Tuesday, 2 November 2021

1. വാക്കുകൾക്ക് പറ്റുന്നത് 


വാക്കുകൾക്ക് പറ്റുന്നത് 

തീരേ കുറച്ചാണ്.

തീരേ,

കുറച്ച്‌ .

ശ്രമിക്കരുതെന്നല്ല.

സ്വസ്ഥരായിരിക്കുമ്പോൾ 

ഓർത്തു നോക്കൂ.

വാക്കുകൾക്ക്

പറ്റുന്നത് 

തീരേ 

കുറച്ചാണ്.

എങ്കിലും 

എന്നുമേ,

പുറകോട്ടു സഞ്ചരിച്ചു 

സംഭാഷങ്ങൾ പൂരിപ്പിച്ചുകൊണ്ടിരിക്കുന്നു.

വാക്കുകൾക്ക് പറ്റുന്നത് 

തീരേ കുറച്ചല്ലേ?


2.

 റെയിൽ പാളത്തിനരികെ പൂക്കൾ.

കുഞ്ഞു കുഞ്ഞു പൂക്കൾ.

എരിക്ക് കൂടിനിക്കുന്ന വേഗങ്ങൾ.

ചിലരതിന്റെ ചിത്രം പകർത്തുന്നു.

ഭൂപ്രദേശങ്ങൾ  മാറുന്നത് 

ജനാലാ മാറ്റമായി മനസിലാക്കുന്നു.

കുഞ്ഞു പൂക്കൾ തറപറ്റി അനങ്ങുന്നു:

ഭാരമറ്റ കുസൃതിയിൽ ഈർപ്പം വറ്റാതെ.


3.

കടൽത്തീരത്തുകൂടി 

ഓടുന്ന കൂട്ടുകാർ.

നനഞ്ഞൊട്ടി കനം വെച്ച ഉടുപ്പുകൾ.

മണലുരസി പോറല് വീണ ശരീരങ്ങൾ 

വീഴ്ചയിൽ നോവാതെ 

ഉപ്പാൽ കണ്ണ് നീറാതെ 

ഉല്ലാസരായി 

കൂട്ടുകാർ.


ഒറ്റയ്ക്കു കടലുകാണാൻ 

വന്നിരിക്കുന്നൊരാൾ.

Wednesday, 13 October 2021

 ഒരു മിന്നാമിന്നിയെ 

പേഴ്സിൽ സൂക്ഷിച്ചിരിക്കുന്നെന്ന് 

നാളേറെ കഴിഞ്ഞ് ഞാനറിയുന്നു.

പകൽവെളിച്ചത്തിലാ ജീവിയെക്കാണുന്നതിന്   

ചേർച്ചയില്ലായ്മയുടെ ഒരു പകപ്പുണ്ട് .

പൊട്ടുവെളിച്ചത്തെ 

ഒരു ജന്തുശരീരമായി സ്ഥിരപ്പെടുത്തിയതിന്‍റെ അസ്വസ്ഥത.

അതിനു കണ്ണുകളുണ്ടായിരുന്നില്ല.

സ്വർണത്തിന്‍റെ മഞ്ഞയിൽ ചിറക്:

നേർത്തൊരു കണ്ണാടിക്കുപ്പായം പോലെ.

അതിനറ്റത്ത് , പരാചയപ്പെട്ടൊരു പിടുത്തം കണക്കെ 

കറുത്ത രണ്ടു പൊട്ടുകൾ.

ഞാൻ കാത്തിരുന്നു.


മിന്നുന്നേയില്ല, ജഡം.

മിന്നുന്നേയില്ല.

ജഡം.


11.07.2020

Monday, 28 June 2021

 ആദ്യത്തെ പുസ്തക മോഷണം 


ആദ്യത്തെ പുസ്തക മോഷണം 

പ്രാർത്ഥനയുടെ ചലനനിർമ്മിതിയാണ്,

അല്ലെങ്കിൽ പ്രദർശന മാതൃക.

മറ്റാർകും പരിചയമില്ലാത്ത കാരണങ്ങളിൽ 

തീഷ്ണമായൊരു നിമിഷം.

ഇപ്രകാരമാകാം എന്ന് തയ്യാറായിട്ടുണ്ടാവില്ല,

ആകയാൽ 

ആ തോന്നലിന്  ആകൃതിയില്ല.

സൂചിയനങ്ങാത്ത ഉച്ചനേരത്ത്‌

സമയത്തിന്‍റെ  ഒരിടിവിൽ 

രണ്ടാമതൊരാളില്ലാതെ 

അടുക്കിൽ നിന്ന് ചൂണ്ടുവിരലുകൊണ്ട് 

മുന്നോട്ടു വലിച്ച്, 

ശബ്ദമില്ലായ്മയുടെ ഉഷ്ണത്തിൽ 

സ്വന്തമല്ലാത്ത പ്രിയപെട്ടതിനെ വീട്ടിലെത്തിക്കുന്നു.

എണ്ണത്തിലധികം കാണില്ല; ഒന്നോ രണ്ടോ.

എങ്കിലുമത് 

ഉറക്കം കുറഞ്ഞു തുടങ്ങുമ്പോൾ 

എടുത്തുനോക്കാനൊരു കൊളുത്ത്.

(മിക്കവാറും മുൻവശത്തെ സീലിലുടക്കിയ 

ദീർഘനേരങ്ങൾ)


മോഷ്ടിച്ച ആദ്യത്തെ പുസ്തകം.

അതിൽ നിരയില്ലാതെഴുതിയിരിക്കുന്ന 

മടക്ക തീയതികൾ.

പക്വതയെത്തിയ വായനക്കാരി.

Saturday, 26 June 2021

 ധൃതി 

ഒരൊഴിഞ്ഞ കളത്തിൽ 

തിരശ്ചീനമായി വീണുകിടക്കുന്ന 

ചുവന്ന നിറമുള്ളൊരു റിസീവർ:

രഹസ്യങ്ങളിലേക്കുള്ള 

ടണൽ വിരിവു പോലെ.

ഒച്ചകൊണ്ട് ഏറു കിട്ടിയവർ.

സമയത്തെ നേർപ്പിച്ച് 

തുപ്പലിറക്കത്തിലൊളിപ്പിച്ചു .

പിൻവാങ്ങലിന്‍റെ  ബിംബഘടനയുള്ളൊരു

സ്വചിത്രം.

ധൃതി,

ക്ഷമയാചിക്കുന്നവനിൽ നിന്ന് 

നിങ്ങളെ പിരിച്ചു കൊണ്ടുപോയേക്കാം

-ഒഴുക്ക് പകർത്തുന്നവളുടെ 

അടച്ചുപിടിച്ച ഇടംകണ്ണുപോലെ 

സ്വാഭാവികമായൊരു മധ്യസ്ഥം.

നെഞ്ചിടിപ്പാണ് കൂലി.


പൂച്ച 

വിട്ടുപോയൊരു നൂൽപ്പന്തിന്‍റെ  അറ്റംപോലെ 

അകലത്തിന്‍റെയും അടുപ്പത്തിന്‍റെയും 

ഭയപെടുത്തുന്നൊരു ഉരസൽ.

ചേർന്ന് കിടന്നുറങ്ങുമ്പോഴും 

ദൂരെനിന്നു കാണുമ്പോഴും 

ആർദ്രമായൊരിണക്കം

- പൂച്ച.

ഓരോ തവണ കടന്നു പോകുമ്പോഴും 

തിരിച്ചു വരില്ലെന്ന സാധ്യതകൊണ്ട് മുറിപ്പെടുത്തിയും 

വേഗത്തിലോടിവന്നെന്‍റെ പേടിയെ മെരുക്കിയും 

അവൾ ഹൃദയത്തെ തുലാസിന്‍റെ  രൂപത്തിലാക്കികഴിഞ്ഞു.

ദേഹമാകെ നക്കിത്തുടയ്ക്കുമ്പോൾ 

ഒറ്റയ്ക്കുള്ളൊരു ടാംഗോ നൃത്തം.

അരം കൂർപ്പിച്ച നാക്കിൽ അറ്റുപോയതിന്‍റെയൊക്കെ 

പിടച്ചിൽ.

ഒരാലോചനയുടെ എതിർവശം കണക്കെ 

ശൂന്യമായിരിക്കലുണ്ട്  ഏറെനേരം 

പിന്നെ പൊടുന്നനേ  

നമ്മുടെ രഹസ്യങ്ങളൊക്കെ അറിഞ്ഞിട്ടെന്നോണം 

ഒരു നോട്ടം,

ഭംഗിയിൽ ഒരു നടത്തം.


ഫ്ലോറൽ പ്രിന്‍റുള്ള തടത്തുണി 

പഴയ സാരിയുടെ മുന്താണിയാണ് പുതിയ തടത്തുണി.

അതിൽ, പല വലിപ്പത്തിലുള്ള പൂക്കളുടെ ഞെരുക്കം

- മഞ്ഞയും, ഇളം പിങ്കും, വെള്ളയും കൂടിയത്.

ഉടുത്തുടുത്ത് നേർത്തും വലിഞ്ഞും 

പശിമയുള്ളതായിക്കഴിഞ്ഞു.

ചൂട് പാത്രത്തിലേക്ക് ബലത്തിൽ ചേർക്കുമ്പോഴൊക്കെ 

ഞെട്ടലിന്‍റെ തളർച്ചയുണ്ട്.

അമ്മയുടെ തൊലിയൊട്ടിക്കിടന്ന 

സർക്കീട്ടോർമ്മകൾക്കൊക്കെ 

നൂലടർന്ന തുമ്പുരുകുമ്പോൾ 

തീപിടിക്കുന്നുണ്ടാവും.

__________________________________________________________ 



*അമ്മ, വെന്തതിനുമേലെ പൂക്കൾ ചുറ്റിയിരുന്ന കാലം 

വേർത്തു പോയ്കഴിഞ്ഞു.


Wednesday, 5 May 2021

 

a failed attempt to document intimacy

 

as i was watching the afternoon rain

a crow came down from the floating clouds

and sat on the balcony.

soaking wet,

she carried the remaining lights in her eyes.

we ignored each other’s presence.


i could hear the buzzing of dragonflies

on a clear day over the barren paddy fields.

she must also be thinking of something

-maybe the panting of an earthworm.

 or tracing the viscous fear

slowly finding its way through her fingertips.


the evening was unusually quiet.

an injured silence swallowed the moment:

we let it mature.

-an exile in itself

this brief friendship i cherish is a scissor in disguise.

with every embrace, the wound widens. 


i was complaining about

the dryness in my throat

and the fading sun in my stomach.

the crow, shook up from the uneven wind

refuses to bid farewell.

a reassurance that i exist-

to the warm ashes sedimented under the last layer of my skin.

the poor little thing

perches on to the burning sill.

the weight we hide

never be shared

-like homesickness.

 

a gentle attempt to fly

can scar our company.

a muted anticipation sealed in pain.

not yet.

she is still there,

in the rain,

still wet.

a crow

and a woman

disarranging sighs

in a wreath.  


Saturday, 27 February 2021

 ഫുട്നോട്ട് ടു ഇൻസോംനിയ 


ഒറിഗാമി മുയലിന്‍റെ, അളവുതെറ്റിയ ആദ്യത്തെ മടക്ക്.

സ്വയം വലിഞ്ഞും പലതായി പിരിഞ്ഞും 

മാംസനൃത്തം പോലെ തിരക്ക്.

അതിന്‍റെ പല വശങ്ങളിൽ നിന്നും 

പരിചയമുണ്ടെന്നു തോന്നിക്കുന്ന മനുഷ്യർ 

വാങ്ങാനുദ്ദേശിക്കാത്ത വസ്തുക്കളുടെ പേര് 

തൊണ്ട വീങ്ങുമാറ് വിളിച്ച് 

കടകളിലേക്ക് ബലത്തിൽ വലിച്ചിടുംപോലെ.

നടത്തത്തിന്  ഭാരമേറി, കൈവീശാൻ ശേഷിയില്ലാതെ.

തോളിലാരോ പറ്റിയിരുന്ന് 

ബിഗ്ഷോപ്പറിലെ എന്‍റെ പിടുത്തത്തിലേക്ക്  

സൂചി തുന്നുന്നു:

തൊലിയിൽ  സമ്മതമില്ലാതെ പൊങ്ങലുകളുണ്ടാക്കുന്നു.

അമ്മ വർഷങ്ങളായി ഉടുക്കുന്ന 

അതേ മജന്ത പൂക്കളുള്ള പോളിസ്റ്റർ സാരിയിൽ 

ഒരു സ്ത്രീ കടന്നു പോയി.

അത് വീട്ടിലെത്തി പറഞ്ഞു സന്തോഷിക്കാനാളില്ലെന്നോർത്ത്  

ഞാൻ മാഞ്ഞുപോയി.


പിരിപിണങ്ങിയ അടപ്പുപോലുറക്കം.

കോഫീ ഹൗസിലെ   

കളിമൺ പാത്രങ്ങളുടെ ഉരസൽ  ശബ്ദത്തിന്‍റെ 

ആരോഹണം താങ്ങാനാവാതെയാണ് ഞെട്ടിയെഴുന്നേൽക്കുന്നത്. 

തണുത്ത വെള്ളം കുടിക്കാൻ തോന്നിയെങ്കിലും 

കരയുകയാണുണ്ടായത്.

ഉപ്പൂറ്റി ശക്തിയിലൂന്നി നടന്നു, മുറിയാകെ.

ഒരിളവും നൽകാതുറക്കം പൊയ്ക്കഴിഞ്ഞു.

കൺപീലികളിലോരോന്നിലും വെളിച്ചത്തിന്‍റെ റോന്തുചുറ്റൽ.

ഇപ്പോളനാവശ്യമായി ഓർക്കാനാണ് 

നട്ടുച്ചയ്ക് ഇലവുങ്കാ പൊട്ടിയ കണ്ടതുതന്നെ.

ശാഖകളുള്ളൊരു വയറുവേദന നഖങ്ങളിൽ നീന്തി തുടങ്ങി.


ധൃതിയിൽ ഞാൻ പുറത്തേക്കോടി 

ഒരു കെട്ട് മുല്ലമൊട്ടയഞ്ഞപോലെ 

ഛർദിച്ചു.


Monday, 15 February 2021

 നെരിപ്പോട് വെക്കുന്ന സമയത്താണ് ഫോണടിക്കുന്നത്.

സിമന്റ് തറയിലൂടെ 

കൈമുട്ടിന്‍റെയറ്റം വരെ ഉരസിനീക്കി റിങ് ടോൺ കെടുത്തി.

വീണ്ടും വിളിച്ചതുകൊണ്ടെടുത്തു.

കടൽത്തീരമില്ലാത്ത നഗരത്തിൽ 

സ്ഥിരതാമസമാക്കിയ സുഹൃത്താണ്.


എന്റെ ഞരമ്പിലൂടെ സ്വസ്ഥതയുടെ വെളിച്ചം പാഞ്ഞു.

അതെന്‍റെ ശബ്ദത്തെ മിനുസമുള്ളതാക്കി.

സകലതിനോടും ഒരു സ്നേഹം വന്നുനിറഞ്ഞു.


" ഒരുമിച്ചു വായിച്ച കവിത കണ്ടു,

പഴയ മാസിക തപ്പിയപ്പോൾ. 

കേൾപ്പിക്കാല്ലോ എന്നോർത്തു".

ഒരു പുതപ്പുപോലെയാണയാളുടെ ശബ്ദം, കയർക്കാനൊക്കാത്തതരം.

"ആടോ"

ഞാനെന്‍റെ രക്തത്തെയാകെ കേൾവിയിലേക്കെടുത്തിരുന്നു.  

പ്രിയപ്പെട്ട അധ്യാപകനെ ടൗണിൽ വെച്ച് കണ്ടുമുട്ടുന്ന 

കണ്ണുകാണാനാകാത്ത  വിദ്യാർഥിനികൾ. 

അതാണാ കുഞ്ഞു കവിത.


കവിത പറഞ്ഞു കഴിഞ്ഞുടനെ 

ഒരു മിന്നലിനെ ഞങ്ങൾ രണ്ടാളും വിഴുങ്ങിയിരിക്കണം!

മൂടൽമഞ്ഞിന്‍റെ അസ്തമയം തലച്ചോറിൽ പതിച്ചപോലെ ഞാൻ വിറച്ചു.

ഭൂമിയാകെ അനക്കമറ്റ് വെമ്പിയപോലെ.

എനിക്കുറപ്പായിരുന്നു,

ഈർപ്പമുള്ള കൈപ്പത്തികളായിരുന്നതിന്‍റെ പ്രാർത്ഥന.

വർത്തമാനത്തിന്  പ്രാർത്ഥനയുണ്ടാകുക

എന്നതെത്ര വാത്സല്യമുള്ള ശേഷിപ്പാണ്!


ചെന്നടിയാൻ മനുഷ്യർ പരസ്പരം തിരഞ്ഞെടുക്കുന്നല്ലോ!   

നിമിഷങ്ങളുടെ നീറ്റലിലായാൽക്കൂടി,

സൗഹാർദമായത് കടന്നുവരും.

Sunday, 14 February 2021

ജീവിതത്തിലന്നു വരെ കണ്ട ഏറ്റവും,

സുന്ദരങ്ങളായ രണ്ട് സ്വപനങ്ങൾ 

പരസ്പരം വീണ്  കണികകളായി ചിതറി

ശരീരത്തിലൊരു തിരമാലയുണ്ടാക്കിയപോല 

ആ കാഴ്ച്ച, 

ആർദ്രതയുടെ നീരനക്കം സൃഷ്ടിച്ചു.


കാക്കക്കുഞ്ഞുങ്ങളുടെ കുളിയായിരുന്നത്.


നോക്കിനിൽക്കുംതോറുമത്

ഹൃദയത്തിൽ വരകളുണ്ടാക്കി.

ഒരു ദൂരദർശിനിയെടുത്ത്

അവരുടെ വായിലെ ചുവപ്പ്

ശ്രദ്ധിച്ചു, ഞാൻ.

ഉപ്പൻ്റെ കണ്ണിലേതുപോലുള്ള

കടും ചുവപ്പ്.  പശിമയുള്ളത്.

ഒരു കുഞ്ഞു ജീവിയുടെ ചലനത്തിൻ്റെ

ഭംഗി കാണാൻ കാത്തിരിക്കുന്നതിലൊരു

വൈചിത്രമില്ലേ?

ആ ചലനത്തിൻ്റെ ദൈർഘ്യമോ, വേഗമോ,

ആകൃതിയോ അറിയാതെ

എത്രനേരമിങ്ങനെ?

തലകറക്കം പോലുള്ള ദിവസത്തെ,

ശ്വാസമിടിപ്പിൻ്റെ നേരിയ തുടിപ്പിലേക്ക്

ഒരു കാഴ്ചയുടെ ഉല്ലാസം ഊറിക്കൂട്ടുന്ന കണ്ടു.


കാക്കക്കുഞ്ഞുങ്ങൾ വെള്ളത്തിൽ തലമുക്കി

ഇടത്തേക്കും വലത്തേക്കും വേഗത്തിൽ ലാഞ്ചി

നിവർന്ന്,

ഒപ്പം ചിറക് രണ്ടും വിടർത്തി, വായ തുറന്ന്

ശക്തിയിൽ കുടഞ്ഞു.

അപ്പോൾ,

തൂവലുകൾ വശങ്ങളിലേക്ക് ഏറ്റ് നിന്ന്

വൃത്താകൃതിയിലൊരു കിരീടമുണ്ടാക്കി.

നിമിഷത്തിൽ നനവൊട്ടി മിഴിച്ചു.

വെയിലുമായി അവർ നടത്തുന്ന ഒരിഴുക്കലെത്ര ചന്തമുള്ളതാണ്!

പലേ വലിപ്പത്തിൽ കാക്കകൾ

പലശൈലിയിൽ പറന്നിറങ്ങുന്നു.

കാലുകൾ മാത്രം അനങ്ങാതുറപ്പിച്ച്

ദേഹമാകെ കൊക്കുരുമ്മി

വെള്ളത്തിലേക്കാത്തും, പിൻവാങ്ങിയും

വേഗത്തിലൊരു പറക്കൽ, ആഴത്തിലേക്കൊട്ടുമിറങ്ങാതെ.

ചലനാത്മകമൊരു പിടച്ചിൽ പോലത്

തോന്നിയേക്കാമെങ്കിലും

സുന്ദരമായൊരു കാഴ്ചയാണത്.


എൻ്റെ ബൈനോകുലറിൻ്റെ മുനമ്പ് കൊണ്ട്

തൊടാനാവുന്നയറ്റംവരെ 

കാക്കക്കുഞ്ഞുങ്ങളെ ഞാൻ സ്നേഹിച്ചുകൊണ്ടിരുന്നു,

ദിനം.

Sunday, 24 January 2021

 


 ഇമ്പമുള്ളവരാണ് കുഞ്ഞുങ്ങൾ.

വിരൽത്തുമ്പുകളിൽ കൗതുകമുള്ളവർ.

 അവർ വരയ്ക്കുന്ന ചിത്രങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ?

സഹജങ്ങളല്ലാത്ത നിറങ്ങൾ തിരഞ്ഞെടുക്കുന്നത്?

വീടിന്റെ മേൽക്കൂരയ്ക് കടും പച്ച 

 മനുഷ്യരുടെ തൊലിക്ക് വയലറ്റ് 

കറുത്ത പൂക്കൾ 

ചലനത്തിന് മഞ്ഞ. 

വലുതാകുമ്പോൾ 

വിരസതയുള്ള നിറങ്ങൾ ഉത്സാഹമില്ലാതെ എടുക്കുന്നവരാകുന്നതെന്ത്?

കുഞ്ഞുങ്ങൾക്ക് മനസുനൊന്താലവരത് ഓർത്തിരിക്കും.

അതിനു മീതെയുള്ള ഉറപ്പില്ലാത്തൊരു മൂടലാണ്  പിന്നീടുള്ള ദിവസങ്ങൾ.

കാല ദൂരങ്ങൾ വെച്ചളക്കുമ്പോൾ  

അതിനു കട്ടിയുണ്ടെന്നു തോന്നിയേക്കും.  

ഒരു സമയ വിഭ്രാതിയാണത്.

എങ്കിലുമവർ നേരത്തിനെ സ്നേഹസാന്ദ്രമാക്കും.

സങ്കോചമില്ലാത്തൊരടുപ്പത്തിൽ കണ്ണുകൾ മുങ്ങിപ്പോവും.

അറിയാനുള്ള വെമ്പലിൽ വലിയ വർത്തമാനം പറയും, കുഞ്ഞുങ്ങൾ.

ബലപ്പെടാത്ത ഭാഷകൊണ്ട് അത് മുതിർന്നവരെ ചിരിപ്പിച്ചേക്കാം.

ചുറ്റുമുള്ളവരുടെ വായകൾ ആകൃതികെട്ട്  ചലിക്കുന്ന കാണുമ്പോൾ,

ആ വായിൽനിന്നു സാമാന്യ വിരുദ്ധമായ ശബ്ദങ്ങളുണ്ടാകുമ്പോൾ 

കുഞ്ഞുങ്ങൾക്കെന്താവും  തോന്നുക?

തർക്കിച്ചു ജയിക്കാനൊക്കാത്ത കൊണ്ടല്ലേ മൂത്തൊരൊക്കെ കയർക്കുക ?

കുഞ്ഞുങ്ങൾ ശല്യക്കാരാണോ ?

നീക്കുപോക്കുകൾ അവർക്ക് പരിചിതമല്ല.

ചോദ്യത്തിന് ഉത്തരം:

അവർക്കു ദഹിക്കുന്ന, തൃപ്തിയുള്ള ഉത്തരങ്ങൾ.

പ്രകടിപ്പിക്കലിലൂടെ മാത്രം മനസിലാവുന്ന സ്നേഹം.

ആഹാരം.

കുഞ്ഞുങ്ങൾ സ്വയം നീതിയുള്ളവരും, പായുന്നവരുമാണ്.

ആർക്കും എളുപ്പത്തിൽ കണ്ടെത്താനാവാത്ത തൃഷണയുടെ  പുറ്റാണ്  കുട്ടികാലം.

വ്രണപ്പെട്ടാലും അത് വളരും.

കുഞ്ഞുങ്ങൾക്ക് നല്ല ഉടുപ്പുകളുണ്ടാകട്ടെ .

അനുവദിച്ചില്ലെങ്കിലും സ്വതന്ത്രരാവാൻ 

അവരുടെ എല്ലുകൾക്ക് ബലമുണ്ടാകട്ടെ.

Monday, 18 January 2021

 ചീലപ്പേൻ 


മുടിക്കുള്ളിൽ നിന്ന് കുപ്പായങ്ങളിലേക്ക് പെരുകിയ ചീലപ്പേൻ.

സർവത്ര ചൊറിച്ചിലായേ പിന്നെയെ 

എല്ലാരും ശ്രദ്ധിക്കൂ.

അപ്പോഴേക്കും ലക്ഷം കോടി പേനുകൾ.

ലക്ഷം, കോടി പേനുകൾ!

നിഴലുകൾക്ക് നീളം വെക്കാനിടമില്ലാതെ 

ചേർന്നിരുന്ന് പെണ്ണുങ്ങൾ ചീല കുടയാൻ തുടങ്ങി.

നെരിപ്പോടിലേക്ക്,

വിഴുവിഴുത്ത  ഗൾഫു പാവാടകൾ ശക്തിയിൽ ഇളകി.

പേന് തീയിൽ പൊട്ടുന്ന കേട്ട് എല്ലാരും തൊള്ളയിലെത്താത്ത ശബ്ദമുണ്ടാക്കി.

വിശപ്പു മറക്കാൻ ആഞ്ഞാഞ്ഞു പേൻ തപ്പി,

കണ്ണ് കൂർത്ത്,  തല മിന്നും വരെ. 


തോട്ടുവക്കിലാളുകൂടിവന്നു.

ഇരന്നെടുത്ത സോപ്പു തുണ്ടിന്മേൽ 

വഴക്കടിച്ചവർ കണ്ടാ മിണ്ടാതെയായി.

"നിന്റെ കെട്ടിയോൻ പിഴ്ത് ചേമ്പെല്ലാം 

നാട്ട്കാര് പെണ്ണുങ്ങക്ക് വീതംവെച്ചെന്ന് കേട്ടല്ലാടീ"

"അത് കടം വീട്യതാണക്കാ".

"നല്ല  പാടായി... ദേ പമ്മിയിരിക്കണൊരീര്!"

മറുതുണിയില്ലാതെ പെണ്ണുങ്ങൾ 

നനവൂറിയതിട്ട്, പുണ്ണ് പിടിച്ച് 

ചീലപ്പേനിനെ പ്രാകി .

റേഷൻ കിട്ടിയ തുണി 

കാലത്തുണങ്ങിക്കിട്ടുമോ എന്നൊരാധി.

അതിൽ പെരുകിക്കിടക്കുന്ന പേൻ കുഞ്ഞുങ്ങളെ ആർക്കുമിളക്കാനാവില്ല.

വെള്ളം തൊട്ടപ്പോൾ തെളിഞ്ഞ കരപ്പനിടയിൽ 

ശ്രദ്ധയോടെ പതുങ്ങിയിരുന്ന് പേനുപെറ്റ്.

എല്ലാ സംസാരങ്ങളുമതിൽ വന്നു തെന്നി.

ഉടുപ്പൂരി എറിയാൻ എല്ലാരും ആഗ്രഹിച്ചു.

"ചെലപ്പോ പിരിയത്തും, കണ്ണിന്റെ പോളേലും പെരുകും.

അമ്പോ! ആർക്കും കാണാൻ കിട്ടൂല്ല!

കൂർപ്പിച്ച നഖം കൊണ്ട് ചോരണ്ടിക്കളയണം."


പതിയെ എപ്പഴോ ചീലപ്പേൻ കാലം വരാതായി.

ഉടുതുണി കിട്ടിത്തുടങ്ങി. 


പറ്റിയിരിക്കുന്ന ചെറുതെന്ത് കണ്ടാലും 

അമ്മ ഓർക്കും, നാശം പിടിച്ച ചീലപ്പേനെ പറ്റി.  

കേട്ടിരിക്കുന്നവരുടെ ചുണ്ടുകൾ വശങ്ങളിലേക്ക് തളരും.


 "ഏറ്റവും വൃത്തി മൗനത്തിനു തന്നെയാണ്. വാക്കിൽ പകരുമ്പോഴേയ്ക്കും എല്ലാം എച്ചിലാകുന്നതു പോലെ"


അറിയാത്ത ഭാഷയിലുള്ള പാട്ടുകൾ കേൾക്കുന്ന ശീലമുള്ളവർ,

അവർക്കുള്ളിൽ 

പുറത്തുകടക്കാൻ വഴികളനുവദിക്കപ്പെടാത്ത മനുഷ്യന്മാരുണ്ട്.

കേടുപാടുകളില്ലാതെ പ്രവർത്തിക്കുന്നൊരു അവയവം പോലെ 

ആയാസരഹിതമായ വേദനയുടെ ഒരോഹരി.

മനസിലാകുന്ന വാക്കുകളുള്ള   സംഗീതം 

മുറിപ്പെടുത്തുന്നതെന്ത്, അറിയാതെ.

മറിച്ചാണെങ്കിലോ?

എഴുത്ത്‌ ഭാഷയുടെ ഇടനിലയില്ലാതെ 

സംഗീതം അതിന്റെ  സൂക്ഷ്മാർത്ഥത്തിൽ 

സ്വകാര്യമായതിലേക്ക്,

ആരെയും കടത്തിവിട്ടിട്ടില്ലാത്ത ഹൃദയവാൽവിലേക്ക് 

പൊടുന്നനെ പ്രവശിക്കുന്നു.

അതിന്റെ തുറസിന് ക്രമമില്ല: 

സമയവുമായുള്ള  ഒരു കേവല പരിശീലനം.

വേദനയുടെ അണക്കെട്ടിന്റെ അടിവശത്ത് കാറ്റ് കടക്കുന്നു.

വീണ്ടും വീണ്ടും അതേ പാട്ടുകൾ കേൾക്കുന്നു.

പാത്രം മെഴുക്കുമ്പോൾ,

വെറുതെയിരിക്കുമ്പോൾ,

തുണിയലക്കുമ്പോൾ,

ഉറങ്ങുമ്പോൾ, 

ചായകുടിക്കുമ്പോൾ. 

അങ്ങനെ,

രഹസ്യമായി നിങ്ങൾക്കൊയൊരു പശ്ചാത്തല സംഗീതമൊരുങ്ങന്നു.

വൈകുന്നേരത്തെ നടത്തത്തിൽ,

 ഓ. പി  ടിക്കറ്റിനായുള്ള ക്യുവിൽ 

വീട്ടു വഴക്കുകൾ കഴിഞ്ഞുള്ള ഇരിപ്പിൽ 

കുഞ്ഞുങ്ങളെ നോക്കി പാർക്കിലെ സ്റ്റീൽ കമ്പിയുടെ തണുപ്പിൽ-  ചാരിനിൽക്കുമ്പോൾ 

പതിയെയാണെങ്കിലും ഒറ്റയ്ക്കല്ലാതാകുന്നു.

ചിലരുമായി ആ പാട്ടുകളിൽ പലതും പങ്കുവെക്കും.

അപ്പോഴൊക്കെ,

നിങ്ങൾക്കനുകമ്പയുണ്ടാകും.

സാക്സോഫോണോ, സിത്താറോ  നേർത്ത് കിടക്കും.


മൗനവുമായി ഏറ്റവുമടുത്ത്  നിൽക്കുന്നതിനേ 

നിങ്ങൾക്കിറ്റ് സൗഹൃദം നൽകാനാവൂ.

വാക്ക് തിരിയാത്ത സംഗീതം കേൾക്കുന്നവർ.

വാക്ക് തിരിയാത്ത സംഗീതം കേൾക്കുന്നവർ,

സാധാരണയിൽ കൂടുതൽ 

നിഴലനക്കങ്ങളിൽ അതിശയമുള്ളവരാകും.