പക്ഷി.

നടന്നിടത്തൊക്കെ മൂന്ന് നേർത്ത വരകൾ 

അതിന്റെ പാദങ്ങളിൽ നിന്നൂരി പോന്നിരുന്നു.

ആമാശയത്തിലെ കാളലിന്റെ മൃദുവല്ലാത്ത രേഖകൾ 

തിങ്ങികിടക്കുന്ന മറയില്ലാത്തൊരു ചതുരം, ആ കണ്ടം.

അതിരിൽ ചെടികളുണ്ടായിട്ടും 

ദൂരേ വന്മരങ്ങളിൽ ചെളിപ്പാട് വീഴ്ത്തിയാണ് പക്ഷി വിശ്രമം.

വെയിലിന്റെ കുത്തലിൽ കണ്ണുപെട്ടിട്ട് 

വയലിൽ കൊറ്റിയുണ്ടാക്കിപോയ 

നിൽപ്പ് ശേഷിപ്പുകളെ കണ്ടെന്നു വരുത്താൻ തെല്ലു സമയം പിടിക്കും.

മിച്ചം കിട്ടാത്തൊരു കാഴ്ചയാണത്.

അത് ക്യാമറയിൽ പകർത്തി, 

ഒന്നുകൂടി സൂം ചെയ്തു നോക്കി.

മഞ്ഞിച്ച പാദങ്ങളും, 

സന്ദേഹപ്പെട്ടുള്ള നടത്തവും 

ഒരക്ഷരം പോലുള്ള നിൽപ്പും 

വീണ്ടും വീണ്ടും ഞാനെടുത്തു.      .

എന്റെ സ്വപ്നത്തിൽ സന്ദർശനമുണ്ടാകുമെന്ന് ഉറപ്പും നൽകി.

അതൊരു വേഗത്തിലുള്ള പറക്കൽ ആവും, ഞാനോർത്തു.


ദീർഘമായ ജീവിതമുള്ളവർക്ക് 

തീരെ ചെറുതെന്ന് തോന്നുന്ന കാഴ്ചകൾ നീട്ടുന്നതെന്താവും?

കോൾപ്പാടത്തെ നോക്കിനില്കുന്നയാളിലേക്ക് 

മെഴുക്കുള്ള ഒരു തൊടൽ.

പുളച്ചിലിന്റെ  മദ്ധ്യാഹ്നങ്ങൾ കടന്ന് 

വീട് വിട്ട് പുറത്തേക്ക് നടക്കാനിറങ്ങുന്നയാൾക് 

സ്വാസ്ഥ്യത്തിന്റെ ഒരുറപ്പും,

അതിന്റെ മറവിയെപ്പറ്റി ആവലാതിയില്ലാതെ 

നോക്കി നില്കാനാവുകയും കഴിയുക.

ദിനചര്യകൾ സൗമ്യമായേക്കും..

കൊറ്റി തിന്ന നേർത്ത വെട്ടത്തിന്റെ മിനുസതയും

അത് പോറിയിട്ട തിരച്ചിലുകളും 

നമ്മെ അനുകമ്പയുള്ളവരാകുന്നു.

ഏറെ.